ഞാനൊരു പാവം പാലാക്കാരന്‍

ഒരു മാനേജരുടെ ജനനം.....

>> Tuesday, November 19, 2013

മനുഷ്യന്‍റെ ആജ്ഞാശക്തിയും മറ്റുള്ളവരെ മാനേജ് ചെയ്യാനുള്ള കഴിവും കുറെയൊക്കെ ജന്മസിദ്ധമാണ്. ഒരു ദാശാബ്ദത്തോളമായി എന്തെങ്കിലും ഒക്കെ ഒരു മാനേജര്‍ എന്ന പദം ജോലിസ്ഥാനത്തിനോപ്പം ചേര്‍ത്തുവെച്ചു നടക്കുന്നവനാണ് ഈയുള്ളവന്‍ എങ്കിലും, അതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പ് തന്നെ എന്റെ ആജ്ഞാശക്തിയും, ഭരിക്കുന്നതിനുള്ള കഴിവും എല്ലാവരും മനസിലാക്കിയിരുന്നു. കാര്യം ഭയങ്കര ലുക്കും ബുദ്ധിയും സൗന്ദര്യവും ഒക്കെയാണെങ്കിലും ഒരു കുഞ്ഞു കരിയില പോലും ഞാന്‍ മാനേജ് ചെയ്യാന്‍ ചെന്നാല്‍ സഹിക്കില്ല.

പക്ഷെ അതൊന്നും എന്റെ കഴിവ് കേടായിരുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനി,  അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍, ഇതിന്റെയൊക്കെ കുഴപ്പം ആയിരുന്നു. ആദ്യം ഞാന്‍ കാര്യങ്ങള്‍ ഒരു മാനേജര്‍ എന്ന നിലക്ക് ജോലിക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. പക്ഷെ ദൈവം അനുഗ്രഹിച്ചു എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരുത്തനും അത് ചെയ്യാനുള്ള കഴിവ് കാണില്ല. പിന്നെ ഞാന്‍ തന്നെ അത് ചെയ്തു കാണിക്കും. അങ്ങനെ ക്രമേണ അത് എന്‍റെ ജോലിയായി തീരുകയും എന്‍റെ കീഴില്‍ ഉള്ളവര്‍ വെടിയും പറഞ്ഞിരിക്കുകയും ചെയ്യും. പത്തിരുപതു വര്‍ഷം ജീവിതത്തിലും, പിന്നെ ഒരു ഇരുപതു വര്ഷം ജോലിയും ജീവിതവും കൂടി ഒന്നിച്ചു നടത്തിയിട്ടും എന്റെ ഗതി അത് തന്നെ. എന്തിനു പറയുന്നു, വെറും ഒരു പട്ടിക്കുഞ്ഞു പോലും ഞാന്‍ ട്രെയിനിംഗ് നല്‍കിയാല്‍ ണ്ടാം ദിവസം എന്നെ തിരിച്ചു ഓടിച്ചിട്ട്‌ കടിക്കുമായിരുന്നു. 

അങ്ങനെ ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഈ വിഷയം നന്നായി ഒന്നു വിശകലനം ചെയ്തു. എന്താണ് എന്റെ കുറവ്, അല്ലെങ്കില്‍ പ്രശ്നം? അതിനുള്ള കാരണം എന്ത്? അത് എങ്ങനെ പരിഹരിക്കാം. അങ്ങനെ ഞാന്‍ പ്രശ്നത്തിന്‍റെ മൂലകാരണം തേടി എന്‍റെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചു പോയി. 

അതിപുരാതന ജന്മികുടുംബത്തില്‍ (ഹോ എന്തൊരു സുഖം), മഹാ ക്രൂരന്മാരുമായ വലിയപ്പന്റെയും വലിയമ്മയുടെയും കൂടെ ജീവിച്ച ഒരു ബാല്യം. അപ്പനില്ലാത്ത ഞങ്ങള്‍ നാലുമക്കളെ ക്രൂരമായി ദ്രോഹിക്കുകയായിരുന്നു അവരുടെ വിനോദം. പഠിക്കുക, കുരിശു വരക്കുക, മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങളെ ചെയ്യിച്ചു. രാവിലെ കുളിക്കാനും പല്ലു തേക്കാനും നിര്‍ബന്ധിച്ചു. ഞങ്ങളുടെ നിര്‍ദോഷ വിനോദങ്ങള്‍ക്ക് എത്രയെത്ര ക്രൂരമര്‍ദ്ദനങ്ങള്‍... വല്ല്യപ്പന്റെ തോര്‍ത്തെടുത്ത് കാലില്‍ കെട്ടി കമുകില്‍ കയറിയതിനു തുടയില്‍ തിരുമ്മിയ വല്യമ്മ. വാട്ടര്‍ ടാങ്കില്‍ കയറി കുളിച്ചതിനു പുളിവാര്‍ കൊണ്ട് തുടയില്‍ തഴുകിയ വല്യപ്പന്‍. പത്ത് മിനുറ്റ് വെള്ളത്തില്‍ കിടന്നാല്‍ ഏതു കുഞ്ഞും മൂത്രമൊഴിക്കുമെങ്കിലും അരമണിക്കൂര്‍ ടാങ്കില്‍ കിടന്ന ഞാന്‍ സത്യമായും ഒഴിച്ചില്ല, ബാക്കി മൂന്നു പേരും ഇല്ലാ എന്നാണു പറഞ്ഞതും. അല്ലെങ്കിലും ആ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ലായിരുന്നു, പല്ലു തേച്ചു കുളുക്കുഴിയാനും, കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനും, പിന്നെ കുളിക്കാനും ഒക്കെയാണ് അതുപയോഗിച്ചിരുന്നത്.

കൊച്ചുമക്കളായ ഞങ്ങളോട് ഇങ്ങനെയായിരുന്നു എങ്കില്‍ വീട്ടിലെ ജോലിക്കരോടുള്ള സമീപനം പറയണോ? ആരോഗ്യസ്വാമി, അന്നമ്മ, ഗണേശന്‍, സരസന്‍, സുന്ദരന്‍ അങ്ങനെ എത്ര പേര്‍,  എത്രയോ ജന്മങ്ങള്‍. ഞാനൊക്കെ ഒന്ന് ഏറ്റു നിന്ന്  തൂറ്റാറായപ്പോളെക്കും അത് വരെ സഹായി ആയി നിന്നിരുന്ന ആരോഗ്യസ്വാമി കല്യാണം ഒക്കെയായി പിരിഞ്ഞു പോകാറായി. മൂക്കളയും ഒലിപ്പിച്ചു, വിര പോലെ ഇരുന്ന ഇവനോക്കെ, നാല് നേരം വല്ലതും കഴിച്ചു ഇത്തിരി ആരോഗ്യം ഒക്കെ വന്നപ്പോളേക്കും കെട്ടാന്‍ പോകുന്നു എന്നായിരിക്കും ബൂര്‍ഷ്വാസികള്‍ ആയിരുന്ന വല്യപ്പനും വല്യമ്മയും ഒക്കെ അന്ന് പറഞ്ഞിരിക്കുക. എന്തായാലും ആരോഗ്യസ്വാമി നന്ദി ഉള്ളവനായിരുന്നു. ഒരു തമിഴന്‍ പയ്യനെ പുള്ളിക്കാരന്‍ ഒപ്പിച്ചു തന്നു. എന്നെക്കാള്‍ പ്രായം കുറഞ്ഞ ഗണേശന്‍. എന്റെ രണ്ടിരട്ടി ഭക്ഷണം കഴിക്കും, ഒരു വലിയ മനുഷ്യന്റെ പണിയും ചെയ്യും. വന്നു ആദ്യത്തെ ദിവസം രാത്രി തന്നെ ചായിപ്പില്‍ നിന്നും അവന്‍റെ നെച്ചത്തടിച്ചുള്ള കരച്ചില്‍ കേട്ടു ഞങ്ങള്‍ ചെന്നപ്പോള്‍ ആ കുഞ്ഞു പയ്യന്‍ വാവിട്ടു കരയുകയാണ്, നാടും വീടും ഒക്കെ വിട്ടു പോന്നതിന്റെ വിഷമത്തില്‍. രണ്ടാഴ്ചമുമ്പ് വീട്ടില്‍ കൊണ്ട് വന്ന നാടന്‍ അല്‍സേഷന്‍ ക്രോസ് ആയ ടിപ്പുവും ഇത് പോലെ തന്നെ ആയിരുന്നു ആദ്യത്തെ രണ്ടു ദിവസം. ഗണേശനെ വിളിച്ചു വല്യപ്പന്റെ മുറിയില്‍ കിടത്തിയതല്ലാതെ അവനെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി  വിടാഞ്ഞതില്‍ പ്രതിക്ഷേധിച്ചു ഞാന്‍ അന്ന് രാത്രിയില്‍ പാല് കുടിച്ചില്ല,അതാരും ശ്രദ്ധിച്ചും ഇല്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞതോടെ ടിപ്പുവിന്‍റെ കണക്കു ഗണേശനും എന്നെ ഭരിക്കാന്‍ തുടങ്ങി.

കോടാലി കൊണ്ട് വിറകു കീറുക, കൈക്കോടാലി കൊണ്ട് മരക്കമ്പ് മുറിക്കുക, വാക്കത്തി കൊണ്ട് പ്ലാവില ഇറക്കുക, ചക്ക ഇടാന്‍ പ്ലാവില്‍ കയറുക, അരിവാ കൊണ്ട് പുല്ലരിയുക, വാളുകൊണ്ട് തടി അറക്കുക, മമ്മട്ടി തൂമ്പാ കൊണ്ട് പുല്ലു കിളക്കുക, തൂമ്പാ കൊണ്ട് വാഴയ്ക്ക് തടം എടുക്കുക തുടങ്ങിയ ഗ്ലാമര്‍ പണികള്‍ ഒക്കെ വളരെ വേഗം ഗണേശന്‍ ചെയ്യാന്‍ തുടങ്ങി. നമുക്കാണെങ്കില്‍ ഈ പണിയായുധങ്ങള്‍ ഒക്കെ എടുത്ത് ഗണേശനു കൊടുക്കുന്ന ഒരു മാതിരി ഊഞ്ഞാലാടിയ ഡ്യുട്ടിയും, ഒരു മാതിരി പ്രൈവറ്റ് ബസിലെ കിളിയുടെ പോലത്തെ ജോലി.

അങ്ങനെ എല്ലാ രീതിയിലും ഞങ്ങള്‍ക്ക് എതിരായിരുന്ന വല്യപ്പനും വല്യമ്മക്കും എതിരായി, പണിക്കാരുമായി വളരെ നല്ല സ്നേഹത്തിലും ബന്ധത്തിലുമായി. ജോലിക്കാര്‍ ഞങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് നല്‍കിയ പണികള്‍ക്കൊക്കെ ഞങ്ങള്‍ നല്ല പിന്തുണയും കൊടുത്തിരുന്നു. അടിച്ചു കോണ്‍തെറ്റി ജീപ്പുകൊണ്ട് പോയി ഓടയില്‍ താഴ്ത്തിയതിനു ഡ്രൈവര്‍ തോമസുചേട്ടനെ പിരിച്ചു വിട്ട നടപടിക്കെതിരെ പ്രതിക്ഷേധിച്ചു ഞാന്‍ ജീപ്പിന്റെ കാറ്റ് രണ്ടു പ്രാവശ്യം ഊരിവിട്ടു. മഴ പെയ്ത സമയത്ത് പാല്‍ എടുക്കാതെ, അയല്‍വക്കത്തെ പണിക്കാരി ജാനുവുമായി വര്‍ത്തമാനം പറഞ്ഞ റബര്‍ വെട്ടുകാരന്‍ ചാക്കോയെ വഴക്ക് പറഞ്ഞതിന്,  ആണിയുമായി റബറിന്റെ പട്ടയില്‍ കുത്തി വരച്ചു. അങ്ങനെ സാഹചര്യവും ദേഷ്യവും വിരോധവും അനുസരിച്ച്  ടാങ്കില്‍ പോയി നിരന്നു നിന്ന് മൂത്രമൊഴിക്കുക, ക്ടാവിനെ അഴിച്ചു വിട്ടു പശുവിന്‍റെ പാല് കുടിപ്പിക്കുക, എലിപ്പെട്ടിയില്‍ വീണ എലിയെ തുറന്നു വിടുക അങ്ങനെ ഞങ്ങളാല്‍ ചെയ്യാവുന്ന പണികള്‍ ഞങ്ങളും കൊടുത്തുകൊണ്ടിരുന്നു.

അപ്പോള്‍ അങ്ങനെ ദരിദ്രരുടെയും പീഡിതരുടെയും ആരാധകന്‍ ആയിപോയതാണ്‌ എനിക്ക് ഇങ്ങനെ മാനേജ് ചെയ്യാനുള്ള കഴിവ് കുറയാന്‍ കാരണം എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു എന്തേലും ഒക്കെ ബിസിനസ്ചെ യ്യാമെന്ന ചീറ്റിയ പ്ലാനും കഴിഞ്ഞു, വെറുതെ തേരാപാര നടക്കുന്ന സമയം. ഇനിയിപ്പോള്‍ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി ജോലിക്കാരെ ഒക്കെ പീഡിപ്പിക്കുകയും മാനേജ് ചെയ്യുകയും ഒക്കെ ചെയ്യാമെന്ന് വെച്ചാല്‍ വലിയ പാടല്ലേ? അന്നേരമാണ് എന്‍റെ അമേരിക്കയിലുള്ള സുഹൃത്ത് സണ്ണി പ്രോജക്റ്റ് മാനേജ്മെന്റ് കോഴ്സിനെ പറ്റി പറയുന്നത്. അങ്ങനെ ഞാനും മാനേജര്‍ ആകാന്‍ പഠനം തുടങ്ങി.

സ്കോപ്, കോസ്റ്റ് ആന്‍റ് ടൈം ഒക്കെ മാനേജ് ചെയ്യാനും ഉള്ള പഠനമൊക്കെ തീവ്രമായി നടക്കുന്ന സമയം. കയ്യിലാണെങ്കില്‍ ജീവിതകോസ്റ്റ് നടത്താന്‍ ഒന്നുമില്ല, പഠിക്കാന്‍ ടൈം ഒട്ടുമില്ല, ഇതൊക്കെ ചെയ്താലും വലിയ സ്കോപ്പും ഇല്ല. എന്നിട്ടും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു, അതും പോരാഞ്ഞിട്ട് ഭാര്യയെ വിഷ്വല്‍ ബേസിക്കും പഠിപ്പിച്ചു. എന്തായാലും അതിന്‍റെ ഇടക്ക് നല്ല രണ്ടു മഴ പെയ്തു, പിള്ളേര്‍ നന്നായി ഉറങ്ങി, ഭാര്യയുടെ ബേസിക് വിഷ്വല്‍ കണ്ടു എന്‍റെ സ്കോപ്പും പോയി. എട്ടൊമ്പതു  മാസങ്ങള്‍ക്ക് ശേഷം എനിക്ക് പി എം പി (Project Management) സര്‍ട്ടിഫിക്കേറ്റ്  കിട്ടി, പാപ്പി ഭൂജാതനും ആയി.

അങ്ങനെ മീനച്ചിലാര്‍ വീണ്ടും ഒഴുകി, മാണിസാര്‍ വീണ്ടും മന്ത്രിയായി, പിസി ജോര്‍ജ്ജുമായി വരെ ഒന്നിച്ചു,  ഞാനും വീണ്ടും ദുഫായില്‍ എത്തി, പഴയ കമ്പനിയില്‍ തന്നെ ജോലിക്കും കയറി. സകല ലോകത്തെയും, എന്റെ കമ്പനിയേയും, വഴിയില്‍ കാണുന്ന അഹങ്കാരികളായ അറബികളെയും മാനേജ് ചെയ്യുന്ന സ്വപ്‌നങ്ങള്‍ ഒക്കെ മടക്കി കക്ഷത്തില്‍ വെച്ചു ഞാന്‍ സമാധാനമായി ജീവിതം നടത്തി തുടങ്ങി. ടിവിയില്‍ നികേഷും വേണുവും വീണയും ഹാര്‍മോണിയവും ഒക്കെ തകര്‍ക്കുമ്പോള്‍, ഞാനും ഭാര്യയുടെയും മക്കളുടെയും അടുത്ത് തകര്‍പ്പ് നടത്തി. കേരളത്തിലെ രാഷ്ട്രീയത്തെയും, ജനങ്ങളെയും, ഈ വാര്‍ത്ത വായിക്കുന്നവരേയും ഒക്കെ ഞാന്‍ അവളുടെ മുമ്പില്‍ മാനേജ് ചെയ്തു ആശ തീരത്തു. അവള്‍ക്കറിയാവുന്ന ഗണേശനെയും, ശാലുമേനോനെയും ഒക്കെ സോളാറും, ടി പിയും, പാക്കിസ്ഥാനും ഒക്കെയായി ചേര്‍ത്ത് വെച്ചു ഞാന്‍ വേണുവിനെയും നികേഷിനെയും ഒക്കെ ചിലപ്പോള്‍ ചീത്തവിളിച്ചും, മറ്റു ചിലപ്പോള്‍ അനുകൂലിച്ചും വീട്ടില്‍ ഒരു പുലിയായി.  ഞാന്‍ ഒരു സംഭവം ആണെന്ന് വിവരമില്ലാത്ത അവളും എട്ടും പൊട്ടും തിരിയാത്ത മക്കളും വിചാരിക്കുന്നുണ്ടാവും എന്ന് സങ്കല്‍പിച്ചു ഞാനും പുളകം കൊണ്ടു. എന്തായാലും എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ ഒരു ബഹുമാനം ഉണ്ട് എന്നാണു എന്റെ ഒരു (തെറ്റി) ധാരണ.

 ഇളയവന്‍ ആയ പാപ്പി (രണ്ടു വയസ്) പക്ഷെ ആളൊരു ധിക്കാരിയും, ആരെയും വക വെക്കാത്തവനും ആണ്. വീട്ടില്‍ ഒരു സംഭവം ആയ ഈ എന്നെ പോലും പേടിയില്ലതാനും. ഈ ജീസസ് ക്രൈസ്റ്റ് നു  യേശുക്രിസ്തു എന്നൊരു പേരുള്ളത് മൂപ്പര്‍ക്കറിയാമോ എന്ന് പ്രാഞ്ചിയേട്ടന്‍ സംശയിച്ചെങ്കിലും,  നമ്മുടെ പാപ്പി ദേഷ്യത്തോടെ "യ ര ല വ ഷ സ ഹ " ഇങ്ങനെ ഏതു അക്ഷരം ഉപയോഗിച്ചാലും ഭാര്യക്കും മൂത്ത പിള്ളേര്‍ക്കും (കറിയാച്ചന്‍ , കോക്കു) ഒരു സംശയവും കൂടാതെ മനസ്സിലാവും. പക്ഷെ അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചേരെ, വിട്ടുകളയെടാ എന്നൊക്കെ പറഞ്ഞു അവന്‍റെ കൊച്ചുകൊച്ചു പിടിവാശിയും വഴക്കും ഒക്കെ ഞാനും സമ്മതിച്ചു കൊടുത്തിരുന്നു.

അങ്ങനെ തുമ്മലും ചീറ്റലും ഒക്കെയായി ജീവിതം മുമ്പോട്ട്‌ പോകുന്നു. അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ കൂട്ടുകാരന്‍ സുരേഷ് അവന്‍റെ പിള്ളേര്‍ക്ക് സ്കൂട്ടര്‍ എന്ന് പറയുന്ന ഒരു സാധനം വാങ്ങിച്ചു കൊടുത്തു. രണ്ടു വീലും ഒരു ഹാന്റിലും, ഉള്ള ഒരു കാലുകൊണ്ട്‌ ചവിട്ടിത്തള്ളി ഓടിക്കുന്ന ഒരു കുന്ത്രാണ്ടം. നമ്മുടെ വീട്ടിലും കിടക്കപ്പൊറുതി ഇല്ലെന്നായി. അവസാനം ഞാനുമൊരെണ്ണം വാങ്ങി.

കാര്യം നേരെ നിന്നാല്‍ കാറ്റടിച്ചു താഴെവീഴുന്ന കോലം ആണെങ്കിലും പാപ്പി ആദ്യം തന്നെ അതില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു. അങ്ങനെ ഒരു സായാഹ്നം, ഞാന്‍ പതിവ് പോലെ നികേഷും വേണുവുമായി ചാനലില്‍ മാറി മാറി സംവാദം നടത്തുന്നു. കോക്കു എന്റെ കൂടെയിരുന്നു ടിവിയിലെ വാര്‍ത്ത മാറ്റി കാര്‍ട്ടൂണ്‍ ആക്കാനുള്ള ശ്രമം നടത്തുന്നു, കറിയാച്ചന്‍ സ്കൂട്ടറില്‍ ചൊറിയുന്നു. പെട്ടെന്നാണ് പാപ്പി ഉറക്കം ഒക്കെ അവസാനിപ്പിച്ചു രംഗപ്രവേശം നടത്തിയത്. "കാ" "ശു" "മാ" എന്ന് എന്തൊക്കെയോ രൂക്ഷമായി കറിയാച്ചനോട് പറഞ്ഞു, അതോടെ അവന്‍ ആ സ്കൂട്ടറും പാപ്പിക്ക് കൊടുത്ത് എന്റെ മടിയില്‍ വന്നിരുന്നു.

എന്തായാലും അഞ്ചുമിനിറ്റിനുള്ളില്‍ രണ്ടു പ്രാവശ്യം അവന്‍ എന്റെ കാലില്‍ വണ്ടി കയറ്റി. കാര്യം ജീവന്‍ പോകുന്ന വേദനയായിരുന്നു എങ്കിലും, ആദ്യത്തെ പ്രാവശ്യം ഞാന്‍ രൂക്ഷമായി നോക്കിയെങ്കിലും അവന്‍ എന്നെ നോക്കിയതു പോലുമില്ല. പക്ഷെ രണ്ടാമത്തെ പ്രാവശ്യം അതി ഭീകരമായ വേദനയില്‍ എന്റെ കുരു പൊട്ടി. ഞാന്‍ ജ്വലിച്ചു കൊണ്ട് എണീറ്റു. ഗള്‍ഫില്‍ ഒക്കെ, മര്യാദക്ക് വണ്ടിയില്‍ പോകുന്ന നമ്മുടെ പുറകില്‍ വന്നു ലൈറ്റും മിന്നിച്ചു ഹോണും അടിച്ചു നമ്മളെ അടുത്ത ട്രാക്കിലോട്ടു മാറ്റിയ ശേഷം രൂക്ഷമായിനോക്കുന്ന അറബി പിള്ളേരുടെ കണക്ക് അവന്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ അറിയാതെ സോറി പറഞ്ഞു പോയി. പിന്നെ കാലു രണ്ടും എടുത്തു സോഫയില്‍ വെച്ചു വണ്ടി കയറിയ ഭാഗം തിരുമ്മി വീണ്ടും വാര്‍ത്തയില്‍ ലയിച്ചു.

അങ്ങനെ വണ്ടി ഓടിച്ചു മടുത്ത പാപ്പി അവസാനം ഇത്തിരി വെള്ളം എടുത്തു ബോറടി മാറ്റാന്‍ ഭാര്യയുടെ പിന്‍ഭാഗത്ത് ഒഴിക്കുകയും, അവള്‍ എന്തോ പറയുകയും,  അതില്‍ പ്രതിക്ഷേധിച്ച് അവന്‍ സ്കൂട്ടര്‍ കൊണ്ട് വന്നു ടിവിയെ ലക്ഷ്യമാക്കി എറിയുകയും ചെയ്തു. അവനു നല്ല ആരോഗ്യം ആയതുകൊണ്ട് എന്‍റെ ടിവി രക്ഷപെട്ടു. എന്തായാലും ആകെ ചൂടായത് കൊണ്ടാവും,  അവന്‍ ഏഴാം പ്രാവശ്യം കുളിമുറിയില്‍ കയറി വീണ്ടും കുളി തുടങ്ങി.

സാഹചര്യം മനസ്സിലാക്കിയ കോക്കു പതുക്കെ സ്കൂട്ടര്‍ എടുത്തു. കറിയാച്ചനും പുറകെ ചാടി.രണ്ടു പേരും അടിയായി. ഞാന്‍ ഇടപെട്ടു. "എന്താടാ പ്രശ്നം?". കോക്കു പറഞ്ഞു "ഞാന്‍ ഓടിക്കാന്‍ നേരം ചേട്ടാ വന്നു ചേട്ടായ്ക്ക് വേണം എന്ന് പറയുകയാണ്‌" എന്ന്. ഞാന്‍ തീരുമാനം എടുത്തു, കറിയാച്ചനോട് പറഞ്ഞു "കോക്കു ഇത്തിരി നേരം ഓടിച്ചിട്ട്‌ നിനക്ക് തരും ഒക്കേ?" നീതിനിര്‍വ്വഹണം നടത്തി കൃതാര്‍ഥനായി ഞാന്‍ ഇരുന്നത്തെ വീണ്ടും അവിടെ ബഹളം. ഞാന്‍ ചൂടായി കറിയാച്ചനെ വഴക്ക് പറഞ്ഞു. അപ്പോള്‍ കറിയാച്ചന്‍ പറഞ്ഞു " ഞാന്‍ ഓടിച്ചോണ്ടിരുന്നപ്പോള്‍ പാപ്പി വന്നു വാങ്ങിയതാ, അപ്പോള്‍ എനിക്കല്ലേ ആദ്യം കിട്ടേണ്ടത്?" ഞാന്‍ ആലോചിച്ചപ്പോള്‍ അതും ശരിയാണ്. ഞാന്‍ കോക്കുവിനോട് പറഞ്ഞു, " മോനെ, ചേട്ടാ ഇത്തിരി നേരം ഓടിക്കട്ടെ, അത് കഴിയുമ്പോള്‍ ചാച്ച വാങ്ങി തരാം." അവന്‍ അതിനു സമ്മതിച്ചില്ല, ഞാന്‍ ചൂടായി, വടിയെടുത്തു, രണ്ടു പേരും കരച്ചിലും ആയി. ഞാന്‍ അടുത്ത അടവെടുത്തു. നിങ്ങളില്‍ ചാച്ചയോടു കൂടുതല്‍ സ്നേഹം ഉള്ളവര്‍ ഇപ്പോള്‍ ആശയടക്കം ചെയ്യുക എന്ന് പറഞ്ഞു. രണ്ടു പേരും നല്ല സ്നേഹവും സെന്റിമെന്റ്സും ഒക്കെയുള്ള പിള്ളേരായിരുന്നു. പക്ഷെ രണ്ടു പേരും സ്കൂട്ടറില്‍ നിന്നും പിടി വിട്ടില്ല. ടി വി യില്‍ ആണെങ്കില്‍ നികേഷിന്റെ ഒപ്പം ചര്‍ച്ചക്ക് പിസി ജോര്‍ജും എത്തി. എങ്ങനെ ഇതൊന്ന് ഒതുക്കും എന്നാലോചിച്ചപ്പോള്‍ ആണ്  നിന്നപ്പോള്‍ ഒരു ശബ്ദം കേട്ടത്.

പണ്ടത്തെ മൂട്സ് പ്ലീസ് എന്ന പരസ്യം പോലെ,  ബാത്ത്റൂമിന്റെ വാതില്‍ തുറന്നു ഉറച്ച പാദങ്ങളോടെ പാപ്പി എത്തി. എന്താടാ പ്രശ്നം എന്ന രീതിയില്‍ കറിയായെയും കോക്കുവിനെയും നോക്കി. ഒരു നിമിഷം അവന്‍ എന്തോ ഒന്നാലോചിച്ചു. പിന്നെ "മാ", "പാ" എന്നോക്കെ കോക്കുവിനോട് രൂക്ഷമായി പറഞ്ഞു. എന്തായാലും "ഇവിടെ താടാ" എന്നാണ് പറഞ്ഞതെന്ന് കോക്കുവിനു മനസിലായി, അവന്‍ സ്കൂട്ടറില്‍ നിന്നും പിടി വിട്ടു. അടുത്തതായി പാപ്പി കറിയാച്ചനെ ഇത്തിരി മയത്തില്‍ നോക്കി, "വേണേല്‍ എടുത്തു ഓടിച്ചോ" എന്നാണ് അവന്‍ ഉദ്ദേശിച്ചതെന്നു കറിയാച്ചനും മനസ്സിലായി.  എല്ലാം ഒരു ചോദ്യ ചിഹ്നത്തോടെ നോക്കി കണ്ട എനിക്കും ഒരു കാര്യം മനസ്സിലായി. എന്‍റെ പി എം പി മാനേജ്മെന്‍റ്  പഠനത്തിന്‍റെ ഗുണം മുഴുവന്‍ ഒരു "ബീജം" കൊണ്ടുപോയ കാര്യം.....






Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP