ഞാനൊരു പാവം പാലാക്കാരന്‍

കൊളറാഡോയിലെ സാഹസികത

>> Tuesday, October 28, 2008

അങ്ങനെ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആദ്യമായി കൊളറാഡോയില്‍ എത്തുന്നത്. രണ്ടാമതും നൂറാമതും ഒക്കെ എത്തണം എന്നാഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീടിതുവരെ കൊളറാഡോയില്‍ പോയിട്ട് ആ വന്‍കരയുടെ അടുത്ത പ്രദേശത്തുപോലും പോകാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം ഇടക്കിടെ എന്റെ ചിന്തകളില്‍ കൊളറാഡോയും ഡെന്‍വറും ഒക്കെ തലപൊക്കി നോക്കുന്നത്.


പ്രകൃതി സുന്ദരമായ പ്രദേശം. എവിടെയും പച്ചപ്പ്, അങ്ങകലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റോക്കി മൌണ്ടന്‍സ്. ഞാനും എന്റെ കൂടെ വന്ന ഒരു വട്ടനായ തെലുങ്കനും കൂടി ഡെന്‍വറിലുള്ള ഫ്രെഞ്ച് ക്വാര്‍ട്ടര്‍ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്നു. അന്നു ക്വാര്‍ട്ടര്‍ അടിക്കാനേ കപ്പാസിറ്റിയുള്ളൂ എന്നു മനസിലാക്കിയാവണം ഫ്രെഞ്ച് ക്വാര്‍ട്ടറില്‍ തന്നത്, അല്ലെങ്കില്‍ ഫ്രെഞ്ച് പൈന്റോ ഫ്രെഞ്ച് ഫുള്ളിലോ താമസിപ്പിച്ചിരുന്നേനെ. അവിടെയാണെങ്കില്‍ മഷിയിട്ടു നോക്കിയിട്ട് ഒരു മലയാളിയെ കാണാനില്ല. എനിക്കാണെങ്കില്‍ മലയാളവും അല്പം തമിഴും അല്ലാതെ മറ്റൊന്നും തന്നെ കാര്യമായി അറിയില്ല. കാര്യം ബോംബെയില്‍ അഞ്ചാറുമാസം തെണ്ടിയെങ്കിലും എനിക്കു ഹിന്ദി അറിയാമെന്നു വിചാരിച്ച് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തെണ്ടിയതു തന്നെ. അന്നൊക്കെ ഹിന്ദി എന്നു പറയുമ്പോള്‍ വരുന്നത് ആറാം ക്ലാസില്‍ പഠിച്ച മോട്ടെ മോട്ടെ അഞ്ചറുപഞ്ചറു ചൌഡീ സീറ്റു ലഗായി തുടങ്ങി ഇമ്പോസീഷന്‍ എഴുതിപഠിച്ച പദ്യത്തിലെ ചില വാക്കുകളും വാചകങ്ങളും ഒക്കെ മാത്രം. ഇംഗ്ലീഷിനോട് പണ്ടേ വെറുപ്പായിരുന്നു. സായിപ്പന്മാര്‍ അവര്‍ക്കു മലയാളം പഠിക്കാന്‍ വയ്യഞ്ഞിട്ട് നമ്മളില്‍ അടിച്ചേല്‍പ്പിച്ച ആഗോളവല്‍ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായിരുന്നതിനാല്‍ ഞാന്‍ ഒട്ടുംതന്നെ സംസാ‍രിക്കാന്‍ ശ്രമിച്ചിരുന്നില്ല. വിരോധികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പേടികൊണ്ടാണെന്നു പറയുമെങ്കിലും.


ഓഫീസില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ പേടി. മൂന്നാമത്തെ കല്യാണത്തിനായി ഒരുങ്ങിയിരിക്കുന്ന റിസപ്ഷനിസ്റ്റ് നീഗ്രോ പെണ്ണിനെ ഫേസ് ചെയ്യാനാണ് ഏറ്റവും പേടി. I love you എന്ന് ദിവസവും ഏതെങ്കിലും പെണ്ണിനോട് മനോരാജ്യത്തില്‍ പറഞ്ഞിരുന്ന എനിക്കു അവള്‍ അതു പറഞ്ഞാലും തന്തക്കു പറഞ്ഞാലും മനസിലാവില്ലാരുന്നതു കൊണ്ട് ഞാന്‍ എല്ലാത്തിനും ഒരു ചിരിയില്‍ ഒതുക്കി ഭയങ്കര ബിസിയായി എന്റെ റൂമിലേക്ക് ഓടിക്കയറും, ഒഴിച്ചിലുള്ളവന്‍ കക്കൂസില്‍ കയറുന്ന പോലെ. മൌനം വിദ്വാനു ഭൂഷണം എന്ന പഴഞ്ചൊല്ലില്‍ മുഴുവന്‍ പതിരാണെന്ന് എനിക്കു മനസിലായി. അല്ലെങ്കില്‍ ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ഭയങ്കര മിടുക്കന്‍ ആണെന്നു വിചാരിച്ച് അവര്‍ എന്നെ ഇങ്ങോട്ടു വിടുമായിരുന്നോ? ഇനിയിപ്പോള്‍ ഇവിടുത്തുകാരും ഞാന്‍ ഭയങ്കര ബുദ്ധിജീവിയാണെന്ന് വിചാരിച്ചിട്ടുണ്ടാവും. ആകെ മാസത്തില്‍ രണ്ടുമണിക്കൂര്‍ വിളിക്കാന്‍ കിട്ടുന്ന ISD മുഴുവന്‍ നാട്ടിലെ വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ച് എന്റെ ആശ തീര്‍ത്തു ഞാന്‍. ഏറ്റവും പ്രയാസം പ്രൊജെക്ട് മാനേജര്‍ ജൂലിയറ്റിന്റെ മുമ്പില്‍ ഇരിക്കാനായിരുന്നു. മൈക്രോ മിഡിയുമിട്ട് കാലുംമേല്‍ കാലും കേറ്റിവെച്ച് അവള്‍ ഇരിക്കുമ്പോള്‍ ആ മുഖത്തേക്കു നോക്കാന്‍ ഞാന്‍ പെട്ട പാട്, തീക്കൂണ്ടത്തിലൂടെ നടക്കാന്‍ പറയുന്നതായിരുന്നു അതിലും ഭേദം. ധ്യാനം കൂടി കുടി നിറുത്തി വരുന്നവന്‍ ഷാപ്പിന്റെ മുമ്പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുനിറുത്തുമ്പോള്‍, കള്ളിന്റെ ആ മണമടിക്കുമ്പോള്‍ പ്രയാസപ്പേടുന്ന പോലെ.


അങ്ങനെ ഒരുതരത്തില്‍ അഡ്ജസ്റ്റു ചെയ്ത് ജീവിക്കുമ്പോളാണ് ഷങ്കര്‍ എന്ന തമിഴനെ പരിചയപ്പെടുന്നത്. പുള്ളിക്കാരന്‍ അവിടെ പ്രൊഫസര്‍ ആണത്രേ. കാര്യം വലുപ്പത്തില്‍ ചെറുതായിരുന്നു എങ്കിലും കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായിരുന്നു അദ്ദേഹം. എന്തായാലും ഞങ്ങളെ ഒരു ദിവസം ക്ഷണിച്ചു, ഭക്ഷണത്തിനും സര്‍ക്കീട്ടിനുമായി. ഞാനും തെലുങ്കനും പിന്നീട് ഞങ്ങളേ സഹായിക്കാന്‍ വന്ന കന്നടക്കാരനും കൂടി പുള്ളിക്കരന്റെ വീട്ടില്‍ പോയി. ഭാര്യ അമേരിക്കക്കാരി ലിന്‍ഡ. അവരുടെ പൊരുത്തം ഭയങ്കരമായിരുന്നു. അവരെ ഒന്നിച്ചു കണ്ടപ്പോള്‍ എനിക്ക് ചില പഴചൊല്ലുകള്‍ മനസിലേക്ക് ഓടി വന്നു.

ആനവായി അമ്പഴങ്ങ - അദ്ദേഹം ലഡ്ഡു ഭാര്യയുടെ വായില്‍ വെച്ചുകൊടുത്തപ്പോള്‍അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ - അദ്ദേഹം ഉമ്മ കൊടുക്കാനായി തോളില്‍ പിടിച്ചു എത്തിക്കുത്തിയപ്പോള്‍ആന വളിവിടുന്നതു കണ്ട് അണ്ണാന്‍ മുക്കാമോ - പുള്ളിക്കാരി ദേഷ്യപ്പേട്ടപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞപ്പോള്‍ആനപ്പുറത്ത് അണ്ണാന്‍ ഇരിക്കുന്നപോലെ - വൈകിട്ടു അവര്‍ കിടന്നുറങ്ങുന്നത് ആലോചിച്ചപ്പോള്‍


പക്ഷെ എന്തു പറഞ്ഞാലും അവര്‍ ഉണ്ടാക്കി തന്ന ഇഡലിയും എരിവില്ലാത്ത ചമ്മന്തിയും അന്നു തന്ന സന്തോഷം എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ഞങ്ങളുടെ വലുപ്പം കണ്ട് അവര്‍ തന്ന നാലെണ്ണത്തിനു പകരം നാല്പതെണ്ണം കഴിക്കാനുള്ള ആര്‍ത്തിയുണ്ടായിരുന്നു എന്നു മാത്രം. അവര്‍ ഇനിയും വിളിക്കണേ എന്നു പ്രാര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. എന്തായാലും ഞങ്ങള്‍ യാത്രക്കായി പുറപ്പെട്ടു.


ഞാനും തെലുങ്കനും കന്നടക്കാരനും കാറിന്റെ പുറകില്‍ ലിന്‍ഡ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിലേക്കു തിങ്ങിയിരുന്നെങ്കിലും വണ്ടി ആ സൈഡിലേക്കു ചെരിഞ്ഞുതന്നെയിരുന്നു. ഒരു പക്ഷെ വര്‍ഷങ്ങളായി ഇരുന്നു വണ്ടിക്ക് ആ സൈഡിലേക്കു ചെരിവുണ്ടായതാവാം, എന്നും മുട്ടില്‍കുത്തിനില്‍ക്കുന്നവന്റെ മുട്ടില്‍ തഴമ്പു വരുന്നപോലെ. അവര്‍ കാര്യങ്ങളൊക്കെ വിവരിച്ചു തന്നുകൊണ്ടിരുന്നു, ഷങ്കര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം മനസിലാക്കിക്കൊണ്ട് ഞാനും. ഒരു സൈഡില്‍ മലനിരകള്‍, ഹിമാലയത്തിന്റെ ഒക്കെ പടം കണ്ടതുപോലെയുള്ള മലകള്‍ നല്ല വെള്ളി നിറത്തില്‍ മഞ്ഞുപുതഞ്ഞ് തിളങ്ങുന്നു. താഴെ ആ മഞ്ഞുരുകി വരുന്ന നദി. ഇടക്കൊരിടത്ത് വണ്ടി നിറുത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. അന്തരീക്ഷത്തില്‍ ചെറിയ തണുപ്പും ശരീരത്തില്‍ വെയിലടിക്കുമ്പോള്‍ ഉള്ള സുഖമുള്ള ചൂടും. കുറച്ചു ഫോട്ടോസ് എടുത്തു. എല്ലാ മരങ്ങളും ഇല പൊഴിച്ചുകൊണ്ടേയിരുന്നു. ഇലകള്‍ക്കെല്ലാം സ്വര്‍ണ്ണ നിറം. അതുകൊണ്ടുതന്നെ ആ സ്ഥലത്തിന്റെ പേരു ഗോള്‍ഡന്‍ എന്നാണത്രേ. അതിന്റെ മനോഹാരിത, കലണ്ടറിലെ ചിത്രങ്ങളെ പോലും തോല്‍പ്പിക്കുന്ന ഭംഗി, ഹോ..ഇനിയെന്നെങ്കിലും എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കില്‍ അതവിടെ മാത്രം. അത്രക്കു മോഹിപ്പിക്കുന്ന മനോഹാരിത.


ഞാന്‍ കുറ്റിച്ചെടികള്‍ക്കിടയിലൂടെ താഴേക്കിറങ്ങി. കുഞ്ഞുകാലത്ത് വേള്‍ഡ് ഓഫ് സ്പോര്‍ട്സില്‍ കണ്ടിട്ടില്ലേ കുത്തിയൊഴുകുന്ന പുഴയില്‍ റബര്‍ ബോട്ടില്‍ തുഴഞ്ഞു പോകുന്നവരെ? അങ്ങനെ പാറക്കല്ലുകളെ പൊടിക്കാനെന്നപോലെ കുത്തി പതഞ്ഞൊഴുകുന്ന പുഴ. കാലങ്ങളായി ഒഴുകുന്ന വെള്ളത്തിന്റെ തലോടലേറ്റ് തേയ്മാനം സംഭവിച്ച പാറകള് ഇടക്കിടെ തലയുയര്‍ത്തി നില്‍ക്കുന്നു‍. ഞാന്‍ അതിനടുത്തേക്കു ചെന്നു. റോക്കി മലനിരകളില്‍ നിന്നും മഞ്ഞുരുകി വരുന്ന ജലമാണത്രേ അത്. വെള്ളത്തിനു നല്ല തണുപ്പ്. എന്റെ പുറകേ ഷങ്കറും ലിന്‍ഡയും പിന്നെ കന്നടക്കാരനായ ഉമാശങ്കറും. തെലുങ്കന്‍ ഈവക കാര്യങ്ങളില്‍ താല്പര്യമില്ലാത്തവനാകയാല്‍ മുകളില്‍ തന്നെ നിന്നു.


എല്ലാവരും കൂടി പുഴയുടെ അടുത്തു വന്നപ്പോള്‍ എനിക്കു കുറേശെ സാ‍ഹസികതയുടെ കൃമികടി തുടങ്ങി. നാലുപേരുടെ മുമ്പില്‍ ഞാനല്പം സാഹസികനാണെന്നു കാണിക്കാനുള്ള ഒരു പ്രകടനപരത എനിക്കു ജന്മനാ ഉള്ള ഒരു വൈകല്യമായിരുന്നു. എല്ലാവരും വെള്ളത്തില്‍ കാലൊക്കെ ഇട്ടും മുഖത്തു തണുത്ത ആ വെള്ളമൊഴിച്ചും ഒക്കെ ആ കുളിര്‍മയും ഫ്രെഷ്നെസ്സും അനുഭവിച്ചുകൊണ്ടിരുന്നു. ഷങ്കര്‍ തമിഴാ‍നായതു ഭാഗ്യം, സാധാരണ അമേരിക്കക്കാര്‍ കാണിക്കുന്നതു പോലെ അവിടെ കിടന്ന് ഉമ്മവെപ്പും തരികിട പണിയും കാണിക്കാതെ അവര്‍ നമ്മുടെ സിനിമയിലെ പോലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചും മറ്റും കളിച്ചുകൊണ്ടിരുന്നു, കുട്ടികളെപ്പോലെ.


ഞാന്‍ പതുക്കെ ഒരു പാറയില്‍ കയറി അതിന്റെ അറ്റത്തു പോയി. അവിടെ നിന്നും ഒരു മൂന്നടിമാറി അടുത്തപാറ, അതു ഇത്തിരി നീണ്ട് ഏകദേശം പുഴയുടെ മധ്യഭാഗം വരെ നീണ്ടുകിടക്കുന്നു. അതിനിടക്കു കൂടി വെള്ളം കുതിച്ചുപാഞ്ഞ് ഒരു അഞ്ചടി താഴ്ചയിലേക്ക് പതഞ്ഞു വീഴുന്നു. ഞാന്‍ പതിയെ മൂന്നടി അകലെയുള്ള പാറയുടെ അല്പം തഴ്ന്ന ഭാഗത്തേക്ക് കൈകള്‍ രണ്ടും കൊത്തി ചാഞ്ഞു. എന്നിട്ടു തവളയേപ്പോലെ അതിലേക്കു ചാടി, എന്റെ പുറകേ ഉമാശങ്കറും എന്റെ കൈ പിടിച്ചു ചാടി. കാര്യം ഷങ്കറിനു അല്പം ഭയമുണ്ടായിരുന്നെങ്കിലും ലിന്‍ഡക്ക് എങ്ങനെയും ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. ഞങ്ങള്‍ രണ്ടുപേരും കൂടി ലിന്‍ഡയേയും വലിച്ചു കേറ്റി, പുറകേ ഷങ്കറിനെയും.


എന്തൊരു സുന്ദരമായ അനുഭവം! ഞങ്ങളുടെ ചുറ്റും പുഴ അടിച്ചു പൊളിച്ചൊഴുകുന്നു. പാറയില്‍ തട്ടിചിതറിയ ജലകണങ്ങള്‍ ഞങ്ങളുടെ ദേഹത്ത് അപ്പൂപ്പന്‍ താടിയേപ്പോലെ സ്പര്‍ശിച്ചു പോകുന്നു. മുകളില്‍ നിന്നുരുന്ന തെലുങ്കന്‍ ബോറടിച്ച് ഞങ്ങളുടെ ദൃഷ്ടിയില്‍ നിന്നു മാറി മലഞ്ചെരുവില്‍ പോയി കിടന്നു. ഏതെങ്കിലും മലയാളി പെണ്‍കൊടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍...വെറുതെ ഇവിടിരുന്ന് അക്കുത്തിക്കുത്ത് കളിക്കാമായിരുന്നു, കല്ലു കളിക്കാമായിരുന്നു. ഞാന്‍ ഏതായാലും അവിടെ മലര്‍ന്നും കമഴ്ന്നും കിടന്ന് അന്നത്തെ എന്റെ സ്വപ്ന സുന്ദരി ആയിരുന്ന സിനിമാനടി ലിസിയുടെ കൂടെ സല്ലപിച്ചു.


കുറെ അധികം സമയം അങ്ങനെ ഇരുന്നു. ലിന്‍ഡയും ഷങ്കറും കത്തിവെച്ചു തീര്‍ന്നു, ഇനിയും മിണ്ടിയാല്‍ ഒരാഴ്ച പിണങ്ങിയിരിക്കേണ്ടിവരുമത്രേ. ഇനിയിപ്പോള്‍ തിരിച്ചു പോകണം. അപ്പോളാണ് പ്രശ്നം, ഇങ്ങോട്ടു വന്നപ്പോള്‍ പാറയുടെ താഴ്ന്നിരുന്ന സ്ഥലത്തോട്ടു എത്തിപിടിച്ചതു കാരണം വലിയ പ്രശ്നം ഇല്ലായിരുന്നു, അങ്ങോട്ട് അതു പറ്റില്ല, പോരാത്തതിനു കൈപിടിച്ചു വലിക്കാന്‍ പറ്റില്ല, കാരണം തൊട്ടു പുറകില്‍ വലിയ വെള്ളപ്പാച്ചില്‍ ഉണ്ട്. ബാലന്‍സ് തെറ്റിയാല്‍ അതില്‍ പോയതു തന്നെ. ഇങ്ങോട്ടു വന്നപ്പോള്‍ മുകളില്‍ കൂടി കയറി ആ ചെറിയ കല്ലില്‍ വന്നാണ് നടുവിലത്തെ പാറയില്‍ കയറിയത്. ഊട്ടിയിലെ കുട്ടിക്കുരങ്ങന്മാര്‍ സര്‍ക്കസ് കാണിക്കുന്നപോലെ ഞാന്‍ ഒന്നു ചാടി അപ്പുറത്ത് പോയി വന്നെങ്കിലും മറ്റുള്ളവര്‍ക്കു അത്ര ആത്മവിശ്വാസം വന്നില്ല. ഉമാശങ്കറിനു പ്രശ്നമില്ല, ബട്ട് ഈ തടിച്ചിയേയും നീര്‍ക്കോലി ഷങ്കറിനേയും അങ്ങോട്ട് കടത്തണമല്ലോ. ഈ പാറകള്‍ക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളം കണ്ടാല്‍ തന്നെ ഒരുമാതിരിപ്പെട്ടവര്‍ പ്രേതസിനിമാ കണ്ടിട്ട് സെമിത്തേരിയുടെ അടുത്തോടെ ഒറ്റക്കു നടക്കേണ്ടിവന്നവരെപ്പോലെ ആകും. അവസാനം ഞാനും ഉമയും കൂടി തീരുമാനിച്ചു, ഞാന്‍ അവിടെ പോയി കൈ പിടിക്കാം, ഉമ ഇവിടെ പാറയുടെ അറ്റത്തു നിന്ന് പാറയിലെ ഒരു വിടവില്‍ ചവുട്ടി അവരുടെ കൈ പിടിച്ച് എന്റെ കയ്യില്‍ തരും. (അല്ലെങ്കില്‍ എത്തില്ല, അവര്‍ക്കു പാറയുടെ അറ്റത്തു വരാനും പേടിയാണ്). പാറയുടെ വിടവില്‍ ചവുട്ടാന്‍ കാ‍ലുവെച്ച ഉമാശങ്കര്‍ കാലുതെറ്റി വെള്ളത്തിലേക്ക്, എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ പുറകില്‍ നിന്നും കുതിച്ചു ചാടി ഒറ്റത്തള്ള്. അവനു പാറയില്‍ പിടുത്തം കിട്ടി, എനിക്കു അവന്റെ കാലിലും. ശക്തമായ ഒഴുക്കിലും ഞങ്ങള്‍ രക്ഷപെട്ടു.


ഇന്നും എനിക്കറിയില്ല, എന്തുകൊണ്ട് എനിക്കങ്ങനെ ചെയ്യാന്‍ അപ്പോള്‍ തോന്നി എന്ന്. ഞാന്‍ ചാടിയില്ലെങ്കില്‍ അവന്‍ ഒഴുകി അടുത്ത പാറയുടെ ഇടയില്‍ കുടുങ്ങി മരിച്ചേനെ. അവന്റെ കാലില്‍ എനിക്കു പിടുത്തം കിട്ടിയില്ലെങ്കില്‍ ഞാന്‍ ഏതേലും പാറയില്‍ പറ്റിയിരുന്നേനെ, അതുമല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ ശവങ്ങള്‍ കൊളറാഡോ ക്രീക്കില്‍ പൊന്തിയേനെ, അതിനടുത്ത മാസത്തിലെ കൂര്‍സ് ബീയറില്‍ ഞങ്ങളുടെ ശവത്തിന്റെ രുചി വന്നേനെ. (ആ നദിയിലെ വെള്ളമെടുത്താണ് കൂര്‍സ് ബീയര്‍ ഉണ്ടാക്കുന്നത്).


ഇതോടു കൂടി ലിന്‍ഡയും ഷങ്കറും പാതി ജീവനായി. തെലുങ്കനാണെങ്കില്‍ മലഞ്ചെരുവില്‍ കിടന്നുറങ്ങിപ്പോയി എന്നു തോന്നുന്നു. അന്നു മൊബൈല്‍ ഒന്നും സാധാരണമല്ലാത്തതുകൊണ്ട് പോലീസിനെ വിളിക്കാനും രക്ഷയില്ല. അവന്‍ വരുന്നതു വരെ കാത്തിരിക്കുകയേ രക്ഷ ഉള്ളൂ. അവസാനം ഞങ്ങള്‍ ഒരു വഴി കണ്ടു. വെള്ളം താഴേക്കു കുത്തി പതിക്കുന്നതിനു മുമ്പായി ഒരു ചെറിയ പാറ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നു. അതു ഏകദേശം നടുക്കായാണ്. ഞാന്‍ അവിടെ പാറ എന്റെ ഇടക്കായി ഇരുന്നു ലോക്കു ചെയ്തു. വെള്ളത്തിനു നല്ല തണുപ്പ്, ഒരു മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ ഞാന്‍ അവിടെ മരവിച്ചു പോകും. പെട്ടെന്നു തന്നെ അവരോടു കൈ തരാന്‍ പറഞ്ഞു. ആദ്യം ഷങ്കര്‍ കൈ തന്നു, എന്റെ കയ്യില്‍ പിടിച്ചു ഒറ്റച്ചാട്ടം ചാടണം, അപ്പുറെ ഉമാശങ്കര്‍ കൈ നീട്ടിയിരിക്കുന്നു. ഷങ്കര്‍ രക്ഷപെട്ടു. അടുത്തത് ലിന്‍ഡ, ഒരു കുട്ടി ഐരാവതം.

എന്റെ കയ്യില്‍ പിടിച്ച് ഉമയുടെ കയ്യിലേക്ക് ആഞ്ഞ ലിന്‍ഡ അവിടം വരെ എത്തിയില്ല്, എന്നാല്‍ പുറപ്പെടുകയും ചെയ്തു. നേരെ വെള്ളത്തില്‍, പക്ഷെ ഒരു കൈ എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ രണ്ടുകയ്യും കൂട്ടി ആഞ്ഞു പിടിച്ചു, ലിന്‍ഡ എന്റെ കയ്യില്‍ കിടന്ന് ഒഴുക്കില്‍ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ആടി. ആ ആട്ടത്തിനിടയില്‍ ഉമാശങ്കറിനു അവളുടെ ഒരുകൈ കിട്ടി, അങ്ങനെ ഞങ്ങള്‍ അവളെ കരക്കടുപ്പിച്ചു. പേടിച്ചു ജീവന്‍ പോയി ആ പാവത്തിന്റെ, കയ്യില്‍ നിന്നും വിട്ടുപോകാതിരിക്കാം എന്നെ അവള്‍ നോക്കിയ നോട്ടം ഇന്നും മനസിലുണ്ട്.


ഒരു ദിവസം തന്നെ സംഭവിക്കാമായിരുന്നത് എത്ര അപകടങ്ങള്‍, എല്ലാം പ്രായത്തിന്റെ ചില എടുത്തു ചാട്ടങ്ങള്‍. ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നു, വളരെ ചുരുക്കം പേര്‍ അപകടത്തില്‍ പെടുന്നു. അവരുടെ പേരാണ് ഇടക്കു പത്രങ്ങളില്‍ വരുന്നത്, കുളിക്കാന്‍ ഇറങ്ങി മരിച്ചു, വാഴച്ചാലില്‍ മരിച്ചു എന്നൊക്കെ. ഇതൊക്കെ അറിയാമെങ്കിലും നാം വീണ്ടും ചെയ്യും, ഭൂരിപക്ഷവും രക്ഷപെടും. എല്ലാം ഏതോ ശക്തിയാല്‍ എഴുതപ്പെട്ട കാര്യങ്ങള്‍.

Read more...

ഞാനൊരു ശക്തയായ പെണ്ണ്, പക്ഷെ...

>> Wednesday, October 22, 2008

എന്റെ പേരു ദിവ്യ. കുറച്ചധികം വായനയും പുരോഗമന ചിന്താഗതികളുമുള്ള ഒരു തന്റേടിയായ പെണ്ണായിരുന്നു ഞാന്‍. എങ്കിലും പാലക്കാട്ടെ ടൌണിലെ സാധാരണ ഏതൊരു പെണ്‍കുട്ടിയേയും പോലെ മുരടിച്ച ജീവിതവുമായി മുന്നോട്ടു പോയപ്പോളാണ് എന്റെ ജീവിതത്തിലേക്ക് അവന്‍ ഒരു കുളിര്‍മഴയായി എത്തിയത്. സുന്ദരനും സൌമ്യനുമായ നിഖില്‍ എന്ന നിക്.

എന്റെ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന അവന്‍ നന്നായി സംസരിക്കുമായിരുന്നു. ആദ്യമൊക്കെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു തന്ന വിവേകത്തിന്റെ ഫലമായി ഞാന്‍ അവനെ അത്ര അടുപ്പിച്ചില്ല. പോരാത്തതിനു പണ്ട് എന്റെ കയ്യില്‍ തൊട്ടതിനു പുസ്തകം വെച്ചടികൊടുത്ത സോണിയുടെ കൂട്ടുകാരനാണത്രെ അവന്‍. കല്ലിനുമുണ്ടാകില്ലേ ആ സൌരഭ്യം. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിലെ എല്ലാ ആണുങ്ങളും പെണ്ണുങ്ങളോടടുക്കുന്നത് എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണം മൂലവും അവസരം കിട്ടിയാല്‍ മിനിമം ഒന്നു ഞോണ്ടുവെങ്കിലും ചെയ്യുന്നവരുമായിരിക്കും. കാര്യം ഗോണ്‍ വിത് ദ വിന്‍ഡിലെ സ്കാര്‍ലെറ്റിനെ പോലെ തന്റേടിയും എന്റേതായ കാഴ്ചപ്പാടുകള്‍ എല്ലാ കാര്യങ്ങളിലും ഉള്ളവളുമായിരുന്നെങ്കിലും നാടിന്റെ ചട്ടക്കൂടുകള്‍ എന്നേയും പലകാര്യങ്ങളിലും ബന്ധനസ്ഥയാക്കിയിരുന്നു, എന്നെ അരൊഗന്റ് ആക്കിയിരുന്നു

കാണുമ്പോള്‍ നല്‍കുന്ന സുന്ദരമായ ചിരിയുമായി അവന്‍ പതുക്കെ എന്റെ മനസില്‍ നിന്നും സാധാരണ ഒരു ചെറുക്കന്റെ ചിത്രം മാറ്റി ഒരു മാന്യനായ ഒരുവനായി. ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു. ഡോക്ടര്‍ ആകണമെന്നുണ്ടായിരുന്ന അവന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാനവന് മെഡിക്കല്‍ സ്റ്റുഡന്‍സിന്റെ കഥ പറയുന്ന എറിക് സീഗളിന്റെ ഡോക്ടര്‍ എന്ന നോവല്‍ വായിക്കാന്‍ നല്‍കി. വായിക്കാനുള്ള അവന്റെ താല്പര്യം മനസിലാക്കി ഗോഡ് ഫാദര്‍ ഉള്‍പ്പെടെയുള്ള നോവലുകള്‍ അവനു നല്‍കി. വിറ്റോ കാര്‍ലിയോണും മൈക്കിളും ഓരോരുത്തരുടെയും ഇഷ്ടങ്ങളായപ്പോള്‍ ആരാണ് മിടുക്കന്‍ എന്ന് ഞങ്ങള്‍ തര്‍ക്കിച്ചു. പല കഥകളിലേയും കഥാപാത്രങ്ങളുടെ മനസുകളെ ഞങ്ങല്‍ ഒന്നിച്ചിരുന്നു കീറിമുറിച്ചു. ജ്യോതിഷവും ദൈവങ്ങളും ആറ്റവും അണുക്കളുമൊക്കെ ഞങ്ങളുടെ വിഷയങ്ങളായി വന്നു. എങ്ങനെയോ ഞങ്ങള്‍ ഒത്തിരി അടുത്തു. എങ്കിലും അവന്‍ ആദ്യമേ പറഞ്ഞിരുന്നു, അവനോട് മിണ്ടാന്‍ പേടിക്കേണ്ടാ, അവന്‍ പ്രണയിക്കാന്‍ വന്നതല്ലാ എന്ന്. എന്നെ അവന്റെ പെണ്ണായി കാണാന്‍ അവനു വയ്യ, അവനു വേണ്ടത് പഴയകാല മിണ്ടാപ്രാണി ഭാര്യ ആണെന്ന്. ദുഷ്ടന്‍, ഇന്നത്തെ കാലത്ത് മിക്കവാറും അവനു കിട്ടിയതു തന്നെ. എന്നാലും എനിക്കു ധൈര്യമായി.

മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, അന്നു ഓഫീസിലെ ഞങ്ങളുടെ റൂമില്‍ ആരുമില്ലായിരുന്നു. അവന്‍ ചോദിച്ചു, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ എന്ന്. ചോദിച്ചോളൂ എന്നു ഞാന്‍. ചോദിച്ചാല്‍ സമ്മതിക്കുമോ എന്നവനു പേടി, ചോദിക്കാതെങ്ങനെയാ ഞാന്‍ പറയുക എന്നു ഞാന്‍. അത് ഇത്തിരി മോശം കാര്യമെന്നവന്‍, എങ്കില്‍ ചോദിക്കണ്ടായെന്നു ഞാന്‍. അവസാനം നീണ്ടപിടിവലികള്‍ക്കൊടുവില്‍ അവന്‍ പറഞ്ഞു അവനെന്നെ ഒന്നു കെട്ടിപ്പിടിക്കണം. തന്റേടിയായ ഞാന്‍ അവന്റെ കണ്ണൂകളില്‍ സൂക്ഷിച്ചു നോക്കി, അവന്‍ പറഞ്ഞു, ചുമ്മാതല്ലല്ലോ ചോദിച്ചിട്ടല്ലേ? ശരിയാണ്, കള്ളത്തരം കാണിക്കുന്നവര്‍ അറിയാത്ത ഭാവത്തില്‍ തോണ്ടും, പ്രശ്നമില്ലെങ്കില്‍ പിന്നെ ആഘോഷമായി, അതിപ്പോള്‍ എത്ര പരിചയമുള്ളവരായാലും. പക്ഷെ അവന്‍ നേരിട്ടു ചോദിച്ചു, ഉള്ള ആഗ്രഹം തുറന്നു പറഞ്ഞു. എനിക്കു നിരസിക്കാന്‍ തോന്നിയില്ല. എങ്കിലും പറഞ്ഞു, പോ ചെക്കാ..വല്ലവരും വരും, ഇതൊക്കെ കാണും എന്നിട്ടു വേണം ഇനി എന്റെ പേരു കളയാന്‍. സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ ആവോ അവന്‍ എന്നെ ഇഷ്ടമാണെന്നുപറയും എന്ന്?


എങ്കിലും അവന്‍ ആള്‍ക്കാര്‍ പെട്ടെന്നു വന്നല്‍ കാണാതിരിക്കാനുള്ള രീതിയില്‍ ഒരു കോര്‍ണറില്‍ നില്‍ക്കാം എന്നും പെട്ടെന്നു കെട്ടിപ്പിടിച്ചു വിടാം, ആരും വരുന്നതിനുമുമ്പ് എന്നൊക്കെ പറഞ്ഞ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. ഞാന്‍ എന്റെ കസേരയില്‍ തലകുനിച്ചിരുന്നു. ആദ്യമായി എന്റെ അനുവാദത്തോടുകൂടി ഒരു പുരുഷന്‍ എന്റെ ശരീരത്തില്‍ തൊടുന്നു. അവന്‍ പുറകിലൂടെ വന്ന് എന്ന കെട്ടിപ്പിടിച്ചു. അവന്റെ മുഖം എന്റെ മുടിയില്‍ ചേര്‍ത്തു വെച്ചു, അവന്റെ ചുടുനിശ്വാസം എന്റെ കഴുത്തിലും പുറം ചെവിയിലുമായി പതിച്ചു. അങ്ങനെ തന്നെ കുറച്ചു നേരം ഇരിക്കാന്‍ എന്റെ മനസു വെമ്പി. എങ്കിലും അവന്‍ പെട്ടെന്നു തന്നെ മാറി. അവന്റെ മുഖത്ത് ഒരു കുറ്റബോധം കാണ്മാനായി. എനിക്കു അവനോട് ഒരു പിണക്കവും തോന്നിയില്ല. അവന്റെ സ്പര്‍ശനം ഒരു പക്ഷെ എനിക്കിഷ്ടമായിരുന്നിരിക്കാം.


എന്റെ അനുവാദത്തോടുകൂടിയല്ലാതെ എന്നെ തൊടുന്ന ഒരു മനുഷ്യനെയും ഞാന്‍ വെറുതെ വിട്ടിട്ടില്ല. പക്ഷെ ഇവന്‍, പതുക്കെ ആവശ്യങ്ങള്‍ കൂടി, ഒന്നും എതിര്‍ക്കാന്‍ എനിക്കായില്ല. അവന്റെ സാമീപ്യം, സ്പര്‍ശനം എല്ലാം എനിക്കിഷ്ടമായിരുന്നു. പെട്ടെന്നു തന്നെ അവനു സ്ഥലം മാറ്റമായി, എങ്കിലും ഞങ്ങളുടെ ബന്ധങ്ങള്‍ കൂടി, പക്ഷെ ഞങ്ങളുടെ പഴയ ഊഷ്മളത പതുക്കെ നഷ്ടമായി. അവനു ലൈംഗികതയില്‍ മാത്രമായി ശ്രദ്ധ. അവസാനം ഞാന്‍ പിടിച്ചു വെച്ചിരുന്ന എന്റെ ചാരിത്ര്യം എനിക്കു നഷ്ടമായി. ഒരു പക്ഷെ സാഹചര്യങ്ങളും അവസരങ്ങളും ഒന്നും ശരിയാവാഞ്ഞതിനാലാവാം, എല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. അവനും ഇതൊരു ആഗ്രഹമായിരുന്നതല്ലാതെ ആസ്വദിച്ചതായി തോന്നിയില്ല. അവസാനം എനിക്കു തോന്നി, ഇതിനൊരു അവസാനം വേണം.

ഞാന്‍ അവനോടു പറഞ്ഞു, ചെക്കാ, ഒരു കൂട്ടുകാരനായി നിന്നെ കാണാന്‍ ഇനി എനിക്കാവില്ല. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു, പക്ഷെ ഇനി എനിക്കാവില്ല ഇങ്ങനെ പോകാന്‍. അവന്‍ പറഞ്ഞു, അവനെന്നെ ഒരു ഭാര്യയായി കാണാനാവില്ല. അവിടെ അവസാനിച്ചു എന്റെ ബന്ധം.


ഞാന്‍ അവസാനമായി അവനെഴുതി. ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല. നിന്നോടെനിക്കു പരിഭവമില്ല, നിന്നെക്കുറിച്ചു നീ ഒത്തിരി വിലകുറച്ചു കാണണ്ട കാര്യവുമില്ല. എനിക്കു വന്ന മാറ്റങ്ങള്‍ നിനക്കറിയില്ല. പക്ഷെ നിന്നോടെനിക്കു പരിഭവമില്ല, നീ തന്ന നല്ല ഓര്‍മ്മകള്‍ ഉണ്ടെനിക്ക്. അതു മാത്രം മതിയെനിക്ക്.


ഞാന്‍ ജോലി ഉപേക്ഷിച്ചു, മറ്റൊരു നാട്ടിലെത്തി. അവന്റെ മെയിലുകള്‍ക്കു മറുപടി അയച്ചില്ല. എനിക്കു പരിഭവമില്ല,അവന്റെ ഭാഗത്തു തെറ്റുകളും ഇല്ല. എങ്കിലും എനിക്കിനി വേറൊരു ജീവിതം വേണ്ടാ. അവന്‍ അവനു പറ്റുന്ന ഒരു പെണ്ണുമായി ലോകത്തെവിടെയെങ്കിലും ജീവിക്കട്ടെ. എന്റെ തീരുമാനം ശക്തമായിരുന്നു, ഇപ്പോളും. എങ്കിലും ഞാനെപ്പോളോ ഒരു ശരാശരി സ്ത്രീയായി മാറിപ്പോയപോലെ.

Read more...

മക്കളുടെ ചിത്രങ്ങള്‍‍

>> Sunday, October 19, 2008






ചാച്ചക്കൊരു ചോക്കളേറ്റ് ഉമ്മ.


























എന്റെ മുഖത്തും കോണ്‍ഗ്രസുകാരന്റെ കള്ളലക്ഷണം, അല്ലേ?












ഞങ്ങടടുത്ത് വേഗം വരണേ ചാച്ചേ........ഞങ്ങള്‍ കാത്തിരിക്കാം....വഴക്കൊന്നും ഊണ്ടാക്കാതെ...










ഈ ജീവിതം എന്താണെന്നൊരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ......

Read more...

ഒരു മദ്യപാനിയുടെ ചിന്തകള്‍

മദ്യപാനത്തെ ന്യായീകരിക്കാനല്ല ഇതെഴുതുന്നത്. എന്നാല്‍ മദ്യപിക്കുന്നവരെ കുറ്റപ്പെടുത്താനുമല്ല. ഞാനും
മദ്യപിക്കാറുണ്ട്. എന്നാല്‍ ദിവസവും അടിച്ചു പൂസായി നടക്കാറില്ല, മദ്യപിക്കാനായി വിറളിപിടിക്കാറില്ല, എന്നാല്‍ മദ്യപാനത്തെ ഒഴിവാക്കാറുമില്ല. ഇതൊരു തരം ആത്മപരിശോധനയാണ്, എന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ശ്രമം.

പണ്ട് ഒരു കവിള്‍ ഇറക്കാനായി ശ്വാസം വിടാതെ കുടിച്ചിരുന്ന ഞാന്‍ ഇന്നിപ്പോള്‍ ജളുക് ജളുക് എന്ന് വലിച്ചു കുടിക്കാറായി, മദ്യത്തിന്റെ രുചി നോക്കാറായി. ബാലന്റൈനും, ബൊക്കാര്‍ഡി ലെമൊണും ഫേവറിറ്റ് ഡ്രിങ്ക്സ് ആയി. മാക്ഡവത്സ് സെലിബ്രേഷന്‍ നൊസ്റ്റാള്‍ജിക് ഡ്രിങ്ക് ആയി, പരിചയക്കാരില്‍ നിന്നും കിട്ടുന്ന വാറ്റുചാരായം പ്രെഷ്യസ് ഗിഫ്റ്റായി. എങ്കിലും എന്റെ ഭാര്യ എന്റെ മദ്യപാനം നിര്‍ത്തുന്നതിനായി പ്രാര്‍ഥന ചൊല്ലിത്തുടങ്ങിയില്ല, ധ്യാനത്തിനുപോകാന്‍ ആരും പറഞ്ഞുതുടങ്ങിയില്ല.


അമ്മവീട്ടില്‍ മദ്യപാനം ചീത്തസ്വഭാവമായി പരിഗണിച്ചിരുന്നതിനാല്‍ പ്രീഡിഗ്രി കഴിയുന്ന വരെ വല്ലപ്പോളും
അപ്പമുണ്ടാക്കാനായി വീട്ടില്‍ വാങ്ങുന്ന തെങ്ങിന്‍ കള്ളു മാത്രമേ കുടിച്ചിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് K M
മാണിയെപ്പോലുള്ള വലിയ ആള്‍ക്കാര്‍ വരുമ്പോള്‍ കൊടുക്കാനായി വെച്ചിരുന്ന മദ്യം ഞങ്ങള്‍ പെങ്ങന്മാര്‍
ഉള്‍പ്പെടെ എടുത്തു അടപ്പിലൊഴിച്ചു അടിച്ചു നോക്കുകയും പകരം വെള്ളം ഒഴിച്ചു വെക്കുകയും ചെയ്തതൊഴിച്ചാല്‍ തരിശായിരുന്നു ഞങ്ങളുടെ ബാല്യ കൌമാരങ്ങള്‍. എന്നാല്‍ അവിടെ തുരിശടിയുടെ സമയത്തും കപ്പവാട്ടിന്റെ സമയത്തും പണിക്കാര്‍ക്കു കള്ളു കൊടുക്കുകയും ഞങ്ങള്‍ അവരെ മസ്കി അടിച്ചു അതില്‍ നിന്നും ഒന്നു രണ്ടുകവിള്‍ അടിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അവരാരും കാണാതെ അതില്‍ നിന്നും കുറച്ചു കള്ളെടുത്തു കുടിച്ച രണ്ടാം ക്ലാസുകാരനായ അനിയന്‍ നന്നായി പൂസാകുകയും വല്ല്യമ്മ അവനു മോരും വെള്ളം കൊടുത്തതും കുളിപ്പിച്ചതും ഇന്നും ഹാംഗോവര്‍ മാറ്റാനുള്ള പ്രാഥമിക പാഠങ്ങളായി നില്‍ക്കുകയും ചെയ്യുന്നു.


ഹോസ്റ്റല്‍ ജീവിതത്തിലാണ് ആദ്യമായി മദ്യപിക്കുന്നത്. മദ്യപാനം ഒരു കലയായി വളര്‍ന്നതും അക്കാലത്താണ്. കാര്യം വൈകുന്നേരം സ്കൂളുകഴിഞ്ഞ് വല്ല്യപ്പന്റെ കടയില്‍ വന്നു നില്‍ക്കുമ്പോള്‍ കാണുന്ന പട്ടയടിച്ചു തെറി പറഞ്ഞു നടക്കുന്ന പുല്ലന്‍ മാത്തു, ജോക്കര്‍ വാവ തുടങ്ങിയ തൊഴിലാളികളും, ഓയില്‍ മുണ്ട് നിലത്തോടെ വലിച്ചൊണ്ടു നടക്കുന്ന മുഴുക്കുടിയന്‍ ഡ്രൈവര്‍ ജോസഫും ഒക്കെ മനസില്‍ മദ്യപാനികളെക്കുറിച്ചുള്ള ചീത്ത ഇമേജുകളായിരുന്നു. എങ്കിലും വല്ലപ്പോളും വരുന്ന കപ്പലില്‍ ജോലി ചെയ്യുന്ന അമ്മാവനും സിനിമയില്‍ കാശുള്ള നായകനും വില്ലനും ഉള്‍പ്പെടെയുള്ളവര്‍ അടിക്കുന്ന സ്കോച്ചിനോട് അന്നൊക്കെ ഒരു വീരാരാധന ഉണ്ടായിരുന്നു എന്നത് സത്യം. അതിന്റെയൊക്കെ പ്രലോഭനത്താലാണ് കൂട്ടുകാരന്‍ എന്നെ പൂസാ‍ക്കാന്‍ തന്ന ഒരു ക്വാര്‍ട്ടര്‍ ബ്രാന്‍ഡി ആദ്യമായി
അടിച്ചു കേറ്റി മദ്യപാനകലക്ക് ഹരിശ്രീ കുറിച്ചത്. പിന്നീട് എത്രയോ കുപ്പികള്, തിരുവന്തപുരം ബസ്റ്റാന്‍ഡിന്റെ അടുത്തു വഴിസൈഡില്‍ വിറ്റിരുന്ന പട്ട മുതല്‍ തമിഴ് നാട്ടിലെ മാമ്പട്ട, ബാംഗ്ലൂരിലെ മൂലവെട്ടി തുടങ്ങി ഇപ്പോള്‍ ജാടയില്‍ അടിക്കുന്ന സ്കോച്ചു വരെ പലതരത്തില്‍, പലനിറത്തില്‍, പലവലുപ്പത്തില്‍ എത്രയോ കുപ്പികള്‍.


കുറെയൊക്കെ അടിച്ചു പൊളിച്ച യൌവ്വനത്തിനു ശേഷം വിവാഹം എത്തി. ഒരു ക്വാര്‍ട്ടര്‍ എന്നതില്‍ നിന്നും ഒരു കവിള്‍ കൂടുതല്‍ കഴിക്കാന്‍ സാധിക്കാതിരുന്ന ഞാന്‍ പൈന്റും കഴിഞ്ഞ് അര ലിറ്റര്‍ എങ്കിലും അടിച്ചാലേ തൃപ്തിയാകൂ എന്നെത്തി. എത്ര കള്ളുകുടിച്ചാലും, നടത്തം കുഴഞ്ഞാലും ബോധം പോവില്ല എന്നു വാദിച്ചിരുന്ന ഞാന്‍ ബോധമില്ലാത്ത അവസ്ഥ അനുഭവിക്കാറായി. ബ്ലാക് ഔട്ട് എന്ന അവസ്ഥ വെറും പ്രഹസനം ആണെന്നു വാദിച്ചിരുന്ന ഞാന്‍ ബ്ലാക് ഔട്ട് ആയി. ബുദ്ധിമുട്ടി കഴിക്കുന്ന സമയത്തു കൂടുതല്‍ ഉള്ള മദ്യം അപ്പോള്‍ തന്നെ പുറത്തു വന്നിരുന്നത് ഇപ്പോള്‍ കുറച്ചു സമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേന്നു രാവിലെയോ ആയി. തലേന്നു കുടിച്ചാല്‍ പിറ്റേന്ന് ഫ്രെഷ് ആയിരുന്‍ ഞാന്‍ ഇപ്പോള്‍ പിറ്റേന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലേക്കായി. എത്ര കുടിച്ചാലും വര്‍ത്തമാനത്തില്‍ സ്ഫുടത ഉണ്ടായൊരുന്ന എന്റെ നാക്കുകള്‍ കുഴഞ്ഞുതുടങ്ങി. എപ്പോള്‍ നിര്‍ത്തണം എന്നറിയാമായിരുന്ന എനിക്കു ഇപ്പോള്‍ ഒന്നുകില്‍ കുപ്പി തീരണം അല്ലെങ്കില്‍ വീണുറങ്ങണം അതുമല്ലെങ്കില്‍ പുറത്തിറക്കി വിടണം എന്ന അവസ്ഥ ചിലപ്പോളോക്കെ വന്നു തുടങ്ങി. അഞ്ചു പെഗ് വരെ നല്ല ഡീസന്റ് ആയി മര്യാദക്കു കഴിക്കുകയും അതിനു ശേഷം മദ്യം മദ്യത്തെ ശാപ്പിടറെ എന്ന ചൊല്ല് അന്വര്‍ത്തമാക്കി വര്‍ത്തമാനത്തിന്റെ തോത് അനുസരിച്ചു സേവയുടെ സ്പീഡ് കൂടിയും തുടങ്ങി. അങ്ങനെ ചുരുക്കത്തില്‍ പ്രായത്തിലും പക്വതയിലും സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍ പോലെ എന്റെ മദ്യപാനത്തിനും മാറ്റങ്ങള്‍ വന്നു.

മദ്യപിച്ചിട്ടു ഭാര്യയെ മര്‍ദ്ദിക്കുന്നവരെ കണ്ടിട്ടുണ്ട്, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ കണ്ടിട്ടുണ്ട്. മദ്യപിക്കാത്ത സമയത്ത് അവരുടെ സ്നേഹം കണ്ടിട്ടുണ്ട്. ഞാന്‍ ആ അവസ്ഥയിലെത്തുമോ എന്നറിയില്ല, ഇന്നു ഞാന്‍ മദ്യപിച്ചാല്‍ ഇത്തിരി കൊഞ്ചി പഞ്ചാര വര്‍ത്തമാനം കൂടുതല്‍ പറയുന്ന ഭാര്യയുടെ നല്ല ഭര്‍ത്താവാണ്, കുഞ്ഞുങ്ങളുടെ നല്ല ചാച്ചയാണ്. അതു മാറുന്ന നിമിഷം എനിക്കുണ്ടാവില്ല, ഉണ്ടാവാന്‍ അനുവദിക്കില്ല ഞാന്‍. എങ്കിലും പണ്ടുണ്ടായിരുന്ന പല കാര്യങ്ങളും മാറിയ പോലെ ഇതും മാറുമോ? ആ ചോദ്യം എന്നില്‍ മറ്റൊരു ചോദ്യം ചോദിച്ചു. എന്തിനു നീ മദ്യപിക്കുന്നു. എന്താണ് ഇത്ര റിസ്ക് എടുത്തു നീ കുടിക്കുന്നത്?


മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഒരു സിനിമാ കാണാനാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിനിമാക്കു പോയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഭക്ഷണം കഴിക്കാനാണെങ്കില്‍ ഞാന്‍ നല്ല ഹോട്ടലുകളില്‍ നിരങ്ങിയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം പാര്‍ക്കില്‍ പോയിരുന്നു പ്രകൃതു ഭംഗി ആസ്വദിക്കാനാണെങ്കില്‍ അങ്ങനെ ചെയ്തേനെ. വായിനോക്കാനാണിഷ്ടമെങ്കില്‍ അതു ചെയ്തേനെ. ചുരുക്കം ചില അവസരങ്ങളില്‍ കൂട്ടുകാരുടെയൊ മറ്റോ നിര്‍ബന്ധത്തില്‍ പെട്ടു പോകുന്നതല്ലാതെ മിക്കവാറും ഇതു എന്റെ തന്നെ ആസക്തിയാണ്. അതായത് സത്യത്തില്‍ മദ്യപിക്കുന്നത് എനിക്കിഷ്ടമാണ്.


എല്ലാ മനിഷ്യരും അവനവന് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുന്നു, കുറഞ്ഞ പക്ഷം അതിനായി പരിശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോന്നും സ്വന്തമാക്കി സന്തോഷിക്കുന്നു. മറ്റുള്ളവര്‍ക്കു കൊടുക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ അങ്ങനെ കൊടുക്കുമ്പോള്‍ സന്തോഷിക്കുന്നു. ഒരു വാങ്ങുന്നവനും ഒരു കൊടുക്കുന്നവനും ചേര്‍ന്നാല്‍ അവിടെ സന്തോഷം. ഭക്ഷണം കഴിക്കാന്‍ ചിലര്‍ക്കു സന്തോഷം, ഉണ്ടാക്കി മറ്റുള്ളവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ മറ്റു ചിലര്‍ക്കു ഇഷ്ടം. പാട്ടു കേള്‍ക്കാം ചിലര്‍ക്കിഷ്ടം, മറ്റു ചിലര്‍ക്കു പാടാന്‍. എല്ലാവരും അതിനായി പരിശ്രമിക്കുന്നു. പാടാനറിയാത്തവര്‍ പാടിയാല്‍ നമുക്കിഷ്ടമില്ല, നമ്മള്‍ വാങ്ങാനാഗ്രഹമുള്ളവനെങ്കില്‍ അങ്ങനെയുള്ള മറ്റൊരുവനെ നമുക്കിഷ്ടമല്ല. അങ്ങനെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൂടിയ ഒന്നാണ് ജീവിതം.

ഇതിനിടയില്‍ നമുക്കിഷ്ടമുള്ള ഒന്നാണ് മദ്യപാനം. അതു നമുക്കു മറ്റെന്തിനേക്കാളും സന്തോഷം നല്‍കുന്നെങ്കില്‍ അതിനെന്താ തെറ്റ്? ഭാര്യയും കുട്ടികളുമായി ജീവിക്കുമ്പോള്‍ എനിക്കെന്നും കുടിക്കാന്‍ തോന്നാറില്ല. എന്നാല്‍ മാസത്തിലൊരിക്കല്‍ എങ്കിലും ഒന്നു കുടിക്കാന്‍ തോന്നും. ഡാഷാത്തവന്‍ ഡാഷുമ്പോള്‍ ഡാഷുകൊണ്ടാറാട്ട് എന്നു പറയുന്ന പോലെ ചിലപ്പോള്‍ അന്നു അതി ഭയങ്കരമായി കുടിക്കും, ചളവാക്കുകയും ചെയ്യും. അതു കഴിയുമ്പോള്‍ കുറച്ചു നാളത്തേക്കു കുടിക്കണ്ടാ എന്നു തോന്നും. അവരില്ലാത്തപ്പോള്‍ വല്ലാത്ത ശൂന്യത തോന്നും, വെറുതെ ഇരുന്നു ടെന്‍ഷന്‍ അടിക്കുന്നതിലും ഭേദമല്ലേ രണ്ടെണ്ണം അടിച്ച് കഥ പറഞ്ഞിരിക്കുന്നത്? പണ്ട് കള്ളടിച്ചു പാട്ടു പാടി നടന്നിരുന്നതിനു പകരം ഇന്നു കള്ളടിച്ച് മനുഷ്യസ്വഭാവത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ലോകത്തിന്റെ ഗതിയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു, അത്ര തന്നെ. എന്തായാലും ഞാനത് ആസ്വദിക്കുന്നു എന്നത് സത്യം.

എന്തായാലും ഞാന്‍ നോക്കിയിട്ട് ഇപ്പോള്‍ വലിയ കുഴപ്പം തോന്നുന്നില്ല. ഇനി കുഴപ്പം തോന്നുമ്പോള്‍ നിര്‍ത്താന്‍ പറ്റാതാവുമോ ആവോ? എന്തായാലും ഇതിലും എനിക്കിഷ്ടം മറ്റെന്തു തോന്നിയാലും ഞാന്‍ അതിലേക്കു മാറും, തീര്‍ച്ച. മറ്റുള്ളവരെ ഉപദ്രവിക്കുകയും അവര്‍ക്കൊരു ഭാരമാവുകയും ചെയ്യുന്നതിനു മുമ്പേ ഇതില്‍ നിന്നും അഴിവാകുകയും ചെയ്യും, അതിനെനിക്ക് മ:നശക്തി ലഭിക്കട്ടെ.

Read more...

ബാംഗ്ലൂര്‍ ഡൈയ്സ്2

>> Wednesday, October 15, 2008

എന്റെ ആദ്യ ബാംഗ്ലൂര്‍ കഥയായ Park വായിച്ചവര്‍ക്ക് അവിടുത്തെ ഞങ്ങളുടെ ജീവിതത്തിന്റെ ഏകദേശരൂപം കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. വളരെ രസകരമായ ആ ജീവിതത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക്.

അങ്ങനെ ഞങ്ങള്‍ അവിടെ കാത്തിരുന്ന LLB അച്ചായന്മാര്‍ എത്തി. ബൈക്കുകള്‍ ഇറച്ചിക്കടയിലേക്കും
ബാറിലേക്കും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. റമ്മടിയും റമ്മികളിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. വിത്സിന്റെ പായ്ക്കറ്റുകള്‍ തുടരെ തുടരെ തീര്‍ന്നുകൊണ്ടിരുന്നു. ജോലികഴിഞ്ഞെത്തുന്ന സമയങ്ങളില്‍ ഞാനും ആവുന്ന പോലെയൊക്കെ പങ്കുചേര്‍ന്നു. പിറ്റേന്നു ജോലിസ്ഥലത്തു പോയിരുന്നു നാരങ്ങാവെള്ളവും മോരും കുടിച്ചും നാളെയും കടിക്കണമല്ലോ എന്നാലോചിച്ചും സമയം കളഞ്ഞു.


ഒരു ബിസിനസുകാരന്റെ ഏകമകനും സമ്പന്നനുമായ LLB ചേട്ടന്‍ അനിലേട്ടന് ‍, കൂട്ടത്തില്‍ പുതിയവനായ എന്നെ ബാംഗ്ലൂര്‍ നന്നായി ഒന്നു കാണിക്കണമെന്നൊരാഗ്രഹം. നാസയുടെ ആകൃതിയില്‍ ഉള്ള പബ്, അന്നത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ അതു കാണിക്കാനായി അടുത്ത ഞായറാഴ്ച പോകാമെന്നേറ്റു. പഴയ നക്സലേറ്റ് എന്നവകാശപ്പെടുന്ന നിരാശകാമുകനും കവിയുമായ സുദീപ്, നമ്മുടെ സിനിമാനടന്‍ മരിച്ച കൃഷ്ണന്‍കുട്ടിനായരുടെ ക്ലോണ്‍. സരസനും തികഞ്ഞ മദ്യപാനിയും എന്നാല്‍ സര്‍വ്വോപരി രസികനുമായ ഉണ്ട സുനീഷ്, പിന്നെ ഞാനും. ഞങ്ങള്‍ നാലു പേരും കൂടി പോകമെന്നു തീരുമാനിച്ചു. മറ്റുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് അവര്‍ക്കു
ഒരു ഫുള്‍ റമ്മിന്റെ കാശിനെക്കാളും കൂടുതല്‍ കൊടുത്ത് ഒരു പിക്ചര്‍ ബീയര്‍ അടിക്കുന്നത് അവര്‍ക്കു
സഹിക്കില്ലാഞ്ഞിട്ടാണ്.

സഞ്ചാരത്തിലെ സന്തോഷ് കുളങ്ങര സ്പേസില്‍ പോകുന്നതിനു ത്രില്ലടിച്ചതിലും ആവേശത്തിലായിരുന്നു ഞാന്‍ നാസയില്‍ പോകാന്‍ തയ്യാറായത്‍. എങ്കിലും തലേന്നു ശനിയാഴ്ച മറ്റുള്ളവര്‍ ഒക്കെ മടക്കു മടക്കെന്നു ഗ്ലാസ് കാലിയാക്കുമ്പോള്‍ ഒരു കുപ്പി ഒറ്റക്കേടുത്തു വിഴുങ്ങാന്‍ മനസുണ്ടായിരുന്നെങ്കിലും ഞാന്‍ അന്നും സിപ്പുചെയ്തു തന്നെ കുടിച്ചു. അവരൊക്കെ വീണ്ടും പറഞ്ഞു, ഇവന്‍ തറവാടി തന്നെ, കണ്ടില്ലേ സിപ് ചെയ്തു കുടിക്കുന്നത്. ഒരു കവിള്‍ എന്നുള്ളത് ലേശം കൂടിയാല്‍ അതു പാടില്ലമോനേ എന്നു പറഞ്ഞു ആമാശയം അന്നനാളത്തില്‍കൂടിതന്നെ തിരിച്ചു വിടുന്ന കാലമായിരുന്നു അതെന്നും അല്ലാതെ ആക്രാന്തവും ആഗ്രഹവുമില്ലാഞ്ഞിട്ടല്ല എന്നും അവര്‍ക്കറിയില്ലല്ലോ? അന്നു വൈകിട്ടത്തെ വായിനോട്ടത്തില്‍ ഒരു കാശ്മീരി സുന്ദരി LLB ക്കാരില്‍ സുന്ദരനും 2 കുട്ടികളുടെ പിതാവുമായ സക്കീറിനെ നോക്കി ചിരച്ചിതിന്റെ സന്തോഷത്തില്‍ ആയിരുന്നു അവര്‍. എന്തായാലും ചിക്കന്‍ കറിയും ബീഫ് ഫ്രൈയും പച്ചമോരില്‍ പച്ചമുളകും സവോളയും ചതച്ചു ചേര്‍ത്തതും കൂട്ടി ചോറുണ്ട് ഗാനമേളയും കലാശക്കൊട്ടായി കൊടുങ്ങല്ലൂര്‍ ഭരണിയും തകര്‍ത്ത് ഒരോരുത്തരും വീണിടത്തു കിടന്നുറങ്ങി.


ഞായറാഴ്ച ആയിരുന്നതുകൊണ്ട് മറ്റുള്ളവര്‍ എന്നും ഉറങ്ങുന്ന പോലെ എനിക്കൊരു ദിവസമെങ്കിലും പത്തുമണി വരെ കിടന്നുറങ്ങാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തില്‍ ആയിരുന്നു കിടന്നതെങ്കിലും സ്കൂളില്‍ നിന്നും ടൂര്‍ പോകുന്ന ദിവസം അതിരാവിലെ ആരും വിളിക്കാതെ എഴുന്നേല്‍ക്കുന്നപോലെ ഞാന്‍ നാലുമണിക്കേ എഴുന്നേറ്റുപോയി. ബുള്ളറ്റിന്റെയും യമഹായുടെയും കൈനറ്റിക് ഹോണ്‍ഡായുടെയും പോലെയുള്ള വിവിധതരം ശബ്ദത്തിലുള്ള കൂര്‍ക്കം വലികള്‍. ജനലില്‍കൂടി കടന്നു വരുന്ന അരണ്ടവെളിച്ചത്തില്‍ ഉയര്‍ന്നു താഴുന്ന കുടവയറുകള്‍. അതാ സുശീലിന്റെ വയറില്‍ ഒരു കുഞ്ഞെലി നിന്നു പൊങ്ങുകയും താഴുകയും ചെയ്യുന്നു. എലികള്‍ക്കു വീഗാലാന്‍ഡും ഡിസ്നിവേള്‍ഡും ഒന്നുമില്ലാത്തതിനാല്‍ ആ കുടവയറിന്റെ സീസോകളിയില്‍ ആ കുഞ്ഞെലിയും അഡ്വഞ്ചറസ് ആയതാവാം, നാഷണല്‍ ഹൈവേയുടെ നടുക്കു നടന്നു തെറിപറയുന്ന കുടിയന്മാരെപ്പോലെ സാഹസികനായി. ആ മുറിയിലെ വായുവിനുവരെ ഒരു
എലിയെയൊക്കെ പൂസാക്കാനുള്ള മദ്യത്തിന്റെ കണങ്ങള്‍ കാണുമല്ലോ. വിമാനം എയര്‍ഗട്ടറില്‍ വീഴുന്നപോലെ കൂര്‍ക്കം വലിയുടെ ഇടയിലുണ്ടായ ബ്രേക്കില്‍ പെട്ടെന്നു വയര്‍ താണതിന്റെ അഘാതത്തില്‍ പേടിച്ച് എലിക്കുഞ്ഞ് ഓടി മറഞ്ഞു. ഞാന്‍ ഒരു സിഗരറ്റും കത്തിച്ചു കക്കൂസില്‍ കയറി ചിന്താലോകത്തേക്കും കടന്നു.


രാവിലെ ഇക്കയുടെ കടയില്‍ പോയി ഒരു ബദാം മില്‍ക്കും ഒരു ബട്ടര്‍ ബണ്ണും അടിച്ചുകേറ്റി തുണിനനയും കുളിയും നടത്തി. ബാക്കി സഖാക്കള്‍ ഒക്കെ ഒന്‍പതു മുതല്‍ പതുക്കെ ഓരോരുത്തരായി എണീറ്റ് സിഗരറ്റ്, കടുംകാപ്പി ഇതൊക്കെ ക്രമത്തില്‍ ഉള്ളിലേക്കു കൊടുത്ത് തലേന്നത്തെ രസങ്ങളും മറ്റും പറഞ്ഞുചിരിച്ച് വയറിനു പ്രഷര്‍ കൊടുക്കുകയും പ്രഷറായവര്‍ വരിവരിയായി അതു കളയുകയും ചെയ്തു. പിന്നെ ഉച്ചയൂണിനുള്ള പരിശ്രമങ്ങള്‍, പരാക്രമങ്ങള്‍ പാത്രം കഴുകല്‍ ആന്റ് ഉച്ചയുറക്കം. പിന്നെ ഒരു നാലുമണികഴിയുമ്പോളേക്കും എഴുന്നേറ്റ് അന്നത്തെ കളക്ഷന്‍ എടുക്കാ‍ന്‍ വഴിയില്‍ പോക്ക്, പിന്നെ റമ്മും റമ്മിയും അതാണ് അവരുടെ ശരാശരി ജീവിതം. ഞായറാഴ്ച കളക്ഷനായി ഏതെങ്കിലും പള്ളിയില്‍ പോകും അത്ര തന്നെ. ഇന്നേതയാലും ഞങ്ങള്‍ നാലു പേരും കൂടി രണ്ടു ബൈക്കില്‍ MG റോഡിലേക്കു തിരിച്ചു.


പഴയ ബാംഗ്ലൂരും ഇപ്പോളത്തെ വിത്യാസങ്ങളും ഒക്കെ പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ പറഞ്ഞുതന്നു.
ചിന്നസ്വാമി സ്റ്റേഡിയം. MG റോഡ് ഒക്കെ കടന്ന് ഞങ്ങള്‍ ഏതോ ഒരു ലോക്കല്‍ ബാറില്‍ പോയി നന്നായി
അടിച്ചു. (നാസായില്‍ കയറി പൂസാകാന്‍ നിന്നാല്‍ കളസം കീറിപ്പോകും) അങ്ങനെ ആ‍വശത്തിനു കള്ളും കുടിച്ച് ഷീക് കബാബ് എന്നു പറയുന്ന ഒരു സാധനവും അടിച്ചു കേറ്റി ഞങ്ങള്‍ നാസയിലേക്കു കുതിച്ചു. പണ്ടു ആവേശത്തില്‍ നാസായിലിരുന്നു ബീയര്‍ അടിച്ചു കയ്യിലെ കാശു തീര്‍ന്നപ്പോള്‍ മോതിരം പണയം വെച്ച് വകയില്‍ സുനീഷിനുണ്ടായിരുന്ന പരിചയക്കാരന്‍ വെയിറ്റര്‍ ഗൌതമിനെ തന്നെ വിളിച്ചു സപ്ലൈ ചെയ്യാന്‍. ഞാന്‍ വിചാരിച്ചു, ഇവന്മാരുടെയൊക്കെ കോണ്ടാക്ടുകളേ..

ഒരു അമണ്ടന്‍ പാത്രത്തില്‍ ബീയര്‍, കുത്തിതിന്നാന്‍ എന്തോ ഒരു സാധനം, ഒരു ഗുഹ പോലെ ഇടുങ്ങിയ സ്ഥലം. ഇതിനകത്തിരുന്നു പൂസായാല്‍ ചിലപ്പോള്‍ സ്പേസില്‍ ഒഴുകി നടക്കുന്നപോലെ കുഴഞ്ഞുനടക്കുമായിരിക്കും. എന്തായാലും ഒരു കവിള്‍ ബീയര്‍ അടിച്ചപ്പോളേക്കും അടിയില്‍നിന്നും പുകവരുന്നു. ദൈവമേ...ഇനി സ്പേസ് ഷിപ്പിനു തീപിടിച്ചതാണോ ആവോ? എണീറ്റ എന്നെ സുനീഷ് പിടിച്ചിരുത്തി പറഞ്ഞു, പേടിക്കണ്ടാ, ഇതു തീ പിടിക്കുന്നതല്ലാ, സ്മോക്ക് മെഷീനില്‍ നിന്നും വരുന്നതാണ്. ചമ്മിയെങ്കിലും ഇനി അടുത്തപ്രാവശ്യം വേറെ ആരെയെങ്കിലും കൊണ്ടുവരുമ്പോള്‍ കോമ്പന്‍സേറ്റ് ചെയ്യാമല്ലോ എന്നാശ്വസിച്ചു. ഇനിയിപ്പോള്‍ സിഗരറ്റുവലിക്കുന്നതിനു പകരം ഇതുക്കൂട്ടൊരെണ്ണം വാങ്ങിവെച്ചാല്‍ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു വലിക്കാന്‍ പറ്റുമോ ആവോ? അല്ലെങ്കില്‍ പണ്ട് കപ്പത്തോട്ടത്തില്‍ എലിയെ പിടിക്കാന്‍ ചൂട്ടുകത്തിച്ചു മാളം പുകക്കുന്നതിനു പകരം ഇതുപയോഗിക്കാമല്ലോ. ഹേയ്..അപ്പോളേക്കും പലകളറിലിള്ള ഓരോ ലൈറ്റിന്റെ മുത്തുകള്‍ നമ്മുടെ ദേഹത്തു വീണിട്ട് തെറിച്ചു പോകുന്നു. ഇതു കൊള്ളാമല്ലോ. ആരും കാണാതെ ഒരെണ്ണത്തിനെ പിടിച്ചു വെക്കാന്‍ നോക്കി, രക്ഷയില്ലാ... ഇതാണത്രേ ലേസര്‍ ഷോ. എന്തായാലും നല്ല രസം. ആദ്യം അടിച്ച മദ്യത്തിന്റെയും പിന്നെ ഇവിടുന്നടിക്കുന്ന ബീയറിന്റെയും പരിണതഫലമായി ഞങ്ങളെല്ലാവരും തന്നെ കുഴഞ്ഞിരുന്നു. അടുത്ത ഷോക്കുകൂടി
ഇരിക്കണമെന്നുണ്ടായിരുന്നെങ്കിലും നല്ല പൂസായതിനാല്‍ ബില്ലു പറഞ്ഞു അനിലേട്ടന്‍ സെറ്റിലുചെയ്തു. പോകാന്‍ നേരം ഗൌതത്തിനു ബൈ പറഞ്ഞു നാക്കകത്തിടുന്നതിനു മുമ്പേ സുനീഷിന്റെ വയറ്റില്‍ കിടന്ന കുറെയധികം ഖരഗ്രാവകപദാര്‍ത്ഥങ്ങള്‍ അവനോടും ബൈ പറഞ്ഞു. അവര്‍ കഴുകാന്‍ പറയുന്നതിനു മുമ്പേ അവിടെനിന്നും ഓടിയിറങ്ങി.


സുനീഷ് ക്ഷീണിതനായ കാരണം സുദീപ് കൂട്ടിക്കൊണ്ടുപോയി വണ്ടിയുടെ അടുത്തു വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു. അനില്‍ എന്നെ അടുത്ത സ്വീകരണസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇരുണ്ട വെളിച്ചം, കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നു ഗാനമേള നടത്തുന്നു. പണ്ട് ഇതെല്ലാം കാബറെ നടന്നിരുന്ന സ്ഥലങ്ങളാണെന്ന് അനില്‍ പറഞ്ഞപ്പോള്‍ ഞാന്‍ മനസില്‍ ഒരു കുളിര്‍മ്മയോടെ നോക്കി. പാട്ടു പാടിക്കൊണ്ടിരുന്ന ഒരു മദാലസയായ ചേച്ചി എന്നെ നോക്കി ചിരിച്ചതായി തോന്നി. എനിക്കു ചരിതാര്‍ഥ്യമായി.

അങ്ങനെ ഞങ്ങള്‍ വണ്ടി വെച്ചിരുന്ന സ്ഥലത്തു ചെന്നപ്പോള്‍ സുനീഷ് വണ്ടിയില്‍ ആടിയാടി ഇരിക്കുന്നു. സുദീപ് പറഞ്ഞു നീ വണ്ടി എടുത്തോ, സുനീഷ് ഓള്‍റെഡി രണ്ടു പ്രാവശ്യം ബൈക്കു സ്റ്റാന്‍ഡില്‍ നിന്നു ഇറക്കി ഇരുന്ന വകയില്‍ വീണെന്ന്. എവിടെ, സുനീഷ് സമ്മതിക്കുമോ, നല്ലൊരു ബൈക്കോടിക്കലുകാരനായ അവനെ കൊച്ചാക്കുന്നതിനു തുല്ല്യമല്ലേ അത്. അവസാ‍നം ഞാന്‍ പുറകില്‍ കയറി. ബ്രിഗേഡ് റോഡില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.


നേരം ഒത്തിരി ലേറ്റായിരുന്നു, വണ്ടികള്‍ കുറവ്. അനിലിനെയും സുദീപിനെയും കണാഞ്ഞതിനാല്‍ ഒന്നുകൂടി MG റോഡു വഴി വന്നു അവരെ നോക്കാം എന്നു പറഞ്ഞു സുനീഷ് ഏതോ വഴി അങ്ങോട്ടു തിരിച്ചു. എന്തോ പന്തികേടു തോന്നി എനിക്ക്. ഡിവൈഡര്‍ ഉള്ള MG റോഡിന്റെ റോംഗ് സൈഡിലൂടെ ആണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ബൈക്കാണെങ്കില്‍ കള്ളുകുടിയന്‍ ബൈജു നടക്കുന്നപോലെ വളഞ്ഞും പുളഞ്ഞും വിറച്ചും. അതാ വരുന്നു ഒരു മഞ്ഞ സെന്‍. അവര്‍ ഞങ്ങളുടെ വരവു കണ്ട് കാര്‍ നിര്‍ത്തി. സുനീഷും അതിന്റെ അടുത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തി.


അതില്‍ നിന്നും രണ്ടു പഞ്ചാബികള്‍ ഇറങ്ങി വന്നു. സുനീഷിനെ പോലെ ഉണ്ടയായ അപ്പനും എന്നെ പോലെ കൊലുന്നനെയുള്ള മകനും. സുനീഷ് പറഞ്ഞു, ഇവന്മാര്‍ പഞ്ചാബികളാ, ഞാന്‍ കന്നട പറഞ്ഞ് അവന്മാരെ ഓടിക്കാം. എനിക്കു പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാന്‍ തോന്നിയില്ല. എന്നാലും സ്വതസിദ്ധമായ വിപതിധൈര്യത്താല്‍ ഞാന്‍ പ്ലാന്‍ ചെയ്തു, ഒരു എമര്‍ജന്‍സിയില്‍ അവന്‍ അപ്പനെ നോക്കട്ടെ, ഞാന്‍ മകനെ കൈകാര്യം ചെയ്യാം എന്നു.

അവര്‍ വന്നു ചോദിച്ചു, ക്യാ ഹെയ് യാര്‍? കൈസെ ഗാഡി ചലാത്തെ ഹേ? സുനീഷ് കന്നടക്കാരനായി ഇത്തിരി അഹങ്കാരത്തോടെ തന്നെ ചോദിച്ചു, ഏനു? ഏക്കു? നമ്മ ഊരില്‍ ബങ് പിട്ട് നമ്മിട്ടെ ആട്ടം ആടാത്താകിറയാ..ഒതൈ ഒതൈ...മറ്റൊരു ചേട്ടന്‍ സംഭവസ്ഥലത്തേക്ക് സ്പീഡില്‍ നടന്നു വന്നു. കന്നടക്കാരും തമിഴന്മാരും ഒക്കെ നല്ല വര്‍ഗ്ഗസ്നേഹം ഉള്ളവരാണല്ലോ. ഈ പാവം പഞ്ചാബികളുടെ കാര്യം പോക്കു
തന്നെ. എല്ലാം വളരെ പെട്ടെന്നായിരുന്നു. വന്ന ചേട്ടന്‍ ഒന്നും ചോദിക്കാതെ കൈ നിവര്‍ത്ത് ഒരെണ്ണം കൊടുത്തു, സുനീഷിന്റെ കവിളത്ത്! ഒരടിയിലും കന്നട മറക്കാത്ത സുനീഷ് ഒന്നു തല കുടഞ്ഞു, സ്വല്പ ജാഗ കൊടി എന്നു പറഞ്ഞ് വണ്ടി ഒറ്റ വിടീല്‍.

ഒരടിയില്‍ ഇത്തിരി വെളിവായ അവന്‍ പറഞ്ഞു, നമ്മള്‍ രണ്ടാളും അല്ലാതെ വേറെ ആരും ഇതറിയണ്ടാ. പറഞ്ഞു തീര്‍ന്നതേ മുമ്പില്‍ നില്‍ക്കുന്നു നമ്മുടെ കൂടെ വന്നവര്‍. അവര്‍ സംഭവം കണ്ടിരുന്നു. വണ്‍വേ ആയിരുന്ന ബ്രിഗേഡ് റോഡില്‍ റോംഗ് സൈദിലൂടെ വന്ന ചേട്ടനാണ് വണ്ടി റോഡിന്റെ നടുക്കിട്ടു സുനീഷിനിട്ട് പൊട്ടിച്ചിട്ട് പോയതെന്ന്. വെറുതെ വന്ന് ഒരു രസത്തിന് ഒരെണ്ണം കൊടുത്തു അത്ര തന്നെ. കിട്ടേണ്ടവന് കിട്ടി, എനിക്കു ഞെട്ടലും. അതോടെ മനസിലായി, കന്നട പഠിച്ചാലും മര്യാദക്കു നടക്കുന്നതാ‍ണ് എവിടെയും ബുദ്ധി.

Read more...

ഭ്രാന്തന്‍ ചിന്തകള്‍

>> Sunday, October 12, 2008

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യമായി എനിക്കു ഭ്രാന്തു വരുന്നത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറിയതിനിടയില്‍ തിരക്കായി ചിന്തകള്‍ വഴിമാറിപോയതിനാല്‍ ഭ്രാന്ത് വളരെ ചുരുക്കമായേ തലപൊക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ വീണ്ടും വന്നു. അതേ ഭ്രാന്ത്, എന്നാല്‍ കുറെയൊക്കെ മാറ്റങ്ങളോടെ.


ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. ചാച്ചയുടെ വീട്ടിലെ ഭൂമിക്കടിയിലുള്ള പത്തായപ്പുരയും, വീടിനു ചുറ്റുമുള്ള അമ്പലങ്ങളും, ആനകളും എഴുന്നള്ളത്തും, ശൂലം കുത്തിയ കാവടികളും ഒക്കെ പിഞ്ചുമനസില്‍ ഭയം നിറച്ചിരുന്നു. ചാച്ചയുടെ മരണശേഷം അമ്മവീട്ടിലെ അമ്മയേയും പിരിഞ്ഞുള്ള ജീവിതത്തിനിടക്ക് തട്ടിന്‍പുറത്തെ കണ്ടന്‍പൂച്ചയുടെ കരച്ചില്‍ മുതല്‍ പാമ്പ്, പട്ടി എന്നു തുടങ്ങി സ്വന്തം നിഴലിനെവരെ പേടിയായിരുന്ന ഞാന്‍ ദൈവവിശ്വാസി ആകാതെ എന്തു ചെയ്യാന്‍?


സാധാരണ മരിച്ചു കഴിഞ്ഞാല്‍ ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച് മിക്കവാറും സ്വര്‍ഗ്ഗത്തില്‍ പോകും. ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് കുറച്ചുകാലം ശുദ്ധീകരണസ്ഥലത്തുകിടക്കണം എന്നു മാത്രം. ഹിന്ദുക്കള്‍ക്ക് യമനും ചിത്രഗുപ്തനും എന്ന പോലെയായിരിക്കാം ക്രിസ്ത്യാനികള്‍ക്ക് പത്രോസോ അല്ലെങ്കില്‍ ഗബ്രിയേല്‍ മാലാഖയോ വാതിക്കല്‍ നിന്ന് സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങളും ഒക്കെ നിശ്ചയിക്കും. പാവം മരിച്ചുപോയ എന്റെ ചാച്ച എത്രത്തോളം പാപം ചെയ്തിട്ടുണ്ട് എന്നുള്ള ചോദ്യം എന്റെ മനസില്‍ ഒരു സംശയമായി കിടന്നു. നമ്മല്‍ ചൊല്ലുന്ന പ്രാര്‍ഥന അവര്‍ക്കു തണുത്ത ജലമായി നാക്കില്‍ വീഴുമെന്നുള്ള അറിവാല്‍ നന്നായി പ്രാര്‍ഥിക്കുകയും, ചാച്ചയെ എത്രയും വേഗം സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനായി പറമ്പിലെ ജാതിയുടെ കമ്പില്‍ കാലില്‍ ഞാന്നുകിടന്ന് തലയും കുത്തി വരെ പ്രാര്‍ഥിച്ച എന്നിലേക്ക് ഒരു ദിവസമെന്റെ മരണത്തിന്റെ ചിന്തകള്‍ വന്നു.


പാപങ്ങള്‍ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യാത്തതിനാല്‍ കൂടിവന്നാല്‍ ഇത്തിരിനാല്‍ ശുദ്ധീകരണസ്ഥലത്തു കിടക്കേണ്ടിവരും. അപ്പോള്‍ വല്ല്യ കുഴപ്പമില്ല, അധികം പാപമൊന്നും ചെയ്യാനുള്ള സമയമായില്ലല്ലോ? എന്നാല്‍ ഈശോയും ദൈവവും ഒന്നും ഇല്ലെങ്കില്‍ എന്താവും നമ്മുടെ അവസ്ഥ? കുറച്ചുനാള്‍ ഒക്കെ അമ്മയും സഹോദരങ്ങളും ഒക്കെ ഓര്‍ക്കും. അതു കഴിഞ്ഞാലോ? ഞാന്‍ എന്നയാള്‍ ഈ ഭൂമിയിലില്ല, സൌരയൂധത്തിലില്ല. പത്തു വര്‍ഷം, ആയിരം വര്‍ഷം എന്നല്ല ഒരു നിമിഷം പോലും എന്റെ ഒരു വിധ അവസ്ഥകളും നിലവിലില്ല. മരിക്കുന്ന ആ നിമിഷത്തില്‍ നിന്നും എന്റെ എല്ലാക്കാര്യങ്ങളും തീര്‍ന്നു. എന്റെ മനസു വിങ്ങി, തേങ്ങി. ഞാനെന്ന ഒരവസ്ഥ ഇല്ലതാവുന്നതിനെ അംഗീകരിക്കാനാവുന്നില്ല. എല്ലാ മനുഷ്യരിലും ഞാനെന്നഭാവമാണ് മുന്നില്‍ നില്‍കുന്നത്, അതില്ലാതെ ജീവിക്കാനാവില്ല. ഞാനില്ലാതാവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവുന്നില്ല. ആ അവസ്ഥയെക്കുറിച്ചു ചിന്തിച്ച് ആദ്യമായി എനിക്കു ഭ്രാന്തായി.


പലപ്പോഴും എന്റെ മനസ് ആ ചിന്തയെ, ആ യുക്തിയെ അംഗീകരിക്കാന്‍ ശ്രമിച്ചു. അപ്പോളോക്കെ എനിക്കു ഭ്രാന്തായി. പ്രാര്‍ഥനയിലും ദൈവ വിശ്വാസത്തിലും ഞാന്‍ വളര്‍ന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഹിന്ദു ദൈവങ്ങളേയും ഇടക്കു കൂട്ടു പിടിച്ചു. അമര്‍ ചിത്രകഥയിലെ മഹര്‍ഷിമാരെപ്പോലെ പലരീതിയില്‍ തപസിനു ശ്രമിച്ചു. പിന്നീട് പ്രാക്ടിക്കാലിറ്റിയുടെ മൂശയിലിട്ട് ഞാന്‍ ആ ചിന്തകളെ കൊന്നു. ദൈവിക ചിന്തകളും മതവിശ്വാസങ്ങളും മാറി. മതത്തെ സംസ്കാരമെന്നും, ദൈവികശക്തി നമുക്കറിവില്ലാത്ത എന്തോ ഒരു ശക്തിയെന്നും ഒക്കെ സമാധാനിച്ചു ജീവിച്ചു പോന്നു.


എങ്കിലും ഇന്നലെ രാത്രിയില്‍ വീണ്ടും വന്നുപോയി ആ ചിന്ത. എന്റെ ഭാര്യ, മക്കള്‍ തുടങ്ങി എന്റെ ജീവിതത്തിലേക്കു പറിച്ചെറിയാനാവാത്ത വിധം വന്ന പുതിയ മുഖങ്ങള്‍. അവരെയൊക്കെ പിരിഞ്ഞ് ഞാനെന്ന ഒരാള്‍ ഈ പ്രപഞ്ചത്തിലേ ഇല്ലാതാവുന്ന ഒരു ദിനം, അയ്യോ വയ്യ. ഞാനില്ലാത്ത അവസ്ഥ, അതു മരണത്തിനു ശേഷമാണെങ്കില്‍ കൂടി അംഗീകരിക്കാനാവുന്നില്ല.


അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം എനിക്കു വീണ്ടും ഭ്രാന്തായി. ഈ ഒരു ഭ്രാന്തില്ലായിരുന്നെങ്കില്‍? ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ക്രൂരനായ ഒരു ഒരാളായേനെ ഞാന്‍. എന്റെ ഇഷ്ടം മാത്രം നോക്കി ജീവിച്ചാല്‍ പോരെ ഞാന്‍, ഒരു തനി മൃഗം ആയി? പല മനുഷ്യരേയും ദൈവത്തില്‍ വിശ്വസിപ്പിക്കേണ്ട ആവശ്യം ഇതായിരിക്കാം. എന്തായാലും ഞാനൊരു മൃഗമായി ഇനി മാറില്ല. ഇത്തിരി ഭ്രാന്തുണ്ടെങ്കിലും കുഴപ്പമില്ല, വിശ്വാസങ്ങള്‍ തെറ്റാണെങ്കിലുംസാരമില്ല. എനിക്കു മരണത്തിനുശേഷം ഒരു എക്സിസ്റ്റന്‍സ് വേണം.

Read more...

സന്തോഷിക്കാനും ഭയം

>> Saturday, October 11, 2008

മഞ്ഞിന്റെ നനവും ക്രിസ്തുമസ് നക്ഷത്രങ്ങളുടെ തിളക്കവും തണുപ്പും അവധി ദിനങ്ങളും ഉള്ള ഡിസംബര്‍ മാസം. ഞങ്ങള്‍ പൈകക്കാരെ സംബന്ധിച്ചിടത്തോളം പൈക പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി
ആഘോഷങ്ങളുടെ ഒരു സമയം ആണ് ഡിസംബര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമയോടെ എല്ലാ
അഘോഷങ്ങളും വിജയിപ്പിക്കുന്ന സ്ഥലം. (മുസ്ലീങ്ങളെ ഒഴിവാക്കിയതല്ല കേട്ടോ, അവിടെ മുസ്ലീം സഹോദരന്മാര്‍ ഇല്ലാഞ്ഞിട്ടാണ്).


അതിരാവിലെ കൈലി ഉടുത്ത് ഒരു തലേക്കെട്ടും കെട്ടി കട്ടന്‍കാപ്പിയും കട്ടന്‍ബീഡിയും വലിച്ച് റബ്ബറും വെട്ടി, അല്ലെങ്കില്‍ വെട്ടുകാരെകൊണ്ട് വെട്ടിച്ച്, പാലെടുക്കയും ഷീറ്റടിയും ഒക്കെ കഴിഞ്ഞ് ഷാപ്പില്‍ നിന്നും കള്ളും കപ്പയും പന്നിയും അല്ലെങ്കില്‍ തോമസുചേട്ടന്റെ മുറുക്കാങ്കടയില്‍ നിന്നും പട്ടയും മുട്ടയും അടിച്ചുകൊണ്ടിരുന്ന പഴയ തലമുറ പതുക്കെ മാറി. പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട് പാലാ മഹാറാണി, മേരിയ, രാജധാനി തുടങ്ങി റോസ് മരിയ വരെയുള്ള ബാറുകളിലും, അല്ലെങ്കില്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി, വീടുകളിലോ അല്ലെങ്കില്‍ പറമ്പിലോ ഇരുന്നു അവനവന്റെ സൌകര്യത്തിനടിക്കുന്ന തലമുറ പൈക കൈപ്പിടിയിലാക്കി. റബര്‍പ്പാലിന്റെയും ബീഡിയുടെയും മണം ബ്രൂട്ടിനും വിത്സിനും വഴിമാറി. കാലത്തിനനുസരിച്ച് പൈകയും ദാവണി മാറ്റി ജീന്‍സും സ്ലീവ് ലെസ്സ് ടീഷര്‍ട്ടുമിട്ടു. യേശുദാസും ചിത്രയും മമ്മൂട്ടിയുമൊക്കെ വന്നു കൊഴുപ്പിച്ചിരുന്ന പൈക പെരുന്നാള്‍ ക്രിമി ടോമിക്കും സിനിമാറ്റിക് ഡാന്‍സിനും വഴിമാറി.


അങ്ങനെ ഞങ്ങള്‍ കൂട്ടുകാര്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടായി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേര്‍ സമപ്രായക്കാരായിരുന്നെങ്കിലും ഉത്തമ സുഹൃത്തുക്കള്‍ ആകുന്നത് യൌവ്വനത്തിലെ തിരിച്ചടികള്‍ക്കിടയില്‍ സങ്കടങ്ങള്‍ പങ്കുവെച്ചാണ്. അവരുടെ കാര്‍ന്നവന്മാരുടെ കട്ടെടുത്ത ബീഡി വലിച്ചു പൊട്ടത്തരങ്ങളും സങ്കല്പങ്ങളും പറഞ്ഞു തള്ളിയ രാവുകള്‍ ഞങ്ങളേ മാനസികമായി ഒത്തിരി അടുപ്പിച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ തെറിച്ചു വീണ മുത്തുകള്‍ വാരിക്കെട്ടി ഞങ്ങളും രക്ഷപെട്ടു തുടങ്ങി. ഇതിനിടെ പ്രഭാഷകനും പ്ലസ് റ്റു അധ്യാപകനും പോരാഞ്ഞിട്ടു ജേസീസ് പാലാ പ്രസിഡന്റുമായ മറ്റൊരു പൊട്ടനും ഞങ്ങളുടെ കൂടെ ചേര്‍ന്നിരുന്നു.


അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഡിസംബര്‍. എന്നെക്കാളും മുമ്പേ എല്ലാ കൂട്ടുകാരും കല്ല്യാണം കഴിച്ചെങ്കിലും അവരെക്കാള്‍ മുമ്പേ ആദ്യത്തെ കുട്ടിയുണ്ടാക്കി അവരെ ഞാന്‍ തോല്പിച്ചു. ഞങ്ങളില്‍ രണ്ടു പേര്‍ക്ക് കുട്ടികളായി, മറ്റു രണ്ടുപേരും വിട്ടു തരില്ല എന്ന ഭാവത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി കുട്ടികളെ പ്രതീക്ഷിച്ചിരിക്കുന്നു. അവരൊക്കെ അനുസരണയുള്ള ഭര്‍ത്താക്കന്മാര്‍ ആയി മദ്യപാനത്തിനു നോയമ്പ് എടുത്തിരിക്കുന്നു. എന്തായാലും അവര്‍ കാത്തിരുന്നു കാത്തിരുന്നു 24 ആം തീയതി ആയി. പ്രസവിച്ചതും പ്രസവിക്കാനായിരിക്കുന്നതുമായ ഭാര്യമാരോട് പാതിരാക്കുര്‍ബാനക്കു പോകുന്നു എന്നും പറഞ്ഞ് അവരിറങ്ങി, നോയമ്പു വീട്ടാന്‍. എനിക്കു പിന്നെ നോയമ്പേ ഇല്ലായിരുന്നല്ലോ.


ഒരു കുപ്പി സെലിബ്രേഷന്‍ റമ്മും രണ്ടു കെട്ടു ബീഡിയും കുറച്ചു ഓലപ്പടക്കം, കമ്പിത്തിരി, പൂവ്, ചക്രം ഇതെല്ലാം പഴയ ഓര്‍മ്മകള്‍ക്കായും പിന്നെ ഒരു ബൊക്കാര്‍ഡി ലെമൊണ്‍ പുതുമക്കായും കരുതി അവര്‍ മൂന്നു പേരും എന്നെ കൂട്ടാനെത്തി. രാത്രി എട്ടുമണിയോടുകൂടി ഞങ്ങള്‍ പൈകയില്‍ നിന്നും യാത്ര തിരിച്ചു. കുട്ടിക്കാനം ഏലപ്പാറ വഴിക്കു വിടാം എന്നു തീരുമാനിച്ചു പുറപ്പെട്ടു. പണ്ടൊക്കെ അഞ്ചു രൂപക്കു കഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ ഇന്നു ആവശ്യത്തിലധികം കാശുമായി അടിച്ചു പൊളിക്കാനിറങ്ങുന്നു. ഭാര്യയുടെയും മോന്റെയും കൂടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കാനാവാത്തതിന്റെ നഷ്ടബോധത്തേക്കാളേറെ എന്തോ ഒരു ചെറിയ ഭീതി എന്റെ മനസില്‍ ഉണ്ടായിരുന്നു എന്നതു സത്യം.


അങ്ങനെ പൊന്‍കുന്നം കഴിഞ്ഞപ്പോളേ ഞാന്‍ വീശാന്‍ തുടങ്ങി. അവര്‍ കുറച്ചു നേരം പിടിച്ചു നിന്നു.
മുണ്ടക്കയത്തിനു മുമ്പേ ക്രിസ്തു ജനിച്ച നസ്രത്തില്‍ ഇപ്പോള്‍ പന്ത്രണ്ടു മണി ആയെന്ന ന്യായത്തില്‍ അവരും തുടങ്ങി. കാര്‍ ഹൈറേഞ്ചിലൂടെ നീങ്ങി. പാതിരാകുര്‍ബാനക്കു പോകുന്നവരെ ഞങ്ങള്‍ കണ്ടുതുടങ്ങി. ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ ഒക്കെ മറന്ന് പഴയ കാലരീതിയിലേക്കു കടന്നു.കുട്ടിക്കാനത്തിനും ഏലപ്പാറക്കും ഇടക്കുവെച്ച് പലതവണകളായി കുപ്പി തീര്‍ത്തു. പടക്കങ്ങളും മറ്റും വഴിയിലിട്ടു പൊട്ടിച്ചു. ഞങ്ങള്‍ ലോകത്തെ മുഴുവന്‍ മറന്ന് ആഘോഷിച്ചു. കമ്പിത്തിരി കത്തിച്ചു ആകാശത്തേക്കു എറിഞ്ഞു. പണ്ടൊക്കെ ഒരു ലോറി നിറയെ പടക്കങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിരുന്ന ഞങ്ങള്‍ കൊതി തീരെ
ആസ്വദിച്ചു പൊട്ടിച്ചു.

ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. മദ്യം സിരകളില്‍ ചൂടുതന്നിരുന്നതിനാല്‍ തണുപ്പനുഭവപ്പെട്ടേ ഇല്ല. എന്നാല്‍ അതു ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെ ഒത്തിരി ചൂടു പിടിപ്പിച്ചു. നല്ലൊരു ഡ്രൈവര്‍ ആയിരുന്ന അവന്‍ റാലി നടത്താന്‍ തുടങ്ങി. മാക്സിമം സ്പീഡില്‍ അവന്‍ സെക്കന്റിലും തേര്‍ഡിലും ഇട്ടു വളവുകള്‍ തിരിച്ചു, ടയറും ബ്രേക്കും കരിഞ്ഞ മണം വന്നു തുടങ്ങി. ഞങ്ങള്‍ എന്തു ചെയ്യാന്‍? പറയാവുന്നതിന്റെ പരമാവധി പറഞ്ഞു നോക്കി, ഭാര്യയേയും കുട്ടിയേയും ഒക്കെ ഓര്‍മ്മിപ്പിച്ചു. അവന്‍ ആസ്വദിച്ചു പായിക്കുകയാണ്. എനിക്കു വണ്ടിയില്‍ കയറിയപ്പോളേ തോന്നിയ ഭയം യഥാര്‍ത്യമായി. ഞാന്‍ എന്റെ ഭാര്യയെ ഓര്‍ത്തു, മകന്‍ കറിയാച്ചനെ ഓര്‍ത്തു. അമ്മയെ, സഹോദരങ്ങളെ ഒക്കെ ഓര്‍ത്തു. ഇതിനു സ്വാഭാവികമായ ഒരു അവസാനം ഇല്ലായെന്നറിയാം, ഞാനും പുറകില്‍ എന്റെ കൂടെയിരുന്ന കൂട്ടുകാരനും കൈപിടിച്ചിരുന്നു. ക്രിസ്തുമസ് രാത്രിയില്‍ അകാലചരമം അടഞ്ഞ നാലു യുവാക്കളെ നാളെ ഞങ്ങളുടെ ഗ്രാമം കാണുന്നതോര്‍ത്തു. വിധവകളായ നാലു ഭാര്യമാര്‍, രണ്ടു കുഞ്ഞുങ്ങള്‍ ഒന്നിച്ചു നടന്നു ഒന്നിച്ചു മരിച്ച നാലു കൂട്ടുകാര്‍ ഇതൊക്കെ നിമിഷാര്‍ഥത്തില്‍ മനസില്‍ വന്നു. അവസാനം അതു സംഭവിച്ചു.

ഒരു കൊടും വളവില്‍ തിരിച്ച വഴി മണലില്‍ നിരങ്ങിപ്പോയ കാര്‍ വിലങ്ങനെ വന്ന് കൊക്കയുടെ തടയായി വെച്ചിരുന്ന കലുങ്കില്‍ ഇടിച്ചു. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി നിന്നു ചിരിച്ചു. ഞങ്ങള്‍ മൂന്നു പേരും തലകുനിച്ചു വണ്ടിയില്‍ തന്നെയിരുന്നു. അദ്ധ്യാപകനായ കൂട്ടുകാരന്‍ ഇറങ്ങി ഒരെണ്ണം പൊട്ടിച്ചു അവന്റെ കവിളത്ത്. അവന്‍ പിന്നെയും ചിരിച്ചു. അവന്റെ മനസില്‍ എന്തായിരുന്നെന്ന് ഞങ്ങള്‍ക്കു മനസിലായില്ല, ഇതു വരെ ചോദിച്ചിട്ടും ഇല്ല.


അവന്‍ ഒരു നല്ല ഡ്രൈവര്‍ ആയിരുന്നതിനാലും അവന്‍ സ്ഥിരം ബാംഗളൂര്‍ - പൈക യാത്ര ചെയ്തിരുന്ന കാര്‍ അയിരുന്നതിനാലും ഹാന്‍ഡ് ബ്രേക്കും പെഡല്‍ ബ്രേക്കും ചവിട്ടിയിരുന്നതിനാലും വണ്ടി ചെറുതായി ഇടിച്ചതേ ഉള്ളൂ. പക്ഷേ മദ്യത്തിന്റെ ലഹരിയിലായിരുന്ന അവന്റെ കണ്‍ട്രോള്‍ ചെറുതായി തെറ്റിയിരുന്നെങ്കില്‍?


മനസില്‍ യാത്രയുടെ തുടക്കത്തില്‍ വന്ന അശുഭ ചിന്ത ഒരു ചൂണ്ടുപലകയായിരുന്നോ? അതോ ചെറുപ്പം മുതലേ നേരിട്ട ചീത്ത അനുഭവങ്ങളുടെ ഭാഗമായി എനിക്കു സന്തോഷിക്കാന്‍ ഭയമായതാണോ? എനിക്കറിയില്ല.

Read more...

ചില ചിത്രങ്ങള്‍

>> Tuesday, October 7, 2008



ചക്കയും പ്ലാവും പിന്നെ പഴുത്ത പ്ലാവിലയും
ദുബായ് ക്രീക്സൈഡിലെ ഒരു മനോഹര ദൃശ്യം. അസ്തമയസൂര്യന്റെ കിരണങ്ങളുടെ പ്രതിഫലനം വെള്ളത്തിലും അതിന്റെ പ്രതിഫലനം കെട്ടിടത്തിലും




മരുഭൂമിയിലും പൂവിനു നിറവും സൌന്ദര്യവും



ഉണങ്ങിയതെങ്കിലും ജീവനുള്ളത്. ചില മനുഷ്യജന്മങ്ങളെപ്പോലെ.



ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ആകണമെന്നായിരുന്നു ആഗ്രഹം, അത് ഒരു വയസിന്റെ വിത്യാസത്തില്‍ തീര്‍ത്തു.




ഇതു പോലത്തെ കല്ലന്തുമ്പി കുഞ്ഞുങ്ങളെ പിടിക്കാന്‍ എത്ര പൂമൊട്ടുകളുടെ പിറകെ പതുങ്ങിചെന്നിട്ടുണ്ടെന്നോ?







പ്രഭാതത്തില്‍ മഞ്ഞുകണങ്ങളോടെ ചെത്തി















ലെബനോനിലെ ഒരു മനോഹര കാഴ്ച







ഇത്ര ചെറുപ്പത്തിലേ കുരിശില്‍ കയറാനാണോ കറിയാച്ചാ..?










മരത്തിലും ശില്പിയുടെ കരവിരുത്.









എന്റെ കുഞ്ഞന്‍ കോക്കു













മനുഷ്യനൊഴികെ എല്ലാ ജീവികളിലും സൌന്ദര്യം ആണിന്. മനുഷ്യരില്‍ സൌന്ദര്യം സ്ത്രീക്ക്.












മഞ്ഞ്....എത്ര സുന്ദരവും നിര്‍മ്മലവും












കൊച്ചു കാന്താരിക്കും എത്ര ഭംഗി?














ചാച്ചേ..ഇവനും സ്ട്രോങാ......















ഇനിയെന്നു കാണും നിന്നെ.... i miss you so much...















Read more...

ഒരു അമ്മയുടെ ചിന്തകള്‍

>> Saturday, October 4, 2008

ഞാന്‍ നാലു മക്കളുടെ അമ്മ, ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു പോയി. ഒത്തിരി അധികം കഷ്ടപ്പെട്ടു എങ്കിലും ഇപ്പോള്‍ എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞപോലെ. മക്കളെല്ലാവരും നല്ല നിലയില്‍ സ്വദേശത്തും വിദേശത്തുമായി ജീവിക്കുന്നു. ഇളയ മകന്റെ കല്ല്യാണം കൂടി നടത്തിയാല്‍ കടമകള്‍ എല്ലാം തീര്‍ന്നു. വാതത്തിന്റെയും പിന്നെ കൊതുകിന്റെ സംഭാവനയായ ചിക്കന്‍ ഗുനിയായുടെയും അസ്കിതകള്‍ ഒഴിച്ചാല്‍ ജീവിതം സുഖകരം.

എങ്കിലും എന്തോ ബാക്കി കിടക്കുന്നപോലെ. ഞാനിന്നു ഏകയാണ്. മക്കളേല്ലാം ഓരോ സ്ഥലങ്ങളില്‍. എല്ലാവരും അവരുടെ കൂടെ താമസിക്കാന്‍ വിളിക്കുന്നു. എന്തോ എനിക്കു ഇവിടുന്നു പോകാന്‍ തോന്നുന്നില്ല. കാര്യം ഒറ്റക്കു ജീവിക്കാന്‍ പേടിയുണ്ട്, എന്നാലും വയ്യ. ഇവിടെ തന്നെ ജീവിച്ചാല്‍ മതിയെനിക്ക്. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വീടല്ല ഇത്. എന്റെ മക്കള്‍ പിച്ചവെച്ചു നടന്ന വീടല്ല ഇത്. മക്കളുടെ കൂടെ അമേരിക്കയിലും ഗള്‍ഫിലും നാട്ടില്‍ തന്നെയും ഇതിലും സുഖസൌകര്യങ്ങളും എന്റെ മിടുക്കരായ കൊച്ചുമക്കളും ഒക്കെയായി ജീവിക്കാന്‍ എല്ലാവരും പറയുന്നെങ്കിലും എന്തോ എനിക്കു ഇവിടെ നില്‍ക്കാനാണിഷ്ടം. എന്താണാവോ കാര്യം?


ഓര്‍മ്മകള്‍ പിന്നോട്ടോടി. ഭര്‍ത്താവിന്റെ മരണശേഷം എന്റെ പിഞ്ഞു കുഞ്ഞുങ്ങളെയും എന്റെ തറവാട്ടില്‍
മാതാപിതാക്കളെ ഏല്‍പ്പിച്ചു മലയോരങ്ങളില്‍ അധ്യാപികയായി നടന്ന സമയങ്ങള്‍. ആഴ്ചാവസാനം കൊതിയോടെ ഓടിച്ചെന്നാ ഇരുട്ടില്‍ എന്നെ കാത്തിരിക്കുന്ന എന്റെ പൊന്നു മക്കളെ കാണാനുള്ള ആ വെമ്പല്‍, കാണുമ്പോളുള്ള ആ നിര്‍വൃതി. തിങ്കളാഴ്ച രാവിലെ ചങ്കു പറിച്ചെറിയുന്ന പോലെ അവരെ പിരിയുന്നതിന്റെ വേദന. എന്തായിരുന്നു ആ കാലം.


എല്ലാ വെള്ളിയാഴ്ച്കയും ഹെഡ്മാസ്റ്ററുടെ പ്രത്യേക അനുവാദത്താല്‍ കട്ടപ്പനിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും രാജു മോട്ടോര്‍സില്‍ കയറി രാത്രിയോടെ തറവാട്ടില്‍ എത്തുമ്പോള്‍ എന്റെ അപ്പനോ അനിയനോ ബസ് സ്റ്റോപ്പില്‍ കാണും. വീടിന്റെ മുമ്പിലെ പതിനെട്ടാം പടിയുടെ ഏറ്റവും മുകളിലത്തെ പടിയില്‍ എന്റെ അമ്മയുടെ ശകാരങ്ങളെ മാനിക്കതെ എന്റെ നാലു മക്കളും നോക്കിയിരിപ്പുണ്ടാവും. മൂന്നു വയസുകാരനായ ഇളയവനെ കൈ പിടിച്ചു നട ഇറക്കുന്ന മൂത്ത മകള്‍. പാമ്പോ പ്രേതമോ പിടിക്കുമെന്നുള്ള പേടിയിലും എന്നെ കാണാനുള്ള കൊതിയോടെ ഇറങ്ങിവരുന്ന മൂത്തമകന്‍. ഇന്നമ്മേടെ കൂടെ ഞാനാ കിടക്കുന്നേ എന്നു പറഞ്ഞു വരുന്ന ഇളയമോള്‍. അമ്മേ മുത്തായി വാങ്ങിയോ എന്നു ചോദിക്കുന്ന ഇളയ മോന്‍. ആരെയാ ഞാനാദ്യം എടുക്കുക? തവണ വെച്ചാണ് ആദ്യ ഉമ്മ. ഇരുട്ടത്തു കണ്ണുതുറക്കാന്‍ പോലും പേടിയുള്ള മൂത്തമകന്‍ വരെ അവന്റെ തവണയില്‍ ഉമ്മക്കായി ഇരുട്ടത്ത് ഓടി വരും.


കുരിശുവരയിടെ നേരത്ത് എന്റെ മടിയില്‍ കിടന്നു ശാന്തമായുറങ്ങുന്ന ഇളയമകന്റെ മുഖത്തേക്കു നോക്കുമ്പോള്‍ ഇനിയെങ്ങനാ ഞാന്‍ ഇവനെ ഇട്ടേച്ചു തിങ്കളാഴ്ച വീണ്ടും പോകുക എന്ന ചിന്തയാണ് ആദ്യം വരുക. സന്തോഷ സമയങ്ങളിലും വരാനിരിക്കുന്ന ദുഖചിന്തകളാണോ മനസില്‍ എപ്പോളും വരുക? ആര്‍ക്കറിയാം, ഒരു പക്ഷെ സുരക്ഷിതബോധത്തോടെ നെഞ്ചില്‍ തലചായ്ച്ചുറങ്ങാന്‍ ഒരാളില്ലാത്തതിനാലാവാം ഈ ഭയം. രണ്ടു ദിവസം മുമ്പ് കൊക്കയില്‍ വീണ് നിരവധി ആള്‍ക്കാര്‍ മരിച്ച കൊണ്ടോടി ബസിന്റെ ചിത്രം മനസില്‍ വന്ന മൂത്തമകള്‍ ലുത്തിനിയായുടെ ഇടക്കു വെച്ചു വിങ്ങി പൊട്ടി അമ്മ ഇനി കിഴക്കുദേശത്തു പഠിപ്പിക്കാന്‍ പോകണ്ടാ എന്നു പറഞ്ഞപ്പോള്‍ ഞാനും അറിയാതെ തേങ്ങി. ഈ വക ചിന്തകള്‍ എന്റെ മക്കളുടെ മനസില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും വിഹ്വലതകളും പരിഹരിക്കാന്‍ വഴി കാണാതെ ഞാന്‍ കുഴഞ്ഞു.


മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ കഷ്ടപ്പാടും മറ്റു കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യവും ഓര്‍ക്കുമ്പോള്‍ എന്റെ മക്കള്‍ ഭാഗ്യമുള്ളവരെന്നു കരുതി ഞാന്‍ ആശ്വസിക്കും. ഡാന്‍സിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ കിട്ടിയ സമ്മാനങ്ങളുമായി പെണ്മക്കള്‍ എനിക്കഭിമാനം തരും. മടിയില്‍ കിടന്ന് തലമുടിയില്‍ വിരലോടിക്കാന്‍ പറഞ്ഞു മൂത്തമകന്‍ അവനു നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം അനുഭവിക്കും. കൊഞ്ചലുകളും കെട്ടിപ്പിടുത്തവുമായി ഇളയ മകന്‍, വല്ലപ്പോളും കിട്ടുന്ന പായസത്തിന്റെ രുചി എത്ര വയസായാലും നാവില്‍ നിന്നു മാറാത്ത പോലെ എന്റെ മക്കളുടെ ആ സ്നേഹം ഇന്നും മനസില്‍ നിന്നു പോകുന്നില്ല.


ഫോണ്‍ അടിക്കുന്നു, മകനാ.. ഗള്‍ഫില്‍ നിന്നും. അവന്റെ രണ്ടാമത്തെ കുട്ടിയും അടുപ്പിച്ചുണ്ടായപ്പോള്‍
അവരുടെ രണ്ടാമനു കൊടുത്തിട്ടു മിച്ചമുള്ള മുലപ്പാല്‍ മൂത്തവനു കൊടുത്ത് അവനു അവനു പറ്റിയ നഷ്ടം
കോമ്പന്‍സേറ്റ് ചെയ്യാനുള്ള ശ്രമം പാളിയത് പറയാന്‍ വിളിച്ചതാ. മൂത്ത കുട്ടിക്കു മാസങ്ങളായപ്പോളേ രണ്ടാമതും മരുമകള്‍ ഗര്‍ഭിണി ആയി. അവന്റെ ഒരേയൊരു സങ്കടം മൂത്തവന്റെ മുലപ്പാല്‍ കുടി നിര്‍ത്തേണ്ടി വരുമല്ലോ എന്നുള്ളതായിരുന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോല്‍ മുലപ്പാല്‍ തനിയെ വറ്റി, അവനു കൊടുക്കാതെയായി. എന്നാലും ഇടക്കു കൊതിയോടെ നോക്കുന്ന കുഞ്ഞുമകന് മരുമകള്‍ ഇടക്കു കൊടുക്കും, ഒന്നുമില്ലാതെ ഒരു ചവര്‍പ്പു മാത്രം ഉള്ള ആ അമ്മിഞ്ഞയില്‍ അവന്‍ ആസ്വദിച്ചു നുണയും. മലര്‍ന്നും കമഴ്ന്നും തലയുംകുത്തി നിന്നും അവന്‍ കുടിക്കും. അന്നേ അവര്‍ തീരുമാനിച്ചു പറഞ്ഞു, രണ്ടാമത്തെ കൊച്ചു കുടിച്ചു മിച്ചമുണ്ടെങ്കില്‍ അവനു കൊടുക്കും എന്ന്. പഴമക്കാരുടെ അഭിപ്രായം മാനിച്ചു ഞാന്‍ എതിര്‍ത്തു, എങ്കിലും അവര്‍ കൊടുത്തു. പക്ഷെ അവന്‍ കുടിച്ചില്ല, നാണത്തോടെ നോക്കി മാറിപ്പോയ്യത്രെ. പാവം, എന്റെ മൂത്തമകന്റെ മുലകുടി ചെന്നിനായം തേച്ചാണ് എന്നു നിര്‍ത്തിയത്. അതിനാലാവം അവന്‍ അവന്റെ മകനു കൊടുത്തു നോക്കിയത്.


ഞാന്‍ വീണ്ടും പഴയകാല പോയി. തുണിയലക്കും പിള്ളേരുടെ പരാതികേള്‍ക്കലും ഒക്കെയായി അവധി സമയം വേഗം പോകും. പരസ്പരം മത്സരിക്കുമെങ്കിലും മക്കള്‍ക്കെല്ലാവര്‍ക്കും നല്ല സ്നേഹമായിരുന്നു. എന്റെ മൂത്ത സഹോദരന്റെ പെട്ടിയില്‍ നിന്നും പഴയ സിഗരറ്റ് എടുത്തു കത്തിച്ചതിന് നാലെണ്ണത്തിനിട്ടും പൊട്ടിച്ച കാര്യം അമ്മ പറഞ്ഞു. പെണ്ണുങ്ങളു പോരാഞ്ഞിട്ടു ഏറ്റവും കുഞ്ഞവന്‍ വരെ വലിച്ചത്രെ, മൂത്തവനാ അതിന്റെ സൂത്രധാരന്‍ എന്നതിനാല്‍ അവനിട്ടു രണ്ടെണ്ണം കൂടുതലും കൊടുത്തു. എന്നും വരുമ്പോള്‍ പരാതികളുടെ പ്രളയം ആണ്. അപ്പനും അമ്മയും ഇല്ലാതെ നാലു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചില്ലറ പാടല്ലല്ലോ? പോരാത്തതിനു വളര്‍ത്തുദോഷവും അവര്‍ക്കല്ലേ കിട്ടുക. എങ്കിലും എന്റെ മക്കള്‍ക്കു നഷ്ടമായ നിരവധിയായ കാര്യങ്ങല്‍ ഓര്‍ത്ത് ഞാന്‍ പോകുന്ന വഴി മുഴുവന്‍ ബസിലിരുന്നു കരയും. തിങ്കളാഴ്ച വെളുപ്പിനെ മഞ്ഞത്തു പുറത്തിറങ്ങണ്ടാ എന്ന എന്റെ അപ്പന്റെ ശാസനയാല്‍
കാര്‍പോര്‍ച്ചില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മക്കളുടെ മുഖം എങ്ങനെ മറക്കും. മൂന്നു വയസുമാത്രമുള്ള എന്റെ ഇളയമകന്‍ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടു തരുന്ന റ്റാറ്റ മനസില്‍ ഇന്നും കൊത്തിവച്ചിരിക്കുകയാണ്. ഇന്നിപ്പോള്‍ അവനു മീശയും താടിയും ഒക്കെയായി. എങ്കിലും എനിക്കവന്‍ കുഞ്ഞുകൊച്ചു തന്നെയാണ്.
കുറഞ്ഞപക്ഷം കല്ല്യാണം കഴിക്കുന്ന വരെയെങ്കിലും.


പേരക്കിടാങ്ങള്‍ക്കൊക്കെ എന്നെ വലിയ കാര്യമാണ്, മക്കള്‍ക്ക് എന്നോടുള്ള സ്നേഹം അവരിലേക്കും
പകര്‍ന്നതാവാം. അവര്‍ക്കു ഇവിടെ വരുന്നത് വളരെ ഇഷ്ടവുമാണ്, അമ്മമ്മേ എന്നു വിളിച്ചു കൊണ്ട് ഓടി നടക്കും. അവര്‍ക്കൊക്കെ ലഭിക്കുന്ന സൌഭാഗ്യങ്ങള്‍ കാണുമ്പോള്‍ അവരുടെ മാതാവോ പിതാവോ ആയ എന്റെ മക്കള്‍ അവര്‍ക്കു നഷ്ടപ്പെട്ടതൊക്കെ മക്കള്‍ക്കു കൊടുക്കാനായി നടത്തുന്ന വ്യര്‍ഥശ്രമങ്ങള്‍ കണ്ട് വേദനിക്കും. വിശക്കുന്നവര്‍ക്കല്ലേ ഭക്ഷണത്തിന്റെ വിലയറിയൂ?


അന്നൊക്കെ കിഴക്കന്‍ മലയോരങ്ങളിലേക്ക് ബസിലിരുന്നു യാത്ര ചെയ്യുന്ന അവസരങ്ങളില്‍ ഏതൊരു
അമ്മയേയും പോലെ എന്റെ മനസിലും മക്കളെ കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞുനിന്നു. പേരക്കമ്പില്‍
ഊഞ്ഞാലാടുമ്പോള്‍ കൈവിട്ടുപോയി കല്ലില്‍ തലയിടിച്ചാലോ, അല്ലെങ്കില്‍ തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍
മുങ്ങിപ്പോയാലോ‍ എന്നൊക്കെയുള്ള വിവിധതരം പേടികളാല്‍ എന്റെ മനസ് എന്നും സങ്കടങ്ങളിലും ആശങ്കകളിലും നിറഞ്ഞു നിന്നു. ഇന്നും അതു തന്നെ അവസ്ഥ. അപകടങ്ങളുടെ വാര്‍ത്തയല്ലേ കേള്‍ക്കാനുള്ളൂ. ഇന്നു കുട്ടികള്‍ കട്ടിലില്‍ നിന്നും താഴെ പോകതിരിക്കാനും, മരത്തിലും ജനലിലും വലിഞ്ഞു കയറാതിരിക്കാനുമൊക്കെയായി മാതാപിതാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്റെ അന്നത്തെ അവസ്ഥ ആലോചിക്കും. കുളങ്ങള്‍ , തോട്, പാറ, പാമ്പ്, ഇലക്ട്രിക് ഷോക്ക് തുടങ്ങി എത്രയോ സാഹചര്യങ്ങള്‍.


ഇവിടെ എന്റെ വീട്ടില്‍ ഇപ്പോള്‍ ഒറ്റക്കാണെങ്കിലും എനിക്കെന്റെ ഓര്‍മ്മകള്‍ കൂട്ടിനുണ്ട്, ഏതു കാലത്തിലേക്കു വേണമെങ്കിലും നമുക്കു പറന്നു പോകാം. നാട്ടിലേക്കിറങ്ങിയാല്‍ എല്ലാവരും എന്നെ അറിയാവുന്നവര്‍. ഇടക്കൊക്കെ വന്നു നില്‍ക്കുന്ന മക്കളും കൊച്ചുമക്കളും. എന്നെ കാണാന്‍ വരുന്ന എന്റെ സഹോദരങ്ങള്‍. എല്ലാത്തിനും ഉപരി എന്റെ വീടെന്ന് എനിക്കു തോന്നുന്ന വീട്. ഞാന്‍ ഏത് മക്കളുടെ കൂടെ പോയാലും എന്നെ അവര്‍ പൊന്നു പോലെ നോക്കും, പക്ഷെ എനിക്കവിടെ സ്വന്തമെന്നു തോന്നില്ല. മാത്രവുമല്ല അവര്‍ നാട്ടില്‍ വരുമ്പോളല്ലേ എനിക്കും വരനാവൂ? ഇതാകുമ്പോള്‍ എല്ലവരും വരുന്ന സമയത്ത് ഞാന്‍ ഇവിടെ കാണും. കപ്പയും ചക്കയും മാങ്ങയും ചേനയും കൂട്ടി നല്ല ഭക്ഷണം കഴിക്കാം. മാടത്തയേയും മൈനയേയും കാണാം. പ്രഭാതത്തില്‍ കുയിലിന്റെ നാദം കേല്‍ക്കാം. മറ്റൊരു സ്ഥലത്ത് ആരും അറിയാതെ കഴിയുന്നതിലും നല്ലതല്ലെ ഏല്ലാവരുടെയും സ്നേഹവും അന്വേഷണവും ഒക്കെയായി ഇവിടെ ഒറ്റക്കു കഴിയുന്നത്? മാത്രവുമല്ല, ഇടക്കു കിട്ടുന്ന ആ സ്നേഹത്തിനും സന്തോഷത്തിനും ഒത്തിരി മാറ്റു കൂടുതല്‍ ഉണ്ട്. ഏകയാണെന്ന വിചാരം എനിക്കില്ല, കൂട്ടിനെന്റെ നല്ല ഓര്‍മ്മകള്‍, നഷ്ടപെട്ട പലതിന്റെയും കൂടെ എനിക്കു ലഭിച്ച നന്മകള്‍.


ഇന്നെനിക്കെല്ലാവരും ഉണ്ട്, മക്കളെല്ലാം അവരെയാണ് എനിക്കിഷ്ടം എന്നു വിചാരിക്കുന്നു. എന്റെ സ്നേഹം ആരിലേക്കും മാത്രമായി ഒഴുകുന്നില്ല. ചെറുപ്പത്തില്‍ തവണ വെച്ചു കൂടെ കിടന്നിരുന്ന അവര്‍ക്കു ഇന്ന് തവണ വെച്ചു വന്നു കിടക്കാം. ഇതു തന്നെ നല്ലത്, എനിക്കെല്ലാവരെയും വേണം. ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി എന്റെ ഇഷ്ടങ്ങള്‍ മാറ്റി വെച്ച എനിക്കു ഇനിയെങ്കിലും കുറച്ചു നാള്‍....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP