ഞാനൊരു പാവം പാലാക്കാരന്‍

കോക്കു

>> Monday, March 23, 2009

രാവിലെ എണീക്കാന്‍ എന്താ ഒരു ബുദ്ധിമുട്ട്. പണ്ട് കേട്ടിരിക്കുന്നതും ശീലിച്ചിരുന്നതും പുലരുമ്മുമ്പെണീക്കണം, കുളിച്ച് വെളുത്ത മുണ്ടുടുക്കണം എന്നൊക്കെയായിരുന്നു.
(വെളുത്തമുണ്ടുടുത്തില്ലെങ്കിലും കുളിച്ച് ലുങ്കിയെങ്കിലും ഉടുത്തിരുന്നു.)ഇപ്പോള്‍ കിടക്കുന്നത് പുലര്‍ച്ചക്ക്, എഴുന്നേല്‍ക്കുന്നത് ബ്രഞ്ചിന്റെ സമയത്ത്.

എന്നാലും ഉറങ്ങാന്‍ പറ്റുവോ? കറിയാച്ചന്‍ ലേറ്റാ കിടന്ന് ലേറ്റാ വരുമ്പോള്‍ ഇളയവന്‍ കോക്കു ലേറ്റാ കിടന്ന് ലേറ്റസ്റ്റാ വരും. സാധാരണ കുഞ്ഞുങ്ങള്‍ ഒത്തിരി ഉറങ്ങുമെങ്കിലും കോക്കുവിന് ചുരുക്കത്തില്‍ ഉറക്കം വളരെ കുറവ്. മിക്കവാറും കുട്ടികള്‍ ഉറക്കത്തില്‍ കൈ വായില്‍ വെക്കും, അല്ലെങ്കില്‍ സുനാപ്പിയില്‍ പിടിക്കും, അമ്മയുടെ മുടിയില്‍ പിടിക്കും അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേകത കാണും. കോക്കുവിന് പ്രിയം അമ്മിഞ്ഞയാണ്. എല്ലാവരും പിള്ളേരും അമ്മിഞ്ഞ കുടിക്കുമെങ്കിലും ഇവന്റെ ഇത്തിരി കടന്ന കുടിയാണ്. ഉറക്കത്തിലെങ്ങാനും അമ്മിഞ്ഞ അവന്റെ അവന്റെ വായില്‍ നിന്നും പോയാല്‍ പിന്നെ
അവിടെ മഴക്കാലത്തെ ചീവീടിന്റെ ഒച്ചയാണ്. ഉറക്കത്തില്‍ അവന്‍ തിരിയുമ്പോള്‍ അമ്മിഞ്ഞ അവന്റെ കൂടെ തിരിയാത്തതെന്താണ് എന്നാലോചിച്ച് ചില രാത്രികളില്‍ അവന്‍ നിര്‍ത്താതെ കരയും. പാവം എന്റെ ഭാര്യ, വേദനയാല്‍ പുളയാതിരിക്കാന്‍ അതു റബര്‍പാലുകൊണ്ടുണ്ടാക്കിയതല്ലല്ലോ, ഇതൊക്കെ വലിയുന്നതിനൊക്കെ ഒരു പരിധിയില്ലേ? അമ്മിഞ്ഞയില്‍ നിന്നു പിടി വിടുകയോ അല്ലെങ്കില്‍ കൂടുതല്‍ ഉറങ്ങുകയോ ചെയ്താല്‍ അവന്‍ ശടേന്നു വന്ന പോലെ മൂന്നാമതൊരെണ്ണം കൂടി വന്നാലത്തെ അവസ്ഥ
ആലോചിച്ചിട്ടാവാം. ചാച്ചക്കും അമ്മക്കും ഉത്തരവാദിത്വബോധം ഇല്ലെങ്കിലും അവനുണ്ടാവണമല്ലോ? അതായിരിക്കും പുതിയ കുടുംബാസൂത്രണം, മക്കള്‍ വഴി.

മറ്റുള്ളവര്‍ പിള്ളേരുടെ സമയത്തിനു അഡ്ജസ്റ്റ് ചെയ്ത് യാത്രകള്‍ പോലും ക്രമീകരിക്കുന്നത് കണ്ട് ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഒരിക്കലും പിള്ളേരുടെ സൌകര്യത്തിന് ഞങ്ങള്‍ പെരുമാറില്ല എന്ന്. വന്ന് വന്ന് ഇപ്പോള്‍ ഒരു മാസമായപ്പോളേക്കും അവരുടെ സമയത്തിനനുസരിച്ചായി കാര്യങ്ങള്‍. വൈകുന്നേരം ചാച്ച വന്നിട്ടു പുറത്തു പോകാനായി ഫ്ലാറ്റിലെ ഒറ്റമുറിയില്‍ ജയിലിലെ പോലെ കഴിയുകയല്ലേ? പാവങ്ങള്‍!, എന്റെ വീട്ടിലും അവളുടെ വീട്ടിലും മുറ്റത്തും പറമ്പിലും എല്ലാവരുടെയും കൊഞ്ചിക്കലുകള്‍ ഏറ്റുവാങ്ങി
നടന്നിരുന്ന പിള്ളേരാ. ഇവിടെ ഇങ്ങനെ ജയിലിലായത്. ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരുന്ന് ബ്ലോഗിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ വന്നതോടെ ബ്ലോഗ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തവനെ പോലെയായി. ക്രിക്കറ്റ് ടീം ഒക്കെ എപ്പോളേ എന്നെ മറന്നു.

അതെങ്ങനെയാ, എന്നു കുടുംബം വന്നാലും കെട്ടിയെടുക്കും ഞങ്ങളുടെ ഒരു ഓവര്‍സീസ് ഐ റ്റി ഡയറക്ടര്‍. കുടുംബമായി ജീവിക്കുന്നതിന്റെ പ്രയാസങ്ങള്‍ അറിയാത്ത തെണ്ടി. പണ്ടാരക്കാലനെ ഏതെങ്കിലും ഒരു കോന്തി വന്ന് വേഗന്നു ഒന്നു കെട്ടിവരിയാന്‍ അനുഗ്രഹിക്കണേ എന്റെ പൊന്നു മദ്യപരദേവതകളേ...അയാള്‍ വന്നാല്‍ പിന്നെ ഇത്രയും കാലം ചൊറികുത്തിയിരുന്നതിന്റെ മുഴുവന്‍ കേടും തീര്‍ത്ത് പണിയോട് പണി. ഈ
പ്രാവശ്യം രണ്ടാഴ്ചക്കു വന്നവന്‍ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. അതും വെള്ളിയാഴ്ച പോലും ഒഴിവില്ലാതെ രാത്രി വരെ. ഞാന്‍ കൂട്ടിനെങ്കിലും ഇരുന്നില്ലെങ്കില്‍ എന്നെ ജോലീന്നെങ്ങാനും പിരിച്ചു വിട്ടാലോ?

ഇന്നലെ ഭാര്യയുമായി ഒന്നു സല്ലപിക്കാന്‍ കാത്തിരുന്നത് വെളുപ്പിനെ മൂന്നു മണി വരെ. മിക്കവാറും കാത്തിരുന്ന് ഞങ്ങളില്‍ ആരെങ്കിലും ഉറങ്ങിപോവുകയും ഉറങ്ങിക്കിടക്കുന്ന മറുഭാഗത്തെ നോക്കി നെടുവീര്‍പ്പെടുകയും ചെയ്യാനായിരുന്നു ഞങ്ങളുടെ വിധി. രാവിലെ എന്തായാലും ഇത്തിരി താമസിച്ചു പോകാം എന്നു കരുതിയപ്പോള്‍ കോക്കുച്ചേട്ടന്‍ ആറുമണിക്കേ ചീവീടായി അലാറം അലറിയടിച്ചു. പാവം ഭാര്യ, അവള്‍ തളര്‍ന്നുറങ്ങുന്നു. ഞാന്‍ ഡ്യൂട്ടി ഏറ്റെടുത്തു. വെറുതെയല്ല, ക്രിക്കറ്റ് കാണുകയും ചെയ്യാമല്ലോ. കറിയാച്ചന്‍ ഇടക്കെണീക്കുമ്പോള്‍ വീണ്ടും ഉറക്കാന്‍ കൊടുക്കാനായി ഒരു ടാങ്ക് പാലും റെഡിയാക്കി.
പാവം, അവള്‍ ഇത്തിരി നേരം കിടന്നുറങ്ങട്ടെ. രാവിലെ കോക്കു ഭയങ്കര ഊര്‍ജസ്വലനാണ്. എന്തിനാ രാവിലെ, ഫുള്‍ ടൈം ഊര്‍ജസ്വലനല്ലേ? ഒരു തരത്തില്‍ നീറും ചീവീടും ചേര്‍ന്ന ഒരു കൊച്ചു തെമ്മാടി.

എങ്കിലും നല്ല രസമാ കൊഞ്ചിക്കാനൊക്കെ. കറിയാച്ചന്‍ ശരിക്കും പാവമാ. രാവിലെ മിക്കവാറും ചിരിച്ചോണ്ട് ഒരു കൊച്ചു നാണത്തോടു കൂടിയാണ് പുള്ളിക്കാരന്‍ എണീറ്റു വരിക. പാലു എത്ര വേണമെങ്കിലും കുടിച്ചോളും, ഖരമായുള്ളത് ഒന്നും കഴിക്കില്ല. എന്നാല്‍ വെളിയില്‍ ഇറങ്ങിയാല്‍ ആരെങ്കിലും കഴിക്കുന്നിടത്തു പോയി നോക്കി നില്‍ക്കുന്നതു കണ്ടാല്‍ ആരും എന്തെങ്കിലും കൊടുത്തു പോകും. ഒരു ദിവസം ക്രിക്കറ്റു കളിക്കാന്‍ ഇന്‍സ്പോര്‍ട്സ് ക്ലബില്‍ വന്ന ഡാന്‍യൂബിന്റെ കളിക്കാരുടെ മട്ടണ്‍
ബിരിയാണി ഒരു പ്ലേറ്റ് ആണ് ഇഷ്ടന്‍ അടിച്ചത്. അടുത്തയാഴ്ച ഹോട്ടലില്‍ നിന്നും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന സൂപ്പര്‍ മട്ടണ്‍ ബിരിയാണി അവന്‍ തൊട്ടു നോക്കിയില്ല. സമയമുണ്ടായിരുന്നെങ്കില്‍ പുറത്തൊക്കെ കൊണ്ടുപോയി കഴിപ്പിക്കാമായിരുന്നു.

കോക്കു കൊഞ്ചല്‍ ഒക്കെ ഇത്തിരി കുറച്ചു അമ്മ കിടക്കുന്ന ഭാഗത്തേക്ക് ഇത്തിരി കോണ്‍സെന്റ്രേറ്റ് ചെയ്യാന്‍ തുടങ്ങി. നല്ല വിശപ്പുകാരനാ, എന്തേലും ഉണ്ടാക്കി കൊടുത്തില്ലേല്‍ എന്നെ പിടിച്ചു തിന്നു കളയും. എന്നാല്‍ അതൊട്ടു ശരീരത്തില്‍ കാണാനും ഇല്ല. മൊത്തം ഊര്‍ജ്ജമായി പോവുകയായിരിക്കും. അടുക്കളയില്‍ കയറി ഇത്തിരി ബ്രഡും ബട്ടറും എടുത്തു, ഒരു ഏത്തക്കായും. അതു കൊണ്ടുവന്നപ്പോളേ പിടയെ കണ്ട കോഴിപ്പൂവന്‍ ചിറകടിക്കുന്ന പോലെ കൈ തുടക്കിട്ടടിച്ച് അവനെത്തി. അവന്‍ പിന്നെ എന്നാ വേണമെങ്കിലും തിന്നോളും. ഇടക്ക് ടിവിയില്‍ ഒരു ക്യാച്ച് എടുത്തതിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ ഏത്തക്കായുടെ തൊലിയും കൂടി ചെക്കന്‍ തിന്നു. അട്ടയും കോഴിത്തീട്ടവും ഒക്കെ എടുത്തടിക്കുന്ന പിള്ളേരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവന്‍ ആ ടൈപ്പ് ആകാനാണ് സാധ്യത.

പണ്ടോക്കെ പിള്ളേര്‍ റേഡിയോയില്‍ തൊടുകയാണെങ്കില്‍ ഇവന്‍ പാട്ടുകാരനാവും, പറമ്പില്‍ നടക്കുകയാണെങ്കില്‍ കൃഷിക്കാരനാകും എന്നൊക്കെ പറയുന്നപോലെയാണെങ്കില്‍ ഇവന്‍ തീര്‍ച്ചയായും മുന്‍സിപ്പാലിറ്റി ജോലിക്കാരനാകും. എഴിന്നേറ്റ് നടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വീട്ടിലെ വേസ്റ്റ് ബോക്സ് തപ്പുകയാണ് ഏറ്റവും താല്പര്യമുള്ള ജോലി. ബാത്തുറൂമില്‍ കയറിയാല്‍ ക്ലോസറ്റ് കഴുകുന്ന ബ്രഷിന്റെ
അടുത്തേക്കാണ് ആദ്യം പോവുക. ദൈവമേ... ഇവനെ പഠിപ്പിക്കാന്‍ വിടണോ ആവോ? എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അവന്‍ വയറ്റിലുണ്ടായിരുന്നപ്പോള്‍ നടക്കാനിറങ്ങുമ്പോള്‍ എപ്പോളും ഞാന്‍ വേസ്റ്റുബോക്സിന്റെ അടുത്തോടെയാണ് ഭാര്യയെ നടത്തുന്നത് എന്ന് അവള്‍ പരാതി പറയുമായിരുന്നു. അവര്‍ ആ സമയത്ത് ഒത്തിരി സെന്‍സിറ്റീവ് ആണല്ലോ മണത്തിനോട്. അങ്ങനെയാണെങ്കില്‍ കറിയാച്ചനെ വയറ്റില്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ കൂടുതലും ബാറിന്റെ അടുത്തുകൂടി നടന്നിരിക്കാനാണ് സാധ്യത. ഇന്നലെയും ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ അവന്‍ വന്നു. പിള്ളേരെ കൊതിപ്പിച്ചു നമ്മള്‍ അടിച്ചാല്‍ അവര്‍ക്ക്
അതിനോടൊരു പ്രതിപത്തി മനസില്‍ കാണുമെന്ന് എന്റെ അനുഭവം തന്നെ എന്നെ പഠിപ്പിച്ചതിനാല്‍ ഞാന്‍ അവനു കൊതി തോന്നുമ്പോള്‍ ഒരു കവിള്‍ കൊടുക്കും. അവന്‍ അതു മുഖം ചുളിച്ച് കുടിച്ചേച്ചു പോകും, പിന്നെ കുറേ നാളത്തേക്ക് ചോദിക്കില്ല. പക്ഷെ കഴിഞ്ഞ രണ്ടുമൂന്നു തവണയായി അവന്‍ മുഖം അത്ര ചുളിക്കാറില്ല. ഇന്നലെ രാത്രി ഭാര്യ പറഞ്ഞു, ഇനി മിക്കവാറും സ്കൂളില്‍ പോകുമ്പോള്‍ മകന് പാലിനു പകരം ബക്കാര്‍ഡി റം കൊടുത്തു വിടണമായിരിക്കും എന്ന്. ഞാന്‍ ആലോചിച്ചു നോക്കി. ബിസ്കറ്റുവേണോ
എന്നു ചോദിക്കുന്ന ടീച്ചറോട് “ഓ അതൊന്നും വേണ്ട, വല്ല അച്ചാറോ മീന്‍ ചാറോ ഉണ്ടെങ്കില്‍ താ” എന്നു പറയുന്ന കറിയാച്ചന്റെ മുഖം. ഇനി മേലില്‍ കുടിക്കാതിരിക്കാം എന്ന് എല്ലാ വാളിന്റെയും പിറ്റേദിവസം മനസിലെടുക്കുന്നപോലെ ഒന്നു കൂടി തീരുമാനിച്ചു.

ഭാര്യ എണീറ്റു. തൊണ്ടവരെ ബ്രെഡും ഏത്തപ്പഴവും അടിച്ചു കേറ്റിയ കോക്കു അമ്മയെ കണ്ടപ്പോള്‍ അമ്മിഞ്ഞാക്കു പോയി പിന്നേം. എല്ലാരും പറയും പിള്ളേരു കഴിക്കുന്നതിനു പറഞ്ഞാന്‍ പിന്നെ അവര്‍ കഴിക്കില്ലാന്ന്. ഒരു കാര്യവുമില്ല. നമ്മളു പറഞ്ഞില്ലേലും രണ്ടാം വയസുമുതല്‍ നെഗറ്റീവ് സ്വഭാവം കാണിക്കുമ്പോള്‍ പിള്ളേരു കഴിക്കാതാവും. അപ്പോള്‍ നമ്മള്‍ പറയും നമ്മുടെ ശത്രുക്കല്‍ പിള്ളേരുടെ കഴിപ്പുകണ്ട് പറഞ്ഞിട്ടുണ്ടാവും എന്ന്. കറിയാ ഉറക്കത്തില്‍ തന്നെ ആയിരുന്നകൊണ്ട് കോക്കുവിന്റെ കറവ കഴിഞ്ഞപ്പോള്‍ ഭാര്യ അടുക്കളയില്‍ കയറി. ഞാന്‍ പതുക്കെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ
നടത്തി.

രാവിലെ പ്രാതല്‍ ആയി പുട്ടും ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട ബുള്‍സൈ ()തുടങ്ങിയ സൈഡ് ഐറ്റംസുമായി ഇരുന്നപ്പോള്‍ കോക്കു വന്ന് എന്റെ പാത്രത്തിലും കൈയിട്ടു, ഭാര്യ ചൂടായി അവനോട്. ഭാര്യക്കു ഈയിടെ ഇത്തിരി ദേഷ്യം കൂടുന്നു, ഉറക്കക്കുറവും എന്റെ തിരക്കും കാരണമായിരിക്കും. ഞാന്‍ പറഞ്ഞു പിള്ളേരെ നമ്മള്‍ ടാക്കിള്‍ ചെയ്യണം. ഉദാഹരണത്തിനു ഞാന്‍ കഴിക്കാനിരിക്കുമ്പോള്‍ അവളോട് പറയും കറിയാച്ചന്
കൊടുക്കണ്ടാ എന്ന്. അപ്പോള്‍ കറിയാച്ചന് കഴിച്ചേ പറ്റൂ എന്ന വാശി. അതുപോലെ നമ്മള്‍ ബുദ്ധിപരമായി വേണം പിള്ളേരുടെ അടുത്ത് കാര്യങ്ങള്‍ നടത്താന്‍. അവള്‍ പറഞ്ഞു ശ്രമിക്കാമെന്ന്.

രാവിലെ ഇല്ലാത്ത സമയത്ത് ഷര്‍ട്ട് തേച്ചു. തേപ്പിച്ചു വച്ചിരുന്ന ഷര്‍ട്ട് എല്ലാം തിര്‍ന്നു. അതിനു കൊണ്ടുക്കൊടുക്കാന്‍ പോലും സമയം ഇല്ല. എന്തൊരു തിരക്കാണോ? ഇനി ആ കാലന്‍ ഒന്നു പോയിട്ടു വേണം എല്ലാം ശരിയാക്കാന്‍. അപ്പോളാണ് കോക്കുവിന് ഷര്‍ട്ട് ചുളുക്കണം. ഭാര്യക്കു ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, മോളേ.. നമ്മള്‍ ബുദ്ധിപരമായി നീങ്ങണം. ഞാന്‍ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു. “മോനേ..ചാച്ചക്ക് ഇടാന്‍ വേറെ ഷര്‍ട്ടില്ല കേട്ടോ, അമ്മക്കാണേല്‍ തേക്കാനും സമയമില്ല. എന്റെ മോന് തുണിയില്‍ കളിക്കണേല്‍ എന്റെ മുഷിഞ്ഞ ഷര്‍ട്ടു തരാം“ എന്നു പറഞ്ഞ് അവന് പഴയ ഒരെണ്ണം കൊടുത്തു. അവന്റെ മാറ്റം ഭയങ്കരം ആയിരുന്നു. അവന്‍ ആ മുഷിഞ്ഞ ഷര്‍ട്ട് എടുത്ത് ഭാര്യ മടക്കിവെക്കുന്നതു കണ്ടിട്ടാവണം, മടക്കിവെക്കാന്‍ ശ്രമിക്കുന്നു. ഭാര്യയുടെ മുഖത്ത് എന്റെ കെട്ടിയോന്റെ ഒരു ബുദ്ധിയേ എന്ന ഭാവം. എന്റെ മുഖത്ത് ഒരു ഗംഭീര ഭാവം. മിടുക്കന്‍ എന്നു പറഞ്ഞ് ഭാര്യ അവനു ഒരുമ്മ കൊടുത്തു. അവന്‍ സന്തോഷത്തോടെ
ചിരിച്ചു കൊണ്ട് ഓടി. അവന്റെ മുഖത്തെ കഴിച്ചതിന്റെ ബാക്കി കൊണ്ടുപോയി തുടച്ചിട്ട് വീണ്ടും ഉമ്മക്കായി വന്നു. തുടച്ചത് എന്റെ തേച്ചു വെച്ച ഷര്‍ട്ടിലാണെന്നു മാത്രം.

Read more...

കുട്ടപ്പായികഥകള്‍ 3- ഭാവി,ഭൂതം

>> Wednesday, March 4, 2009

അലാസ്കയിലെ മഞ്ഞുപൊടികള്‍ക്കിടയില്‍ ജോലിയന്വേഷിച്ചു പോകാനിരുന്ന സമയത്താണ് പൊതുവേ താല്പല്പര്യമുണ്ടായിരുന്ന ജ്യോതിഷകലകളില്‍ ഒന്നുകൂടി ശ്രദ്ധപതിപ്പിക്കുന്നത്. ഞാനും വാഴക്കാവരയനും പല്‍ഗുവും പിന്നെ കാരാങ്കനും ആയിരുന്നു ഇതിലെ പങ്കാളികള്‍. പല്‍ഗു ബാംഗളൂര്‍ ആയതിനാല്‍ അവന്‍ ഒഴിച്ചുള്ള മൂന്നുപേരും കണിയാന്റെ അടുത്തും ധ്യാനാഗുരുക്കളുടെ അടുത്തും ഒക്കെ ഒറ്റക്കും കൂട്ടായും ഒക്കെ പോയി കണ്‍സല്‍ട്ട് ചെയ്തു. ചുമ്മാ ചെറിയകാര്യം അല്ലല്ലോ? ഒന്നാമതെ അമേരിക്കയുടെ ഭാഗം. പോരാത്തതിന് ഉഷ്ണം പൂജ്യത്തിനു മുകളില്‍ എത്താനേ സാധ്യത ഇല്ല. പിന്നെ മലയാളം അവര്‍ക്കറിയില്ലല്ലോ, അവരെ പഠിപ്പിക്കാന്‍ ഒക്കെ വലിയ പ്രയാസമല്ലേ?


എന്തായാലും അലാസ്കയിലെ മീന്‍ പിടിത്തം നടന്നില്ല. നാഷണല്‍ ജോഗ്രഫിക്കില്‍ ജാക്കറ്റില്‍ പൊതിഞ്ഞുകയറി കൊടും കാറ്റിനോടും തണുപ്പിനോടും മല്ലടിച്ച് കൊച്ചു ബോട്ടില്‍ സ്രാവിനെ ഒക്കെ പിടിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം ത്രില്ലു തോന്നിയിരുന്നു എങ്കിലും ഇവിടുത്തെ തുലാമാസത്തിലെ ഇടിപോലും പേടിയുള്ള വാഴക്കാവരയന്‍ ഒക്കെ എങ്ങിനെ ചൂണ്ടയിട്ട് സ്രാവിനെ പിടിക്കും എന്ന സംശയം പതുക്കെ തോന്നിത്തുടങ്ങി. പൈക തോട്ടിലെ കാച്ചവനേയും നെറ്റിയേപൊന്നനേയും പോലും പിടിക്കാന്‍ പറ്റാതെ വെറും വാഴക്കാവരയനെ മാത്രം പിടിച്ചു നടന്നവര്‍ പതുക്കെ കര്‍ത്താവുറങ്ങിയപ്പോള്‍ തോണിയിലിരുന്നു പേടിച്ച ശിഷ്യന്മാരെപ്പോലെ ആയി. എന്തായാലും കുറച്ചു കാശുപോയതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. പിന്നെ ലോട്ടറി എടുത്ത് കാത്തിരിക്കുന്നപോലെ ഒരു സുഖവും കിട്ടി.


എന്തായാലും ആ സമയത്ത് ഞാന്‍ ബൈബിളും ഭഗവത് ഗീതയും കഴിഞ്ഞിട്ട് ഖുറാന്റെ മലയാളം പരിപാഷ വായിച്ചിരിക്കുന്ന സമയം. വാഴക്കാവരയന്‍ എവിടുന്നോ കവടി നിരത്തുന്ന ചിപ്പുകള്‍ കൊണ്ടുവന്നു. അപ്പോളാണ് ഒരു ഐഡിയാ തോന്നിയത്. ചെറുതായി ജ്യോതിഷ പരിപാടികള്‍ നടത്തിയാലോ എന്ന്. കൈനോട്ടക്കാരുടെ സൈക്കോളജി പഠിക്കുകയും ചെയ്യാം, വരുന്ന മനുഷ്യരുടെ ആക്രാന്തം കാണുകയും ചെയ്യാം. എന്തായാലും കവടിനിരത്തലും കൈനോട്ടവും വിവരമുള്ളവര്‍ക്കു മാത്രം തെറ്റുമനസിലാവുന്ന അസ്ഥാനത്തുള്ള സംസ്കൃത പ്രയോഗങ്ങളുമായി കുറച്ചു പേരുടെ ഭാവിയും ഭൂതവും ഒക്കെ പ്രവചിച്ചു.


കാര്യം ഹിന്ദുക്കള്‍ ഒക്കെയായിരുന്നെങ്കിലും കൂടുതല്പേര്‍ക്കും ആകെ അറിയാവുന്ന സംസ്കൃതം “ യേ സംസ്കൃത വാര്‍ത്തായേം സുയംതാ..പ്രവാചക ബലദേവാനന്ദ സാഗര“ എന്നുള്ളതായിരുന്നു. പിന്നെ പരിചയമുള്ളവരെ ഒക്കെ ഒതുക്കാല്‍ നമ്മുടെ ലോക്കല്‍ പൊതുവിജ്ഞാനം മാത്രം മതിയായിരുന്നു. നാട്ടിന്‍ പുറത്തെ അവരവരുടെ വീടുകളില്‍ പോലും അറിയില്ലാത്ത വിവരങ്ങള്‍ നാട്ടുകാര്‍ക്കല്ലേ അറിയാവുന്നത്. എന്തായാലും ഇത്തിരി ഒതുക്കാനുള്ളവരെ ഈ വഴിയില്‍ കൂടി ഒതുക്കുകയും ചെയ്തിരുന്നു എന്നതായിരുന്നു വാസ്തവം. DYSP ക്രിഷ്ണകുമാറിന്റെ സഹപാഠി എന്നവകാശപ്പെടുന്ന എന്നാല്‍ നഴ്സറിയില്‍ പോലും പോയിട്ടില്ലാത്ത ലോക്കല്‍ കമ്മറ്റി അംഗം സൈക്കിളുകട ശശി ആയിരുന്നു അതിലൊന്ന്. കമ്മ്യൂണിസ്റ്റുകാരനും അതിലുപരി ഒരടികിട്ടിയാല്‍ പത്തടി അങ്ങോട്ടു കൊടുത്തിട്ട് വരുന്നവനാണെന്നു പറയുകയും നായനാരും DYSP ക്രിഷ്ണകുമാറും ഒക്കെ ശശിയുടെ തോളില്‍ കയ്യിട്ടു നടക്കുന്നവരുമാണെന്നുള്ള കത്തി അസഹഷ്ണീയമായിരുന്നു. പാര്‍ട്ടിയുടെ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ നന്നാക്കിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ അവിടെ നിറുത്തിയിട്ട് പോയിരുന്ന ശശിയെ ഞാന്‍ കൈനോക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നു പറഞ്ഞത് പുള്ളിയെ കൊല്ലുന്നതിനു തുല്ല്യമായിരുന്നു.


ഒരു ദിവസം പൈകയിലെ എന്റെ ഓഫീസില്‍ വായനയുടെ ലോകത്തു നിന്നും ഇത്തിരി റെസ്റ്റ് എടുക്കാനായി ഇരിക്കുന്ന സമയം. നേരമ്പോക്ക് ഒന്നും കിട്ടാഞ്ഞതുകൊണ്ട് ശശിയോട് പണ്ട് ഒളിവില്‍ പോയ കാര്യം ഒന്നു ചോദിച്ചു. വേഗന്നു തന്നെ പണിതോണ്ടിരുന്ന സൈക്കിള്‍ സറ്റാന്‍ഡില്‍ കയറ്റി വെച്ച് ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങി ശശി കഥ പറയാന്‍ വന്നു. കഥകേള്‍ക്കുകയാണെങ്കില്‍ കാലുവരെ തിരുമ്മി തരും ശശി. എന്തായാലും അങ്ങനെ പരിപ്പുവടയും തിന്ന് ശശിയുടെ നുണകള്‍ കേട്ടിരിക്കുന്ന സമയത്താണ് വാഴക്കാവരയന്‍ അവന്റെ കൂടെ ജോലി ചെയ്യുന്ന തിരോന്തോരന്‍കാരന്‍ സുനിലുമായി എത്തുന്നത്. പരിചയപ്പെട്ടപ്പോള്‍ കഥമുറിഞ്ഞ വൈരാഗ്യത്തിലായിരിക്കാം ശശി പറഞ്ഞു ഞാന്‍ നല്ലൊരു കൈനൊട്ടക്കാരനാണ് എന്ന്. പിന്നെ ഒരു പരിചയവുമില്ലത്തവനെ കൈ നോക്കി എന്തു പറയും എന്നറിയാനുള്ള ഒരു ആകാംക്ഷയും കാണുമായിരിക്കാം.


പെട്ടെന്നു പറയാന്‍ പൊതുവേ നുണകള്‍ വായില്‍ തത്തിക്കളിക്കറുണ്ടെങ്കിലും അപ്പോള്‍ ഒന്നും വന്നില്ല. എന്തായാലും ഒന്നു പയറ്റാം എന്നു തീരുമാനിച്ചു. ദക്ഷിണയായ മഴുകുതിരിയും മൂന്നു വിത്സും വാങ്ങാനായി വാഴക്കാവരയനും സുനിലും കടയിലേക്കു പോയി. ശശി ഒന്നു നിവര്‍ന്നിരുന്നു. സുനില്‍ മെഴുകുതിരിയും സിഗരറ്റുമായെത്തി. വാഴക്കാവരയന്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് വേഗന്നു വരാമെന്നു പറഞ്ഞ് അപ്പുറത്തോട്ട് പോയത്രേ. സുനില്‍ വന്നപ്പോള്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു. ഞാന്‍ ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു. ശശി മെഴുകുതിരി കത്തിച്ചു വെച്ചു. വിത്സ് രണ്ടെണ്ണം എന്റെ മുന്നിലേക്കും ഒരെണ്ണം സുനിലിന്റെ മുന്നിലേക്കും തിരിച്ചു വെച്ചു.


ഫോണ്‍ വിളി അവസാനിപ്പിച്ച് ഞാന്‍ കാര്യത്തിലേക്കു കടന്നു. സുനിലിന്റെ കൈ പിടിച്ച് മേശപ്പുറത്ത് നീട്ടി വെച്ചു. ഞാന്‍ ആ കൈകളില്‍ പിടിച്ച് രേഖകള്‍ ഹൃദിസ്തമാക്കുന്നപോലെ കൈ ഓടിച്ചു. പിന്നെ കണ്ണടച്ചു.


കണ്ണടച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു “കാലാഹിനാ പരിഗ്രസ്ഥമാം ലോകാഹ: നികടേ വസതി... ദര്‍ദ്ദുരന്‍.... കൊജഭന്‍.... സത്ഗമയാ”ഞാന്‍ പതുക്കെ കണ്ണു തുറന്നു, സുനിലിനെ നോക്കി പറഞ്ഞു.


“ചക്ഷുശ്രവണഗളസ്ഥമാണല്ലോ?....“ഒന്നും മനസിലാവാതെ സുനില്‍ കണ്ണുമിഴിച്ചു. മുഖം ഗൌരവത്തിലാക്കി ഞാന്‍ ഒന്നിരുത്തി നീട്ടി മൂളി “ഊം....“ പലകയും കവടിയും എടുത്തു. കവടി നിരത്തുന്നതിനിടയില്‍ തന്നെ ചോദിച്ചു “ നായരാണല്ലേ..?” അതേ എന്നു സുനില്‍ പറഞ്ഞു.


ഞാന്‍ അരുളി ”ശിവോ രക്ഷതു ഗീര്‍വാണഭാഷാരസാസ്വദതത്പരാന്‍“, “ശിവനേ വിചാരിച്ചുകൊള്ളൂ...”
ഞാന്‍ - “ഒറ്റമോനാണല്ലേ?....“
സുനില്‍ - “അതെ“
ഞാന്‍ - “അച്ഛന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണല്ലോ പ്രവര്‍ത്തിക്കുന്നത്?“
സുനില്‍ - “അതെ, ദേവസത്തിലാണ് ജോലി“ സുനിലിന്റെ മുഖത്ത് ചെറിയ ആശ്ചര്യം.
ഞാന്‍ - “അമ്മ അക്ഷരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, പത്രത്തിലാണോ?”
സുനില്‍ - “അല്ല, മലയാളം അദ്ധ്യാപികയാണ്”
ഞാന്‍ - “അതും അക്ഷരസംബന്ധിയായ കാര്യം തന്നെ”
ഞാന്‍ സൂക്ഷിച്ചു കവടിപലകയിലേക്കു നോക്കി പറഞ്ഞു “ ഒരു പ്രണയമല കയറിയിറങ്ങിയിരിക്കുന്നല്ലോ?” സുനില്‍ - വിടര്‍ന്ന കണ്ണുകളോടെ “മനസിലായില്ല?”
ഞാന്‍ - “ഒരു പ്രണയത്തിലാണ്, പക്ഷെ അതു ഉടനെ അവസാനിക്കാനാണ് സാധ്യത.”
സുനില്‍ ഒന്നും മിണ്ടിയില്ല, എങ്കിലും എന്തോ ചിന്തിക്കുന്നതായി തോന്നി.
ഞാന്‍ - “പുതിയ ജോലിയിലേക്കു മാറ്റം ഉടനെ കാണുന്നുണ്ടല്ലോ, അവിടെ മറ്റൊരു പ്രണയത്തിന്റെ തുടക്കവും കാണുന്നല്ലോ?, അപ്പോള്‍ നിലവിലുള്ള പ്രണയം നിലനില്‍ക്കില്ല”
സുനില്‍ സന്തോഷവാനായി.


പിന്നീടെല്ലാം പറഞ്ഞതു ഭാവിയായിരുന്നു. അതു കാത്തിരുന്നു കാണേണ്ടകാര്യങ്ങളല്ലെ. എന്തായാലും സുനില്‍ സന്തോഷവാനായി. വൈകുന്നേരം സുനിലിനു ഭയങ്കര നിര്‍ബന്ധം, പാലാക്കു പോണം. പിന്നെ അന്നു രാജധാനിയില്‍ ചിലവു മുഴുവന്‍ സുനിലിന്റെ വക.


രണ്ടുദിവസം കഴിഞ്ഞ് വാഴക്കാവരയന്‍ വിളിച്ചു. അവന്റെ ഓഫീസില്‍ നിന്ന് നാലഞ്ചു പേര്‍ അടുത്തയാഴ്ച വരുന്നുണ്ടത്രേ. നാട്ടിലും സൈക്കിളുശശിയുടെ വക നല്ല പബ്ലിസിറ്റി.


സുനിലിന്റെ കൂടെ ദക്ഷിണ വാങ്ങിക്കാന്‍ പോയ വാഴക്കാവരയന്‍ മുങ്ങിയത് അവന്റെ അമ്മാവന്റെ കടയില്‍ കയറി സുനിലിന്റെ ഡീറ്റെയിത്സ് എനിക്കു തരാന്‍. രണ്ടുമിനിറ്റിനുള്ളില്‍ അവന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും സുനിലിന്റെ ജോലിയുടെ മാറ്റവും ഒക്കെ അവന്‍ പറഞ്ഞുതന്നു. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതും എന്നാല്‍ അവളുടെ വീടു കണ്ടപ്പോള്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അവനു താല്പര്യം കുറഞ്ഞതും അവന്‍ പറഞ്ഞു തന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നപോലെ, കാലാഹിനാ പരിഗ്രസ്ഥമാം ലോകവും അലോലചേതസാ ഭോഗങ്ങള്‍ തേടുന്നു എന്ന ഏഴാം ക്ലാസിലെ കവിതയുടെയും, ഉടിരാജമുഖി എന്ന സംസ്കൃത ശ്ലോകത്തിലെയും മറ്റും വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത്തിരി സംസ്കൃതം പറഞ്ഞത് സുനിലിനെ ആദ്യം തന്നെ ഇമ്പ്രസ് ചെയ്യിപ്പിച്ചു. പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ടീച്ചറായ അമ്മയുടെ കാര്യം ചെറിയ തെറ്റിലൂടെ അവതരിപ്പിച്ചതും അവന്റെ മനസിനു പാകത്തില്‍ പ്രണയ കാര്യങ്ങള്‍ പറഞ്ഞതും അവനെ എപ്പോ വിശ്വസിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.


പിന്നെ സുന്ദരമായ ഭാവി, അതാര്‍ക്കാ ഇഷ്ടമല്ലാത്തത്?

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP