ഞാനൊരു പാവം പാലാക്കാരന്‍

പറമ്പിക്കുളം

>> Sunday, September 23, 2012

അങ്ങനെ വളരെ നാളത്തെ പ്ലാനും പദ്ധതിയും ഒക്കെ നടത്തിയതിനു ശേഷം ഞാനും ജിമ്മി എന്നാ സുനിലും രാജേഷ്‌ എന്നാ നായരും ചേര്‍ന്ന് പറമ്പിക്കുളം എന്ന കാടിന്‍ മടിത്തട്ടിലേക്ക്  യാത്രയായി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് എന്ന IB ആയിരുന്നു ഒറിജിനല്‍ പ്ലാന്‍ എങ്കിലും നീണ്ടു നിന്ന മഴയും തോട്ടപ്പുഴുവിനോടുള്ള ഭയവും കാരണം ഞങ്ങള്‍ ആറു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു പോകേണ്ട ആ പ്ലാന്‍ ഉപേക്ഷിച്ചു. പകരം Tented Niche എന്ന പ്ലാന്‍ തിരഞ്ഞെടുത്തു.

നേരത്തെ തന്നെ അവരെ വിളിച്ചു ബുക്ക്‌ ചെയ്തു പകുതി കാഷ്‌ അഡ്വാന്‍സും ബാങ്കില്‍ അടച്ചു. കാര്യം ഉച്ചക്ക് 12 മണിക്കാണ് ചെക്ക്‌ ഇന്‍ ചെയ്യേണ്ടത്‌ എങ്കിലും രാവിലെ തന്നെ അവിടെ ചെന്ന്  പരതിയാല്‍ ഒരുപക്ഷെ പ്രാതലിനായി ഇറങ്ങുന്ന വല്ല പുലിക്കുട്ടന്മാരെയും കാണാന്‍ സാധിച്ചെങ്കിലോ എന്ന് കരുതി ഞങ്ങള്‍ നേരത്തെ തന്നെ പുറപ്പെടാന്‍ തീരുമാനിച്ചു.

രാജേഷ്‌ പുതുപ്പള്ളിയില്‍ നിന്നും ഇവിടെയെത്തി ഞങ്ങള്‍ മഞ്ചക്കുഴിയില്‍ ഉള്ള സുനിലിന്റെ വീട്ടില്‍ ചെന്ന് കപ്പയും മീനും ചിക്കനും കഴിച്ച് മിച്ചമുള്ളത് പൊതിഞ്ഞും എടുത്തുകൊണ്ട് വീണ്ടും പൈകയില്‍ എത്തി. അവിടെ നിന്നും ഇത്തിരി ചോറും അച്ചാറുകളും ഇലയില്‍ പൊതിഞ്ഞു എടുത്തിട്ടു. മഴക്കാലമല്ലേ, വഴിയൊക്കെ മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ രാത്രി പത്തുമണിക്ക് പൈകയില്‍ നിന്നും യാത്ര തിരിച്ചു.

പൈകയില്‍ നിന്നും ഏകദേശം 250 കിലോമീറ്റര്‍ ആണ് തൃശ്ശൂര്‍ വടക്കെഞ്ചേരി വഴി പറമ്പിക്കുളത്തിനു പോകുന്നതിന്. രാത്രിയായതിനാല്‍ അതിരപ്പള്ളി വാല്‍പ്പാറ വഴി കടത്തി വിടില്ലാത്ത്തത് കാരണം അത് ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ കയറാം എന്ന് വെച്ചു. തൊടുപുഴ, മുവാറ്റുപുഴ, അങ്കമാലി ചാലക്കുടി, മണ്ണുത്തി ബൈപാസ്‌, വടക്കെഞ്ചേരി, നെന്മാറ, കൊല്ലെങ്കോട് വഴി അംബരം പാളയം എന്ന സ്ഥലത്ത് എത്തുക. നെന്മാറയില്‍ നിന്നും അരമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ വഴിയരുകില്‍ നിറുത്തി ഇലയില്‍ പൊതിഞ്ഞ ചോറ് ഒരെണ്ണം പൊട്ടിച്ചു കഴിച്ചപോള്‍ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് മടങ്ങിപ്പോയി. വെളുപ്പിനെ മൂന്നരക്ക് വാട്ടിയ ഇലയില്‍ പൊതിഞ്ഞ ചോറും, ഇഞ്ചിപ്പുളിയും പിന്നെ അരിഞ്ഞ ഉപ്പുമാങ്ങായില്‍ ലേശം പച്ചമുളകും ഉള്ളിയും അറിഞ്ഞിട്ടതും, ഹോ... അപാര രുചി തന്നെ. അവിടെ ശുങ്കം (ചുങ്കം) എന്ന സ്ഥലത്ത് നിന്നും ആനമല, ടോപ്‌ സ്ലിപ് വഴി പറമ്പികുളത്ത്‌ എത്തുക. ആദ്യം താഴ്നാടിന്റെ ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌, പിന്നാലെ കേരളത്തിന്റെ ചെക്ക്‌ പോസ്റ്റ്‌. ബുക്കിംഗ് ഉള്ളതിനാല്‍ എല്ലായിടത്തും കാര്യങ്ങള്‍ എളുപ്പമായിരുന്നു. മദ്യം നിരോധിച്ചിരിക്കുന്നതിനാല്‍ ചെക്ക്‌ പോസ്റ്റില്‍ നന്നായി ചെക്ക്‌ ചെയ്യും.

ടോപ്‌ സ്ലിപ് കയറിയപ്പോള്‍ തന്നെ വഴിയരുകില്‍ മാനും മയിലും. മാന്‍ മിണ്ടുന്നതും തിന്നുന്നതും പ്രേമിക്കുന്നതും എന്തിനേറെ പറയുന്നു, ഇഷ്ടപെട്ട മാന്‍ പേടക്ക് വേണ്ടി തല്ലുകൂടുന്ന ഫോട്ടോ വരെ എടുത്തു വിജ്രുംഭിതനായ ജിമ്മിയെ പിടിച്ചു വലിച്ചു വണ്ടിയില്‍ ഇട്ടു.  ഇതിലും നല്ലത് അങ്ങു പറമ്പിക്കുളത്ത് ചെല്ലുമ്പോള്‍ കിട്ടും എന്ന് പറഞ്ഞു സമാധാനിപ്പിച്ച് ഞങ്ങള്‍ കേരളാ ചെക്ക്‌ പോസ്റ്റില്‍ എത്തി. നിക്കോണ്‍ , കാനന്‍  , സോണി തുടങ്ങിയ ക്യാമറകള്‍ , മൂന്നു പേരും നാല് ക്യാമറയും തോട്ടി പോലത്തെ ലെന്‍സും ഒക്കെയായി അവിടെ ചെന്ന് എല്ലാത്തിനും പാസും എടുത്തെങ്കിലും അവര്‍ വണ്ടി നന്നായി പരിശോധിച്ചു. മദ്യം കൊണ്ട് പോകാന്‍ എന്തെങ്കിലും വഴി
ഉണ്ടെങ്കില്‍ അത് വല്ല ക്യാമറയുടെ ലെന്‍സിന്റെ ഉള്ളിലും വെക്കണം.


കേരളത്തിലെ വളവും തിരിവും തമിഴ്നാട്ടില്‍ ചെന്നപ്പോള്‍ ഒരു നേര്‍ രേഖ പോലെ....പക്ഷെ കൊതിപ്പിച്ചു കൊണ്ട് മഞ്ഞും മലയും മുമ്പിലായി. ടോപ്‌ സ്ലിപ്പിലെക്കുള്ള വീഥി.

മഞ്ഞിനെ കൂടുതല്‍ അടുത്ത് കാണാന്‍ ഉള്ള വെമ്പല്‍ , ഇതില്‍ കൂടുതല്‍ വരും എന്നറിയാം എങ്കിലും. 

ഇരതേടുന്ന മയിലുകള്‍ , പടകൂടുന്ന മാനുകള്‍ , നമ്മെ നോക്കി " ഒരു മൂന്നെണ്ണം കൂടി എത്തിയിട്ടുണ്ട് എന്ന് ആത്മഗതം ഇറക്കുന്ന മാന്‍ കൂട്ടം, ഒക്കെ ടോപ്‌ സ്ലിപ്പിലെ കാഴ്ചകള്‍ . ജിമ്മി വിജ്രുംഭിതനായി എടുത്തുകൂട്ടിയ പോട്ടങ്ങളില്‍ ചിലത്. ആന മയില്‍ മാന്‍ (ഒട്ടകത്തെ തല്‍ക്കാലം മാറ്റി) ഇവിടുത്തെ കവല കാഴ്ചയാണെന്നും, ഒറ്റകൊമ്പന്‍ , കടുവാ, പുലി ആന്റ് ഫാമിലി ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യമെന്നും പറഞ്ഞാണ് ജിമ്മിയെ വലിച്ചു വണ്ടിയില്‍ ഇട്ടത്.

ആനയുടെ ചൂര് ഉണ്ടെന്നും പറഞ്ഞു രാജേഷ്‌ മണം പിടിച്ചു ഒന്നിറങ്ങി. കുത്താന്‍ വരുന്ന കൊമ്പന്റെ ഫോട്ടോ എടുത്തു ആ കാല്‍ക്കീഴില്‍ കുഴഞ്ഞു അരഞ്ഞു മരിക്കണം എന്ന ആഗ്രഹത്താല്‍ ജിമ്മിയും, ആന വരുന്നതിനു മുമ്പേ വണ്ടിയില്‍ കയറി ആനയെ തോല്‍പ്പിക്കാന്‍ വാഴക്കാവരയനും.
ആന നമ്മളെ പറ്റിച്ചേ എന്ന് പറഞ്ഞു രണ്ടു പുലിക്കുട്ടന്മാര്‍ ....

അവസാനം ഞങ്ങള്‍ കേരളാ ചെക്ക്‌ പോസ്റ്റില്‍ എത്തി. പുല്‍മേടുകള്‍ , വെള്ളം, വളവ്, കുളിര്‍മ എല്ലാം നമുക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങി.

കാടിന്റെ വന്യതയിലേക്ക് യാത്ര. എന്താ ഒരു സുഖം, കണ്ണിനും കാതിനും ശ്വസനത്തിലൂടെ ആന്തിരാകാവയവങ്ങള്‍ക്കും.


 രാവിലെ എട്ടരക്ക് പറമ്പിക്കുളം എക്കോ ടൂറിസം സ്ഥലത്തെത്തി  ഗവിയിലെ പോലെ നല്ലൊരു വെല്‍ക്കം പ്രതീക്ഷിച്ചു ചെന്ന ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഒരു സ്വീകരണം അല്ല ഫോറസ്റ്റിലെ ജോലിക്കാരായ ഡാഷ് മാക്കള്‍ തന്നത്. കളി നമ്മളോട് വേണോ, ഞങ്ങള്‍ കപ്പയും മീനും ചിക്കനും ചോറും കറിയും എല്ലാം എടുത്ത്‌ ജീപ്പിന്റെ ബോണറ്റില്‍ വെച്ച് ശാപ്പാട് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രാജേഷ്‌ നായരോട് ഒരു പാര്‍ട്ടി വിവരം തിരക്കി. ഞങ്ങള്‍ പരാതി പറഞ്ഞു. അതോടെ തീര്‍ന്നു നമ്മുടെ ബുദ്ധിമുട്ടുകള്‍ . ഉടനെ റൂം ശരിയായി. ഞങ്ങള്‍ വിശ്രമിച്ചു.

പ്രഭാതസൂര്യന്റെ പൊന്കിരണങ്ങള്‍ ഇലകള്‍ക്കിടയിലൂടെ ചൂഴ്ന്നിറങ്ങുന്ന ദൃശ്യം ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ ടെന്റിലേക്ക്‌

മൈന എന്നാ ഞങ്ങളുടെ കൂടാരത്തിന്റെ ദൃശ്യം

കൂടാരത്തിന്റെ ഉള്‍വശം

തരക്കേടില്ലാത്ത ബാത്ത്റൂം

ഡൈനിംഗ് ഹാള്‍

ഒരു മണിക്ക് നല്ല ഒരു ഊണ്. താജില്‍ നിന്നും ട്രെയിനിംഗ് കിട്ടിയ ആദിവാസികളായ സ്റ്റാഫ്‌ നമുക്ക് നല്ല ഭക്ഷണം സ്റ്റൈലില്‍ തന്നെ തന്നു. സാധനങ്ങള്‍ ഒക്കെ പൊള്ളാച്ചിയില്‍ നിന്നും വാങ്ങുന്നതിനാല്‍ ഒരു തമിഴ്‌ ചുവ ഉണ്ടെന്നു മാത്രം. ഊണിനു ശേഷം ചെറിയ ഒരു വിശ്രമം, മൂന്നു മണിക്ക് ഒരു ഫോറസ്റ്റ്‌ സഫാരി അവരുടെ വക ട്രാവലര്‍ വാനില്‍ .


കാട്ടിനുള്ളിലൂടെ യാത്ര. മാനുകളും ആനകളും പിന്നെ മയില്‍ , കാട്ടുപോത്ത്‌, കേഴ, തുടങ്ങി എല്ലാ മൃഗങ്ങളെയും ഈ യാത്രയില്‍ നമുക്ക് കാണാം. ജിമ്മിയിരുന്നു ഫോട്ടോയെടുത്ത് രോമാഞ്ചകഞ്ചുക കിന്ചകം അണിഞ്ഞു. രാജേഷ്‌ വഴിയില്‍ വല്ല അട്ടയും കാണുമോ എന്ന് നോക്കി നെടുവീര്‍പ്പെട്ടു. ഇടതൂര്‍ന്ന വനത്തിലൂടെ ഇത്തിരി പൊളിഞ്ഞ വഴിയിലൂടെ വാന്‍ ചീറി പാഞ്ഞു. മൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ അവര്‍ കൃത്യമായി നിര്‍ത്തി നമുക്ക് കാഴ്ചകള്‍ കാണിച്ചു തന്നു.










കണ്ണിമറ തേക്ക് എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും പഴക്കവും (450 വര്‍ഷം) വലുപ്പവും (7.02m ചുറ്റളവ്‌ , 39.98m ഉയരം) ഉള്ള തേക്ക് ആണ്. ഏകദേശം  കോടി രൂപാ വില മതിക്കപെടുന്ന തേക്ക്‌ .

നീ വലിയവനാണെന്ന് കരുതി ഞാന്‍ ചെറിയവനാണ് എന്നതിനര്‍ത്ഥം ഇല്ല. പക്ഷെ ഇവന്റെ അടുത്ത് നില്‍ക്കുമ്പോള്‍ നാം വെറും പീക്കിരി

അങ്ങനെ കുറച്ചു കിലോമീറ്ററുകള്‍ കാട്ടിലൂടെ കുതിച്ചു പാഞ്ഞതിനു ശേഷം പറമ്പിക്കുളം സിറ്റിയില്‍ എത്തി ഞങ്ങള്‍ ബാംബൂ ബോട്ടില്‍ കയറാനായി തടാകത്തിലേക്ക് പുറപ്പെട്ടു.

ചെറിയ മഴ ഇടവിട്ട്‌ പെയ്യുന്നുണ്ട് എങ്കിലും അതൊന്നും ഞങ്ങളെ അലട്ടുന്നില്ല. പ്രകൃതിയുടെ ആ പച്ചപ്പും കുളിര്‍മയും പിന്നെ സുലഭമായി ലഭിക്കുന്ന ഓക്സിജനും നമ്മുടെ മനസിനും ശരീരത്തിനും എല്ലാം ഗുണകരമാകുന്നു.

മീനുകള്‍ക്ക് പുറമേ ആനകള്‍ വരെ നീന്തി നടക്കുന്ന തടാകം, ഇടക്കുള്ള ചെറിയ ദ്വീപുകള്‍ , തഴുകിയൊഴുകുന്ന മന്ദമാരുതന്‍ . മനോഹരം എന്നല്ലാതെ ഒന്നും പറയുവാനില്ല.




ബോട്ടിങ്ങിന് ശേഷം ആദിവാസികളുടെ പരമ്പരാഗത നൃത്തം ആയിരുന്നു എങ്കിലും ഞങ്ങള്‍ ആളുകള്‍ കുറവായിരുന്നത് കൊണ്ട് അതുണ്ടായില്ല. തിരിച്ചു വന്നു ടെന്റില്‍ കുളി ആന്‍റ് ജപം. അതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം.



രാത്രിയില്‍ മൃഗങ്ങളുടെ നാനാവിധ സ്വരങ്ങള്‍ കേട്ടുകൊണ്ട് ഞങ്ങള്‍ സംസാരിച്ചിരുന്നു. മാന്‍ കൂട്ടങ്ങള്‍ ഞങ്ങള്‍ താമസിക്കുന്നതിനു അടുത്ത് തന്നെ വന്നു കിടന്നു, ഒരു പക്ഷെ മനുഷ്യന്‍ അടുത്തുള്ളതിന്റെ ധൈര്യത്തില്‍ ആയിരിക്കാം. ചീവിടിന്റെയും കൂമന്റെയും ഒക്കെ സ്വരങ്ങള്‍ , മന്ദമാരുതന്‍ , മൃഗങ്ങളുടെ ചെറിയ അപസ്വരങ്ങള്‍ അങ്ങനെ ഒരു പ്രത്യേക രാത്രി.





രാവിലെ എണീറ്റ്‌ പ്രാതല്‍ കഴിച്ചു. പിന്നെ തിരിച്ചു ആനമല, വാല്‍പാറ, ആതിരപ്പിള്ളി വഴി പാലായ്ക്ക്. വാല്‍പാറ വരെയുള്ള റോഡും വാല്‍പാറയുടെ ഭംഗിയും അപാരം തന്നെ. ഒരു കൊച്ചു മൂന്നാര്‍ എന്ന് തന്നെ പറയാം.



വാല്‍പാറയില്‍ നിന്നും ആതിരപ്പിള്ളി വരെ വീണ്ടും കാട്ടില്‍ കൂടെയുള്ള യാത്ര. പിന്നെ ആതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വന്യമായ സൗന്ദര്യവും ആസ്വദിച്ചു ഞങ്ങള്‍ വൈകുന്നേരത്തോടെ പാലായിലെത്തി.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP