ഞാനൊരു പാവം പാലാക്കാരന്‍

വീണ്ടും ചില പ്രേതകാര്യങ്ങൾ

>> Monday, November 16, 2015

ഭൂതവും പ്രേതവും, യക്ഷിയും കാളിയും, ദുർ ആയും അല്ലാതെയും മരിച്ച സകലരും, പട്ടിയും പാന്പും പഴുതാരയുമെല്ലാം... എന്തിനേറെ പറയുന്നു, കൂരിരുട്ടും ആടുന്ന വാഴയിലയും വരെ ചുമ്മാ രസം തോന്നുന്പോൾ ഒക്കെ പേടിപ്പിച്ചിരുന്ന, ഭീതിയുടെ കരാള ഹസ്തങ്ങളാൽ പുണർന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു ഈ വാഴക്കാവരയന്. കാലം ഓർഡിനറി ആയി ബാല്യത്തിലും, ലിമിറ്റെഡ് സ്റ്റോപ്പ്‌ ആയി കൌമാരത്തിലും, ഫാസ്റ്റ് പാസഞ്ചർ ആയി യൗവ്വനത്തിലും ഓടിക്കഴിഞ്ഞു. അങ്ങനെ എവിടെയെക്കെയോ എങ്ങനെയെക്കെയോ പകച്ചു പോയ ഒരു ബാല്യവും, കൌമാരവും, യൌവ്വനത്തിന്റെ മുക്കാൽ പങ്കും എല്ലാം ഓടിത്തീർത്തു, ഞാനും എന്റെ പേടിയും.

അങ്ങനെചുമ്മാ പകച്ചു പകച്ചു യൗവ്വനത്തിന്റെ അവസാനമെത്തിയപ്പോളാണ് നമ്മൾ ദുബായിൽ എത്തുന്നത്. രാജ്യം വേറെയാണല്ലോ, അതുകൊണ്ട് തന്നെ യക്ഷിയും രാക്ഷസന്മാരും ഒന്നും ഇവിടെ കാണില്ല എന്ന വിചാരം എന്റെ ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടായിരിക്കണം ഞാൻ ഇത്യാദി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനൊന്നും പോയില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കല്യാണവും കഴിച്ചു. അതോടെ യക്ഷിയും കാളിയും ഒക്കെ എനിക്കൊരു ഭീഷണിയെ അല്ലാതായി.  ഗ്രഹണി പിടിച്ച പിള്ളേർ ചക്കപ്പുഴുക്ക് കണ്ടപോലെയായ എന്റെ ആക്രാന്താവേശം കൊണ്ട് പിള്ളേർ  കുറച്ചെണ്ണം ചടപടാ ഭൂമിയിലെത്തി,  അതോടെ കുട്ടിചാത്തന്മാരും പ്രശ്നമില്ലതായി. ഇപ്പോൾ സൂപ്പർ ഫസ്റ്റു പോലെ ഓടിത്തകർക്കുന്നുണ്ട്, ഇനി  പതുക്കെ ഒരു എക്സ്പ്രസ്സ്‌ ഒക്കെയായി അവസാനം കട്ടപ്പുറത്ത് കയറ്റാം എന്നാ ലെവൽ എത്തി.

ധൈര്യം കാലാന്തരേ എന്നിൽ വളർന്നു വന്നതോടെ എന്റെ കഴുത്തിലെ കൊന്ത അപ്രത്യക്ഷമായി, നന്മനിറഞ്ഞ മറിയവും കുരിശുവരയും ഇല്ലാതെയായി. അങ്ങനെ വിജ്രുഭിതനായി നിർവൃതിയോടെ നടക്കുന്ന കാലം. പിള്ളേരു വളർന്നു, ഭാര്യയും... ഞാൻ ആണെങ്കിൽ തളർന്നും തുടങ്ങി. അങ്ങനെ ഇരിക്കുന്പോളാണ് താമസിച്ചിരുന്ന ഫ്ലാറ്റിൽ  നിന്നും ഇറങ്ങണം എന്ന ഓർഡർ എത്തിയത്. വാടക കൂട്ടിത്തരാം എന്ന് പറഞ്ഞിട്ടും അവർക്ക് സമ്മതമല്ല, സമരവും കേസും ഒന്നും നടത്താനുള്ള ഏക്കവും നമുക്കില്ല. അല്ലേൽ തന്നെ കണ്ട പീറഅറബികളോടെ കേസ് കളിക്കാൻ എന്റെ പട്ടി പോകും. ഞാൻ വേറെ വീടുകൾ തകൃതിയിൽ അന്വേഷിച്ചു. എന്റെ കൂലംകുഷമായ, ആവേശത്തോടെയുള്ള അന്വേഷണത്തിനൊടുവിൽ, ദുബായിലെ സുപ്രധാന ഡെവലപ്പെറിൽ ഒരാളായ,ഒരു നല്ല കന്പനിയുടെ, വളരെ വലിയ ഹൌസിംഗ് കോളനിയിൽ ഒരു ഫ്ലാറ്റ് കിട്ടി. അവിടെ വളരെ പ്രയാസമാണ് കിട്ടുവാൻ, പക്ഷെ ഒരു ബിൽഡിങ്ങ് മുഴുവൻ റെന്റിനു കൊടുക്കുന്നു, അവിടെ നിൽക്കുന്പോൾ തന്നെ ശടെശടെന്നു ആൾക്കാർ വരുന്നു, ഫ്ലാറ്റ്എടുക്കുന്നു. ഒട്ടും അമാന്തിച്ചില്ല, ചെക്ക് എഴുതി കയ്യിൽ കൊടുത്തു. അതിനു ശേഷമേ അവർ വീട് കാണാൻ കീ പോലും തരൂ. ഇനി രണ്ടു ഫ്ലാറ്റ് മിച്ചമുണ്ട്, മൂന്നാം നിലയിലും ഒന്നാം നിലയിലും ഓരോന്ന്. മൂന്നാം നിലയിലേത് കിഴക്ക് ദർശനം, റോഡിനു പിൻഭാഗം, അതിനാൽ ശല്യങ്ങളില്ല. ഒന്നാം നിലയിലേതിനു പടിഞ്ഞാറാണ് ദർശനം, പോരാത്തതിന് റോഡിന്റെ അടുത്തും, ഒരു കൊച്ചു ഗോവണി ഉണ്ടെങ്കിൽ കള്ളന്മാർക്ക് ബാൽക്കണിയിൽ കയറി വീട്ടിൽ കയറാം. അപ്പൊ നല്ലത് മൂന്നു തന്നെ....

എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു താഴെ എത്തി, സെക്യുരിറ്റിക്ക് ഒരു ഹായ് പറഞ്ഞു. മലയാളി ആണ്, ആ സ്നേഹത്തിൽ ഒന്ന് ലോഹ്യം വെച്ചു. ഈ ബിൽഡിങ് മുഴുവൻ ഒന്നിച്ചു കാലിയായതാണോ എന്ന ചോദിച്ചപ്പോൾ  അവൻ പറഞ്ഞു, അല്ല ഇത് കുറച്ചു വർഷങ്ങൾ ആയി അടച്ചിട്ടിരിക്കുക ആയിരുന്നു എന്ന്. അതെന്താ അങ്ങനെ എന്ന ചോദ്യത്തിനു അവൻ ഒരു ഊശിയ ചിരി ആണ് മറുപടി തന്നത്. അവന്റെ ചേഷ്ടകളിൽ നിന്നും എന്തോ ഒരു അരുതായ്മ തോന്നാതിരുന്നില്ല. ഫ്ലാറ്റ് കാഴ്ച ഒക്കെ കഴിഞ്ഞു അവരുടെ ഓഫീസിലേക്ക് നടക്കുന്ന വഴി എന്റെ അപാരമായ ബുദ്ധി അതിഭീകരമായി പ്രവർത്തിച്ചു. ഒന്നാം നില... റോഡിനോടു ചേർന്നുള്ള സൈഡ്... എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിലും ഒന്നാം നിലയിൽ നിന്നും ചാടാം,കൂടി വന്നാൽ കാലോടിയും,അത്രയേ ഉള്ളൂ. റോഡുള്ളത് കൊണ്ട് എപ്പോഴും ആളും അനക്കവും കാണും. അങ്ങനെ മൂന്നു മാറ്റി ഞാൻ ഒന്നെടുത്തു. എല്ലാ ഫോർമാലിറ്റികളും കഴിഞ്ഞു, ഞാൻ അവിടെ ഇരുന്നപ്പോൾ തന്നെ മൂന്നാം നിലയിലെ ഫ്ലാറ്റും റെന്റിനു പോയി. പോകുന്ന വഴി വെറുതെ ആ ബിൽഡിങ്ങിന്റെ അടുത്ത ബിൽഡിങ്ങിൽ ഒന്ന് ചെന്ന് അവിടുത്തെ സെക്യുരിറ്റിയെ ഒന്ന് കണ്ടു, ബിൽഡിങ്ങ് 33 ന് എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചു. പാക്കിസ്ഥാനി ആയതുകൊണ്ടും ഇപ്പോൾ ഐ ടി യിൽ അവർ വലിയ പുലികൾ ആയതുകൊണ്ടും അവൻ ഇത്തിരി കൂടി തുറന്നു പറഞ്ഞു,  ഗൂഗിൾ ചെയ്തു നോക്കിയാ മതിയെന്ന്.

കൂടി വന്നാൽ വല്ലോരും ആ ബിൽഡിങ്ങിൽ കിടന്നു വല്ലവരും ചത്തു പോയിക്കാണും, അത് നമുക്ക് പുല്ലാ... പോരാത്തതിന്  ഒരു കംപ്യുട്ടർ വിദഗ്ദൻ ആയ എന്നോട് കേവലം ഒരു സെക്യുരിറ്റി ഗൂഗിളിൽ നോക്കാൻ പഠിപ്പിക്കുന്നോ? നേരെ വീട്ടിൽ വന്നു, ഭാര്യയോടും കിടാങ്ങളോടും ഫ്ലാറ്റ് കിട്ടിയ സന്തോഷ വിവരം പറഞ്ഞു. ആ സന്തോഷത്തിൽ കുപ്പി എടുക്കാനായി അലമാര തുറന്നു, ഏതു ബ്രാൻഡ് അടിക്കണം എന്ന് നോക്കി.  തീരുമാനം പെട്ടെന്നായിരുന്നു, സെയിന്റ് റെമി. ഇനി വല്ല പ്രേത ശല്യവും ഉണ്ടെങ്കിൽ ഒരു സൈന്റ് കൂടെ ഇരിക്കട്ടെ ...

അല്പം മദ്യം വിവേകം ഉണ്ടാക്കും എന്നാണല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്, രണ്ടു പെഗ് കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ഗൂഗിൾ തുറന്നു, പതുക്കെ ഗോസ്റ്റ് ഇൻ ദുബായ് എന്ന് കൊടുത്തു. Mystery of abandoned building in Dubai എന്ന തലേക്കെട്ട് എന്നെ ഹഠതാകർഷിച്ചു. ആ പേജു ഓപ്പണ്‍ ആയി വരുന്ന സമയത്ത് വെറുതെ എന്റെ കൈ കഴുത്തിൽ പരതി, ഹേയ് അവിടെ കൊന്ത ഒന്നും ഇല്ല. ഒരു ചെറിയ പ്രയാസം, ഒരു ശ്യുന്യത. സെയിന്റ് റെമി കുപ്പിയിൽ ഒന്ന് നോക്കി. മനസ് പറഞ്ഞു... വിശുദ്ധ റെമി, അനുഗ്രഹിക്കണേ...  പെട്ടെന്ന് തന്നെ സ്വർണ്ണമാലയിലെ കുരിശു കയ്യിൽ തട്ടി, അതോടെ ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. അറ്റ കൈക്ക് പ്രയോഗിക്കാൻ ഒരായുധം ഉണ്ടല്ലോ. കല്യാണത്തിനു ക്രിസ്ത്യാനികൾ പെണ്ണിന്റെ കഴുത്തിൽ താലിയും ആണിന്റെ മാലയിൽ കുരിശും ഇടുന്നതെന്തിനാണോ ആവോ, എന്തായാലും അത് ഭാഗ്യമായി. എന്തായാലും ഗൂഗിൾ പേജു ഓപ്പണ്‍ ആയി, ബിൽഡിങ്ങിന്റെ ഫോട്ടോ ഉൾപെടെ വാർത്ത. ഞെട്ടിയെങ്കിലും  പുച്ഛിച്ചു തള്ളി ഞാൻ.  ദിതൊക്കെ ദെന്ത്, തീയിൽ കുരുത്ത നമ്മളെയാണോ ഒടുക്കു കാട്ടി പേടിപ്പിക്കാൻ നോക്കുന്നത്? എങ്കിലും... ഒരു കൊന്തയോ വെന്തിങ്ങമോ...... പറ്റുമെങ്കിൽ മാർപ്പാപ വെഞ്ചരിച്ച ഒരെണ്ണം..... എവിടെ കിട്ടുമെന്ന ചിന്ത പതുക്കെ മനസ്സിൽ ഉടലെടുത്തു.

പിന്നീടുള്ള സമയത്തെല്ലാം വെറുതെ ഓരോരോ ചിന്തകൾ മനസ്സിൽ വന്നു കൊണ്ടേയിരുന്നു. എല്ലാത്തിനെയും പോസിറ്റീവ് ആയി അല്ലെങ്കിൽ ഓപ്പർച്യുണിട്ടീസ് ആയിക്കാണുക എന്ന എന്റെ പുതിയ ജീവിത തത്വം അനുസരിച്ചു ചിന്തകളെ മാറ്റാൻ ശ്രമിച്ചു. വരണ്ട യൌവ്വന കാലഘട്ടത്തിന്റെ അവസാനം സാരിയുടുത്ത യക്ഷിവരെ നമ്മളെ മോഹിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ ഇവിടെ ഒരു കറുത്ത ഉടുപ്പിട്ട, ബോംബെ എന്ന മണിരത്നം സിനിമയിലെ, കാറ്റത്തു പാതിമറഞ്ഞ മനീഷാ കൊയ്‌രാളയുടെ രൂപം ഒക്കെ മനസ്സിൽ വിചാരിച്ചു നോക്കി. എന്ത് ചെയ്തിട്ടും മനസ്സിൽ വരുന്നത് മുഴുവൻ വൃത്തികെട്ട കിരാത രൂപങ്ങൾ മാത്രം. എന്തായാലും ജീവിച്ചല്ലേ പറ്റൂ, കള്ളിയംകാട്ടു നീലിയെ മനസ്സിൽ ധ്യാനിച്ചു ഭാര്യയുടെ ഒരു ചിത്രം മൊബൈലിന്റെ സ്‌ക്രീൻ സെർവർ ആക്കിയിട്ടു, ഹല്ല പിന്നെ.....

ഭാര്യ കുളിച്ചുകൊണ്ടിരുന്ന സമയം (അതാകുന്പോൾ പിന്നെ പെട്ടെന്ന് ഇറങ്ങിവരില്ലല്ലോ) അലമാര തുറന്നു അവളുടെ ഡപ്പികൾ തപ്പി നോക്കി. അവസാനം ഞാൻ കണ്ടു പിടിച്ചു നമ്മുടെ വജ്രായുധം. കല്യാണസമയത്ത് എന്റെ അമ്മ അവളുടെ കഴുത്തിൽ ഇട്ട, മാർപ്പാപാ വെഞ്ചരിച്ച കൊന്ത. പതുക്കെ അതെടുത്ത് അലമാരയുടെ ഷെൽഫിന്റെ അറ്റത്തു വെച്ചു, ഭാര്യ കുളികഴിഞ്ഞു വരുന്നത് നോക്കി ഇരുപ്പായി. ഹോ.... ഇതുങ്ങളുടെ ഒരു കുളി.  വേണമെങ്കിൽ എയർ ഇന്ത്യയിൽ വരെ കയറി കൊച്ചിയിൽ പോയിട്ട് വരാനുള്ള സമയം ഉണ്ടായിരുന്നു.  അവസാനം അവൾ പുറത്തിറങ്ങി. കാച്ചിയ എണ്ണ തേച്ച മുടിയിഴകൾ, മുല്ലപ്പൂവിന്റെ മണമുള്ള ഡിയോഡ്രന്റ്, വെള്ളത്തുള്ളികൾ പുണർന്നു നിൽക്കുന്ന തണുത്ത ശരീരം....ചെറുതായി മനസ്സൊന്നു പതറിയെങ്കിലും ഞാൻ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചില്ല. അവൾ കണ്ണാടിയുടെ മുന്പിൽ വന്ന സമയത്ത് തന്നെ ഞാൻ അലമാര തുറക്കുന്നു, എന്റെ കൈ തട്ടി കൊന്തയിരുന്ന ഡപ്പി താഴെ വീഴുന്നു, സൂക്ഷമില്ലാത്തതിനു ഞാൻ അവളെ ചീത്ത പറയുന്നു... എല്ലാം ശുഭം. താഴെ വീണ ഡപ്പി തുറന്നു കൊന്ത പുറത്തു കിടക്കുന്നു, എല്ലാം നശിപ്പിച്ചോ എന്നാ മുഖഭാവത്തോടെ അവൾ എന്നെ നോക്കുന്നു.

ഈ കൊന്തയൊക്കെ എടുത്തു വല്ല പാവം വിശ്വാസികൾക്കും കൊടുത്തുകൂടെ എന്നായി ഞാൻ. സ്വർണ്ണം ഒന്നുമല്ലാത്തതിന്റെ ആശ്വാസത്തിൽ അവൾ ആ കൊന്തയെടുത്തു ഒരു മുത്തം കൊടുത്തു, എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു. "എന്റെ അമ്മായിയമ്മ കല്യാണത്തിന്റെ അന്ന് തന്നതാ മാർപ്പാപ്പ വെഞ്ചരിച്ച ഈ കൊന്ത. ഇത് ഞാൻ ആർക്കും കൊടുക്കില്ല. പുതിയ ഫ്ലാറ്റിൽ ചെല്ലുന്പോൾ ഇത് ഞാൻ അവിടെ തൂക്കും. അന്നേരം വെറുതെ ഉടക്കാൻ വരരുത്, എനിക്കും പിള്ളേർക്കും ഇത്തിരി ദൈവ വിശ്വാസം ഒക്കെ ഉണ്ട്". ഹോ.... ഒരു കുളിർമഴ....മനസ്സിൽ മിക്ചറും കടലയും പൊട്ടി, ഞാൻ കൊതിച്ചതും അവൾ കല്പിച്ചതും ജാക്ക് ഡാനിയേൽ .....

ഇത്തിരി പുതിയ സാധനങ്ങൾ വാങ്ങാനായി ഐകിയായിൽ പോയി, അവിടെ ചെന്ന് വെറുതെ ഷെൽഫ് ഇരിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ കറങ്ങി. എങ്ങനെ ഇവളെക്കൊണ്ട്‌ വീട്ടില് ഒരു കുരിശുരൂപം വെപ്പിക്കാം എന്നാണു എന്റെ ഗൂഡാലോചന. "ഇവിടെ എന്നാ കാണാനാ കറങ്ങുന്നെ, നമുക്ക് അടുക്കള സെക്ഷനിൽ കൂടുതൽ നോക്കാം" എന്ന് പറഞ്ഞ അവളെ ഞാൻ വീട് അലങ്കോലം, സോറി , അലങ്കാരം ആക്കുന്നതിനെ പറ്റി പറഞ്ഞു പ്രലോഭിപ്പിച്ചു. ഈ പ്രാവശ്യം നമുക്ക് വീട് ഇത്തിരി മനോഹരം ആക്കണം, ഫോട്ടോകൾ, ചിത്രങ്ങൾ ഒക്കെ വീട്ടിൽ തൂക്കണം. അങ്ങനെ വളരെ പാടുപെട്ട്, അവസാനം അന്തോനീസു പുണ്യാളനു ഒരു നേർച്ചയും നേർന്നിട്ടാകണം,  കർത്താവിന്റെ കുരിശേ കിടക്കുന്ന രൂപം വെക്കാൻ ഒരു രൂപക്കൂട് വേണം എന്ന് അവളെക്കൊണ്ടു ഞാൻ പറയിച്ചു. ഒരു നിരീശ്വരവാദിയുടെ ഓരോരോ പ്രയാസങ്ങളെ....

അങ്ങനെ ഷിഫ്റ്റിങ്ങ് തുടങ്ങി. സാധങ്ങൾ മാറ്റിയ വഴിയിൽ, ലിഫ്റ്റിൽ വെച്ചു സുനീഷ് ചോദിച്ചു, "എടാ ഈ ബിൽഡിംഗ്‌ അല്ലേ മറ്റേ....." എന്റെ ഷൂവിന്റെ അഗ്രം അവന്റെ പാദങ്ങളിൽ ആഴ്ന്നിറങ്ങിയപ്പോൾ അവനു കാര്യം പിടികിട്ടി. പക്ഷെ ഭാര്യ ആരാ മോൾ, അവളതു മനസ്സിൽ വെച്ചു.  അങ്ങനെ മാറ്റം കഴിഞ്ഞു, സാധാരണ പോലെ തന്നെ അവൾ പാല് കാച്ചി, പുരുഷു ഓൾഡ്‌ മങ്ക് പൊട്ടിച്ചു. മദ്യപരദേവതകളെ ഉപാസിച്ചുകൊണ്ടിരിക്കുന്ന അനിൽ കൂടെയുള്ളതുകൊണ്ട് നന്നായി സേവിച്ചു, പക്ഷെ കിടന്നുറങ്ങുന്നതിനു മുന്പ് തന്നെ തലയിണയിൽ കവിളുരസി അവൾ ചോദിച്ചു, "ആ സുനീഷ് എന്താ പറയാൻ വന്നിട്ട് പകുതിക്കു വിഴുങ്ങിയത്?"

ഞാനാരാ മൊതല്, ഞാനാണ് ലോകത്തിലെ ഏറ്റവും വിശ്വസ്ഥനായ ഭർത്താവ് എന്നു കാണിക്കാനായി ചെയ്യുന്ന സ്ഥിരം പരിപാടി, മറ്റുള്ളവരുടെ പരസ്ത്രീ ബന്ധ കഥ തന്നെ കേൾപ്പിച്ചു. സുനീഷിന്റെ കാര്യം പറഞ്ഞാൽ അവൾ വിശ്വസിക്കില്ലാത്തതുകൊണ്ട് അവന്റെ വേറൊരു കൂട്ടുകാരൻ കഥയിലെ നായകനായി. സ്വന്തം ഭർത്താവിനു അങ്ങനെ ഒരു വിചാരിത്തിനുള്ള ഗ്യാപ്പുപോലും കൊടുക്കണ്ടാ എന്ന് വിചാരിച്ചു അവൾ താമസം വിനാ കർത്തവ്യനിരതയായി. ആദ്യദിനം അങ്ങനെ ശുഭമായി.


മഴ പൈയ്തു, മാനം തെളിഞ്ഞു, പൊടി പടലങ്ങൾ അടങ്ങി. ജീവിതം ഒഴുകിയല്ലേ പറ്റൂ. രണ്ടാം ദിവസം, കള്ളിന്റെ കെട്ടും കൂട്ടുകിടന്ന അനിലും പോയി,  വഴക്കാവരയൻ വീണ്ടും പേടിയിലാണ്ടു. ഈ ബിൽഡിങ്ങിൽ മാത്രം വേറെ ആരുംവന്നതായി കാണുന്നില്ല. വൈകുന്നേരം ഭാര്യയേയും കുട്ടികളെയും കൊണ്ട് വണ്ടിയിൽ കയറി, വെറുതെ നമുക്കു സ്ഥലമൊക്കെ കാണാമെന്നു പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തന്നന്നാ വെച്ചു കറങ്ങി. ഞങ്ങളുടെ ഫ്ലാറ്റിൽ അല്ലാതെ വേറൊരിടത്തും മെഴുകുതിരി വെളിച്ചം പോലും കാണുന്നതേ ഇല്ല. അപ്പോൾ ഇന്നും നമ്മൾ മാത്രമേ ഇവിടുള്ളൂ..

തിരികെ വന്നു, ഒരു ധൈര്യത്തിനു ഇന്നലത്തെ മിച്ചം ഓൾഡ്‌ മങ്ക് തപ്പി. അനിലാരാ മോൻ, അത് തീർത്തിട്ടു കുപ്പികത്ത് തീപ്പെട്ടി കൊള്ളിയും ഉരച്ചിട്ടിട്ടാ പഹയൻ പോയത്. അങ്ങനെ വർഷങ്ങൾക്കു ശേഷം അന്ന് ഞാൻ അന്പത്തിമൂന്നുമണി ജപം ചൊല്ലി. ഭാര്യ കുളിക്കാൻ കയറിയ സമയത്ത് കട്ടിലിന്റെ നാല് വശത്തും ആരും കാണാതെ കുരിശു വരച്ചു. അവൾ വന്നു ലൈറ്റ് ഓഫ് ചെയ്യും മുന്പേ പുതപ്പിന്റെ അടിയിൽ മുഖം ഒളിപ്പിച്ചു കണ്ണടച്ചു. ഇനി ഭൂതപ്രേതാദികൾ അല്ല അവരുടെ തന്ത വന്നാൽ ഞാൻ കണ്ണ് തുറക്കില്ല എന്ന കടുപ്പിച്ച തീരുമാനത്തിൽ.

മൂന്നാം ദിനം, മരിച്ച കർത്താവീശോ മിശിഹ വരെ ഉയർത്തെഴുന്നേൽറ്റതാ, പിന്നാ നമ്മുടെ പ്രശ്നങ്ങൾ. വണ്ടിയുമെടുത്ത് കറങ്ങിയപ്പോൾ ദേണ്ടേ.... ഒന്നിന് പകരം രണ്ടു ഫ്ലാറ്റുകളിൽ ലൈറ്റ്.

എന്റെ ജീവിതത്തിലെ മറ്റൊരു കാലഘട്ടത്തിലേക്കുള്ള പ്രയാണം ആണ് അവിടെ ആരംഭിച്ചത്. എവിടെയാ താമസം എന്നാരെങ്കിലും ചോദിച്ചാൽ പിന്നെ ഞാനൊരു തകർപ്പാണ്, രാഹുൽ ഈശ്വർ പറയുന്ന പോലെ ഗൂഗിൾ ചെയ്തു നോക്കാൻ പറയും. പ്രേതബാധയുള്ള ബിൽഡിങ്ങിൽ ആദ്യമായി വന്നു താമസിച്ച അതി ധൈര്യവാൻ വാഴക്കാവരയൻ എന്ന് ഞാൻ എന്നെത്തന്നെ വിളിച്ചു തുടങ്ങി.

അങ്ങനെ വർഷം ഒന്ന് കൂടി കഴിഞ്ഞു, വീട്ടു വാടക വീണ്ടും കൂട്ടി. അയൽവക്കത്തെ ബിൽഡിങ്ങിൽ താമസക്കാരനും, പഴയൊരു കമ്മ്യുണിസ്റ്റും, തദ്വാര ദൈവത്തെയും പ്രേതത്തെയും എതിർപ്പുള്ളവനും ആയ തോമാച്ചൻ എനിക്കു പല കാര്യങ്ങളും യുക്തി ഭദ്രമായി വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഇലക്ട്രിക്കൽ ആയും പ്ലംബിംങ് സംബന്ധമായും ഉള്ള പിഴവുകൾ കൊണ്ടും, പണിത കന്പനിയും ആയുള്ള പ്രശ്നങ്ങൾ കാരണം ആണ് ആ കെട്ടിടം വെറുതെ കിടന്നത്.  അതുംകൂടി കേട്ടപ്പോൾ ഞാൻ ഭയങ്കര ധൈര്യശാലി ആയി മാറി, കൂടാതെ യുക്തി വാദികളുമായി ഞാൻ ഓണ്‍ലൈൻ ബന്ധം ഒക്കെ ഉണ്ടാക്കിയെടുത്തു. അങ്ങനെ ഞാനും ഒരു പാലാക്കാരൻ സാറായി. അതും പോരാഞ്ഞു എന്തെങ്കിലും ഭയയും ഭീതിയും ഉള്ളവർ ഒക്കെ എന്നോട് അഭിപ്രായം വരെ ചോദിക്കാനും തുടങ്ങി.

അങ്ങനെ ഒരു ദിനം, സ്ഥലം നമ്മുടെ ഏരിയായിൽ തന്നെയുള്ള ഒരു മദ്യപാന സദസ്. സംസാര വിഷയം എപ്പോളോ പ്രേതത്തിൽ എത്തി (ഇല്ലെങ്കിൽ ഞാൻ എത്തിക്കും). സുനീഷ് എന്നെ പൊക്കി പറഞ്ഞു. ഈ വാഴക്കാവരയനെ സമ്മതിക്കണം എന്നൊക്കെ പറഞ്ഞു എന്റെ ധൈര്യത്തെ വാഴ്‌ത്തിപ്പാടി. വയസു നാൽപതു കഴിഞ്ഞല്ലോ, പുകഴ്ത്തൽ കേൾക്കുന്പോൾ കുളിരുന്ന പ്രായം ആയല്ലോ. ഞാൻ ചുമ്മാ ഗമയിൽ ദിതൊക്കെ ദെന്ത് എന്നാ ജാടയിൽ കാലും കുലുക്കിക്കൊണ്ടിരുന്നു. എല്ലാവർക്കും നമ്മളെ ഒരു ബഹുമാനം. എന്നെ പറ്റി എനിക്ക് തന്നെ വലിയ മതിപ്പ് തോന്നി, വീണ്ടും വീണ്ടും ഞാൻ എന്നെ വിമൽകുമാർ എന്ന് വിളിച്ചു. പക്ഷെ അന്നാണ് നമ്മുടെ ബിൽഡിങ്ങിലെ പ്രേതത്തിന്റെ സ്വഭാവ വിശേഷങ്ങളെക്കുറിച്ച് പുതിയ അറിവുകൾ കിട്ടിയത്.

പ്രേതത്തിനു ജലവുമായി നല്ല ബന്ധമുണ്ട്. പ്രേതം വന്നാൽ ഉടനെ കാലിലോ അല്ലെങ്കിൽ ഉടലിലോ നമുക്ക് ഒരു നനവ്‌ ഒക്കെ അനുഭവപ്പെടും. പിന്നെ പൈപ്പ് തനിയെ തുറക്കുക, ലൈറ്റു തനിയെ ഓഫാകുക, പേസ്റ്റും ബ്രഷും ഒക്കെ നനഞ്ഞിരിക്കുക തുടങ്ങിയ ലൊട്ടുലൊടുക്ക് പേടിപ്പീര് മുതൽ ബാത്ത് റ്റബിൽ കുഴുത്തിനു പിടിച്ചു മുക്കുക, ഫ്ലഷ് ടാങ്കിലെ വെള്ളം ദേഹത്തോട്ടു ചീറ്റുക, ഷവറിൽ നിന്നും തിളച്ച വെള്ളം വീഴ്തുക തുടങ്ങിയ കഠിന പ്രയോഗങ്ങളും പ്രേത ചേച്ചിക്ക് കയ്യിലുണ്ടത്രേ !

നാസയിലെ കാര്യങ്ങൾ വരെ കാര്യകാരണ സഹിതം വിശദീകരിക്കുകയും, മംഗൽയാനിലെ ക്യാമറയുടെ ലെൻസിന്റെ നിലവാരം കാനോണ്‍ ലെൻസിനെക്കാളും പതിനൊന്നേകാൽ  മടങ്ങ്‌ മികച്ചതാണെന്നു തെളിയിക്കുകയും ഒക്കെ ചെയ്യുന്ന തോമാച്ചൻ ഉള്ളപ്പോളാണോ വിശകലനത്തിന് പ്രയാസം!  അദ്ദേഹം അത് വളരെ വ്യക്കതമായും ശക്കതമായും തെളിയിച്ചു തന്നു. പണ്ട് വ്യാപ്തം, വെലോസിറ്റി, വോൾട്ടേജ് തുടങ്ങി ഗുരുത്താകർഷണവും ഗുരുത്വവും ഒന്നും പഠിക്കാതിരുന്നതിന്റെ ഗുണം. അങ്ങനെ ഭയത്തിന്റെ നേരിയ കണങ്ങൾ ഉണ്ടാകുന്പോൾ തന്നെ തോമാച്ചനെ കണ്ടു ധൈര്യം സംഭരിച്ചു പോന്നു.

അങ്ങനെ ഒരു രാത്രി, അയൽവക്കത്തു നിന്നും നാട്ടിൽ പോയ ശശിച്ചേട്ടൻ തിരിച്ചുവന്നപ്പോൾ കൊണ്ടു വന്ന ഉലത്തിയ പോത്തിറച്ചിയുടെ ഒരു കൊച്ചു വീതം കൈയ്യിലെടുത്ത്, ഇനി ഇത് ഇവിടെ നിന്നും നാട്ടിലേക്ക് കൊണ്ട് പോകേണ്ടി വരുമല്ലോ എന്ന ആത്മഗതവുമായി തോമാച്ചന്റെ വീട്ടിലേക്ക് ചെന്നു. ബെല്ലോന്നുമടിക്കാതെ കതകുതുറന്നു കയറിയപ്പോൾ ഞെട്ടിപ്പോയി.  അതാ അവിടെ വികാരി അച്ചൻ നിന്ന് പ്രാർഥിക്കുന്നു, മുട്ടേൽ കുത്തി നിന്നു കൈ വിരിച്ചു നിന്ന് തോമാച്ചൻ ആമ്മേൻ ചൊല്ലുന്നു.

അച്ചൻ തലക്കുപിടുത്തവും വെള്ളം തളിയും ഒക്കെ കഴിഞ്ഞു പോയി. ഞങ്ങൾ തലയ്ക്ക് പിടിക്കാൻ ഇത്തിരി വെള്ളവും അടിച്ചു. തോമാച്ചൻ ദൈവത്തെക്കുറിച്ചും നാസയും മറ്റും ദൈവത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളും, അവർ നൽകുന്ന അതിനുള്ള തെളിവുകളെ പറ്റിയും, ഐ എസ് ആറോ വരെ റോക്കറ്റ് വിടുന്നതിനു മുന്പ്  തേങ്ങയുടക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കൂടെ എപ്പോളോ പത്താം ക്ലാസിലായ മകൾ ഏതോ ഒരു ജാതിക്കാരനെ പ്രേമിക്കാൻ തുടങ്ങിയതും. വലിയ ബുദ്ധി ഒന്നുമില്ലെങ്കിലുംഅവസാനം പറഞ്ഞ കാര്യം തോമാച്ചന്റെ തലച്ചോറിലെ ചില കോശങ്ങളെ ബാധിച്ചതും, തോമാച്ചന്റെ ചിന്തകൾ കമ്യുണിസവും യുക്തിവാദവും മാറ്റി മതവും പ്രാർഥനയും സ്വീകരിച്ചതിനെയും മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. യുക്തിവാദത്തിന് സഹായിയായി അടുത്തുണ്ടായിരുന്ന ഒരാൾ പിൻവലിഞ്ഞ പ്രയാസം തോന്നിയെങ്കിലും.    

അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി, വ്യാഴാഴ്ച്ച രാത്രിയിലെ ജലപാനത്തിന്റെ ക്ഷീണവും, തലവേദനയും മാറാൻ ഉച്ചമുതലേ തുടങ്ങിയ സേവ ഉച്ചസ്ഥായിയിൽ എത്തിയ സമയത്താണ് തോമാച്ചൻ വിളിച്ചത്. അവിടെ ചെന്ന എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ടു തോമാച്ചൻ പറഞ്ഞു, അവൻ വെള്ളമടി നിർത്തിയത്രെ! അവിടെയിരിക്കുന്ന മിച്ചം വന്ന അരക്കുപ്പി റിമി ടോമി, സോറി, റെമി മാർട്ടിൻ തരാൻ വിളിച്ചതായിരുന്നു. ഏതായാലും ചെന്നതല്ലേ, ഇത്തിരി കത്തി വെച്ചു, ഒരു മേന്പോടിക്ക് റിമി ഇടയ്ക്കു ഒന്ന് രണ്ടെണ്ണം സേവിക്കുകയും ചെയ്തു. തോമാച്ചൻ കൂടുതലും ദൈവവും പിശാചും തമ്മിലുള്ള യുദ്ധവും,  സ്വർഗ്ഗവും നരകവും തമ്മിലുള്ള വിത്യാസവും ഒക്കെയാണ് പറഞ്ഞത്. കൂടാതെ അവിടുത്തെ വാടർ ടാങ്കിൽ കിടന്ന ഒരു ശവത്തിന്റെ കാര്യവും.

തൊമാച്ചൻ പൂർണ്ണമായും കൈവിട്ടു എന്ന് മനസിലായ ഞാൻ പാതി രാത്രിയിൽ അവിടെ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. വെള്ളിയാഴ്ച്ച ആയതുകൊണ്ടും ഒരു കൊച്ചു മഴ പെയ്തതുകൊണ്ടും ആയിരിക്കും ആകെ ഒരു വിജനത. വിവധതരം മദ്യം എന്റെ തലച്ചോറിലെ കോശങ്ങൾക്കിടയിലുള്ള ഏതോ ഒരു ഞരന്പിനെ ഉത്തേജിപ്പിക്കുകയും മണിച്ചിത്രത്താഴിലെ പപ്പുവിനോടെന്ന പോലെ എന്നോട് വെള്ളം എന്ന് മന്ത്രിക്കുകയും ചെയ്തു. അത് കേട്ട് ചാടി കടന്ന വഴി എന്റെ ചെരുപ്പിന്റെ വള്ളിയും പൊട്ടി. നഗ്നത ഏതൊരു പുരുഷനെയും ഉത്തേജിപ്പിക്കുമല്ലോ, എന്റെ നഗ്ന പാദങ്ങൾ കുഞ്ഞു കല്ലുകളിൽ കയറി, അതിന്റെ പ്രഷറിൽ നിന്നും ഉരുത്തിരിഞ്ഞ സ്പുലിംഗങ്ങൾ എന്റെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും തദ്വാര, എന്റെ  ബുദ്ധിക്കും ഓർമ്മയ്ക്കും തെളിച്ചമേകുകയും ചെയ്തു കാണണം.

അങ്ങനെ ഞാൻ നമ്മുടെ കെട്ടിടത്തിൽ എത്തി, ലിഫ്റ്റിൽ ഞെക്കിയെങ്കിലും അത് ആറാം നിലയിൽ നിന്നും താഴേക്ക്‌ വരുന്ന സമയത്ത് ആണ് എന്റെ ഉത്തേജനം വന്ന ബുദ്ധി കൊളസ്ട്രോളും വ്യായാമവും ഒക്കെ ഓർമ്മയിൽ കൊണ്ട് തന്നത്. നേരെ വാതിൽ തുറന്നു നടയിൽ കയറി, അവിടെ വെളിച്ചം ഒന്നും ഇല്ല, സ്വിച്ച് പരത്തി നോക്കി, കണ്ടില്ല. ഒരു നിലകയറാൻ എന്തിനു വെളിച്ചം. പകുതി കയറിയപ്പോളേക്കും ഒരു സ്ത്രീയുടെ നേർത്ത ചിരി. ഒരു കൊള്ളിയാൻ എവിടെയൊക്കെയോ മിന്നിയെങ്കിലും മനസ്സിൽ ആയിരുന്നത് കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. ഒരു വിറയൽ എന്നെ ബാധിച്ചു, നിരീശ്വരവാദി കിളി പോയതുപോലെ  പോയി, കൈ കഴുത്തിലെ കുരിശിലേക്ക് നീണ്ടു. പെട്ടെന്നാണ് എനിക്ക് മനസ്സിലായത്‌, എന്റെ കാലുകളിൽ നനവ്‌. സെർജി ബുക്കയോ ഉസൈൻ ബോൾട്ടോ ജാക്കിച്ചാനൊ എന്റെ മുന്പിൽ ഒന്നുമല്ല എന്നാ രീതിയിൽ ഞാൻ ചട്ടവും ഓട്ടവും ഒന്നിച്ചുള്ള എന്തോ ഒന്ന് കാണിച്ചു. ഇപ്രാവശ്യം ഒരു യക്ഷിയുടെ അലർച്ച ഞാൻ കേട്ടു, വെളുത്ത ദ്രംഷ്ടകൾ ഞാൻ കണ്ടു. ഒരു ആർത്ത നാദത്തോട് കൂടി ഞാൻ നിലംപതിച്ചു. എല്ലാം പറയണമല്ലോ, ഞാൻ സ്ലോമോഷനിൽ നിലത്തേക്കു പോന്ന വഴിയിൽ യക്ഷിയുടെ നിമ്നോന്നതങ്ങളുടെ ഒരു ഫീലും കിട്ടിയിരുന്നു, അതുകൊണ്ട് അത് യക്ഷി തന്നെ ആയിരുന്നു. 

പിന്നീട് കണ്ണ് തുറക്കുന്പോൾ ഞാൻ നിലത്തു കിടക്കുന്നു, മഗ്ഗിൽ വെള്ളവുമായി നില്ക്കുന്ന ഭാര്യ, അയൽവക്കത്തെ മനോജും ഭാര്യയും, പിന്നെ ആരാണ്ടൊക്കെയോ. തല ഒന്നുകൂടി ചെരിച്ചു നോക്കിയപ്പോൾ കണ്ടു, സെക്യുരിറ്റിയും വേറൊരാളും ചേർന്ന് പൊക്കിയെടുത്ത് കൊണ്ട് പോകുന്ന ഒരു ആഫ്രിക്കൻ പെണ്ണ്. മേന്പോടിക്ക് ഇത്തിരി ശർദ്ദിലിന്റെയും മൂത്രത്തിന്റെയും മണവും.

അവളെ കയറി പിടിച്ചപ്പോൾ അടികൊണ്ടു വീണതെന്ന് പറയണോ അതോ പേടിച്ചു വീണതെന്ന് പറയണോ എന്ന് ചിന്തിച്ചു ഞാൻ വീണ്ടും കണ്ണുകളടച്ചു.....









Read more...

ഫാദേർസ് ഡേ

>> Wednesday, June 24, 2015

അതിരാവിലെ ഉറക്കം മുടക്കികൊണ്ട് മക്കളുടെ വിളി. കണ്‍പോളകളിൽ വിങ്ങി നിന്ന ക്ഷീണം തുടച്ചു മാറ്റി എന്താടാ പിള്ളേരെ പെലെകാലെ എന്ന് ചോദിച്ചപ്പോൾ സ്കൂൾ യുണിഫോര്മിൽ നിന്ന മൂത്ത രണ്ടുമക്കളും, നഗ്ന ഫൊർമിൽ നിന്ന മൂന്നാമനും ഒന്നിച്ചു പറഞ്ഞു "ഹാപ്പി ഫാദേർസ് ഡേ"!

കിടക്കാൻ നേരം കുടിച്ച വെള്ളം ഉപയോഗശേഷം മിച്ചം വന്നത് ശാരീരിക പ്രക്രിയയിലൂടെ പുറത്ത് കളഞ്ഞതിന് ശേഷം പതിയെ പോയി ചാരുകസേരയിൽ ഇരുന്നു. കൊളസ്ട്രോളും ശരീരത്തിലെ വിഷാംശങ്ങളും മാറ്റാൻ പാലിൽ മഞ്ഞൾ കലക്കി ഒരു ബെഡ് കോഫിയായി ഭാര്യ കൊണ്ട് വന്നു, അത് ചൂടോടെ കുടിച്ചു. മഞ്ഞളും കുന്തിരക്കവും ഡറ്റോളുമൊക്കെ ശരീരത്തിന്റെ മാലിന്യം അല്ലെ അകറ്റൂ, മനസിന്റെ എങ്ങനെ മാറുമോ ആവൊ? അതും മോന്തിക്കൊണ്ടിരിക്കവേ ഭാര്യ പറഞ്ഞു, ഫാദേർസ് ഡേ ആയിട്ട് ഞാൻ നിങ്ങളുടെയും മക്കളുടെയും ഒരു ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. ഇതല്ല ഇതിന്റെ അപ്പുറം ചെയ്താലും ഇവളുടെ പിറന്നാൾ ഞാൻ ഓർക്കത്തില്ല, പാവം അതൊണ്ടോ അറിയുന്നൂ.

അങ്ങനെ പതുക്കെ ചിന്തകൾ പുറകോട്ടു പോയി. എന്റെ പിതാവിനെ കുറിച്ച് ഞാനും ഓർത്തു. ആയുർവേദ ചികിത്സയും കാര്യങ്ങളും ഒക്കെ നിർത്തി നാട്ടിൽ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. ഇപ്പോളാണെങ്കിൽ സകല മുറിവൈദ്യന്മാരും യോഗഗുരുക്കളും ജ്യോതിഷക്കാരും എല്ലാം മനുഷ്യരെ പറ്റിക്കാൻ നടക്കുന്ന സമയത്ത് അദ്ദേഹം ചികിത്സയും ഒക്കെ നിർത്തി ഇത്തിരി കൃഷിയും കൂട്ടുകാരുമായി ജീവിക്കുന്നു. കൂട്ടുകാർക്കു മാത്രം വാത പിത്ത കഫ ശമനത്തിനുള്ള മരുന്നുകളും ചെറിയ മദ്യപാന ചീട്ടുകളി ചുറ്റുവട്ടങ്ങളുമായി കഴിഞ്ഞു കൂടുന്നു. അല്ല, മക്കളൊക്കെ വലിയ നിലയിൽ എത്തി, ഇനി ബാക്കിയുള്ള ജീവിതം ഇത്തിരി ആഘോഷിച്ചു ജീവിക്കാമല്ലോ.

ഇടക്കിത്തിരി ആഘോഷം കൂടാറുമുണ്ട്. സൈഡ് കൊടുക്കാത്ത അയ്യപ്പൻ വണ്ടി തടഞ്ഞു നിർത്തി ചീത്ത പറഞ്ഞപ്പോൾ, പഴയ കാലം മാറിയത് ചാച്ച ഓർത്തില്ല. കൂട്ടത്തിൽ ഉള്ള രാഘവനും പിള്ളേച്ചനും ഇടപെട്ടില്ലേൽ അവിടെ ഒരു വർഗ്ഗീയ ലഹള നടന്നേനെ. പിന്നെ ഒരിക്കൽ ഒതുക്കത്തിൽ വാറ്റിയത് ഒരുത്തൻ ഒറ്റിയപ്പോൾ, പോലീസ് വന്നപ്പോൾ,  ചാച്ചയുടെ പ്രമാദമായ ഈഗോ മറന്നു രക്ഷപെടാൻ പഴയ സതീർത്യൻ മന്ത്രിയെ വിളിക്കേണ്ടാതായും വന്നു. ചാച്ചയുടെ കൂട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും, ഇടയ്ക്കു പിണങ്ങി നടക്കും, അങ്ങോട്ടും ഇങ്ങോട്ടും മതത്തെയും കുറ്റം പറയും. പക്ഷെ എല്ലാത്തിനും ഒരു അതിര് ഉണ്ടായിരുന്നു, നല്ല സ്നേഹവും. മക്കളും കൊച്ചുമക്കളും ഒക്കെ വർഗ്ഗീയമായെങ്കിലും ഇവർ ഒന്നിച്ചിരുന്നു ചീട്ടുകളിക്കും, കള്ളു കുടിക്കും, ഷാപ്പിൽ നിന്നും കപ്പയും വാലാട്ടിയും കഴിക്കും, ലോകത്തെ മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യും. അങ്ങനെ എത്ര കഥകൾ.... പ്രായമാവുംപോൾ മനുഷ്യർ കുട്ടികളെപോലെയാകും എന്നുള്ളത് എത്ര ശരിയാണ്. ജോലിയും പ്രാരാരാബ്ദവും ഒക്കെയായി നടന്ന കാലങ്ങൾ കഴിഞ്ഞു, അവരിൽ മിച്ചമുള്ളവർ ഒക്കെ ഇപ്പോൾ വീണ്ടും കുട്ടിക്കളികളുമായി നടക്കുന്നു....

എന്തായാലും ഫോണ്‍ എടുത്തു, ഒന്ന് വിളിച്ചു. അപ്പുറത്ത് നിന്നും ഘനഗംഭീര ശബ്ദം, "എന്താടാ രാവിലെ?"
വാഴക്കാവരയൻ - "ഓ ചുമ്മാ വിളിച്ചതാ, എന്നാ ഉണ്ട്‌ ചാച്ചെ വിശേഷം ഒക്കെ?"
ചാച്ച - "ഇവിടെ ഇപ്പൊ ഇനി എന്നാ വിശേഷിക്കാനാ, നിനക്കെന്നാ ഉണ്ട്? വിശേഷം എന്തെങ്കിലും?"
വാഴക്കാവരയൻ - " ഹേയ് അങ്ങനെ ഒന്നും ഇല്ല.. മക്കൾ ഒരു ഫാദേർസ് ഡേ പറയണം എന്ന് പറഞ്ഞതുകൊണ്ട് വിളിച്ചതാ.." (ആത്മഗതം - എനിക്കിട്ടു വിശേഷത്തിന്റെ കാര്യം പറഞ്ഞു ഒരുപണി ഇടക്കൊക്കെ ഉള്ളതാ, അപ്പനാനെങ്കിലും കുടുംബപരമായി ആ കാര്യത്തിൽ മിടുക്കരാ.. അത് തന്നെ എന്റെ ഭാര്യയും എന്നോട് പറയാറുണ്ട്‌.)

പിന്നെ മക്കൾ ഓരോരുത്തരായി ചാച്ചയോടു മിണ്ടി, ചാച്ചയുടെ പേരുകാരൻ മൂത്ത പുത്രൻ ആണെങ്കിലും പുള്ളിക്ക് ഇത്തിരി പ്രിയം ഏറ്റവും പോക്രി ആയ പാപ്പിയോടാണ്. അവൻ പുതുതായി പഠിച്ച "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല" എന്ന പാട്ടൊക്കെ പാടി കേൾപ്പിച്ചു. കൂട്ടത്തിൽ ഇത്തിരി സെന്റി ആയ മൂത്തവൻ ചാച്ചയോടു പറഞ്ഞു അവനൊന്നു കാണണം, സ്കൈപിൽ വരാമൊ എന്ന്.

അങ്ങനെ സ്കൈപിൽ പിള്ളേരും വല്യപ്പനും പരസ്പരം കത്തിവെക്കുന്നത്‌ ഒരു നിർവൃതിയോടെ ഞാൻ മാറിയിരുന്നു കണ്ടു. അത്യാവശ്യം കഷണ്ടി ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു, ചാച്ച താടിയൊക്കെ വളർത്തിയിട്ടുണ്ട്. കുടുംബത്തിൽ അവരുടെ തലമുറയിൽ വേറെ ആരും തന്നെ താടിയൊന്നും വെച്ചു നടക്കുന്നില്ല, ഞാൻ ഓര്മ്മ വെച്ച കാലം മുതൽ അവർക്കൊക്കെ ഒരേ രൂപം. വയസായപ്പോൾ എല്ലാർക്കും ഇത്തിരി ചുളുവും വളവും ഒക്കെ വന്നെന്നു മാത്രം. 

വെറുതെ പഴയ കാര്യങ്ങൾ ഒക്കെഓർക്കാൻ ശ്രമിച്ചു. എന്റെ മക്കളുടെ പ്രായത്തിൽ ഞാനും ചാച്ചയും എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചു.  പഴയ ഓർമ്മകൾക്ക് അത്ര നിറം പോരാ... എങ്കിലും കുറേയുണ്ട്... സപ്പോട്ടയുടെ തണലിൽ ഇരുന്നു പശുക്കിടാവിനെ കുറിച്ച് പറഞ്ഞത്, ലൂവിയിൽ കയറിയതിനു അടി വെച്ച് തന്നത്, എനിമാ വെച്ച് മുറ്റത്തെ മണലിൽ ഇരുന്നത്, കാലിലെ ചൊറി കഥയൊക്കെ പറഞ്ഞു പതുക്കെ ഇഞ്ച വെച്ചു തുടച്ചു കഴുകിയത്, മൂക്കിപോടി തന്നു തുമ്മിച്ചത്, സൈക്കിളിൽ ഇരുത്തി പള്ളിയിൽ കൊണ്ട് പോയത്, പറയെഴുന്നള്ളിപ്പിനു ആനക്ക് പഴം കൊടുത്തത്, മാങ്ങാ പൂളി തന്നത്, തൊട്ടു നക്കി കൂട്ടി ചൂട് ചോറ് വാരി തന്നത്.....

ഓർമ്മകൾ അയവിറക്കി ഇരുന്നു പതുക്കെ ക്ലോക്കിലേക്ക് നോക്കിയപ്പോളാണ് സമയം പോയതറിഞ്ഞത്. മതിയെടാ പിള്ളേരെ കത്തി, ഫോണ്‍ താടാ എന്ന് പറഞ്ഞു ഫോണ്‍ വാങ്ങി. ചാച്ചയോടു പറഞ്ഞു " എനിക്ക് ഓഫീസിൽ പോകാറായി, വേറെ എന്നാ ഉണ്ട് വാർത്ത, മഴയൊക്കെ ഉണ്ടോ?"

ചാച്ച - "മഴ ഈ പ്രാവശ്യം കുറവാ, തുരുത്തിയിൽ അടുത്ത കൃഷിക്ക് പണി ആകും എന്നാ തോന്നുന്നത്"

വാഴക്കാവരയൻ - " ഇനി ഈ വയസാൻ കാലത്ത് കൃഷി ഒക്കെ നിർത്തിക്കൂടെ, വെറുതെ പണിക്കാരേം ചീത്ത പറഞ്ഞു വേറെ പണി ഒന്നും ഇല്ലേ?"

ചാച്ച - "എടാ ഡാഷേ... ചാകുന്ന വരെ ഇത്തിരി നെല്ലുകുത്തരീം കൊണ്ടുള്ള കഞ്ഞി കുടിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടാണ്. നിനെക്ക് വേണ്ടേൽ നീ തിന്നണ്ട, ഞാൻ പണിയുന്നതിനു നിനക്കെന്താ ചേതം?"

വാഴക്കാവരയൻ - "എന്നാ എന്തേലും ചെയ്തോയോ.. നമ്മളൊന്നും പറയുന്നില്ലേ. ഇനി അതിലേം ഇതിലേം നടന്ന് എന്തേലും ഉണ്ടാക്കി വെച്ചോ, അറ്റാക്ക് രണ്ടെണ്ണം കഴിഞ്ഞതാ.."

ചാച്ച - " പോടാ കോപ്പേ... നിന്റെ പ്രായത്തിൽ മൂന്നാമത്തെ അറ്റാക്കും കഴിഞ്ഞു ഒരു മരണവും കഴിഞ്ഞതാ ഞാൻ "

എന്റെ കണ്ണിൽ ഇരുട്ട് കയറി. കഷണ്ടിയും താടിയുമുള്ള, നരച്ച രോമങ്ങളുള്ള ചാച്ചയുടെ രൂപം മാറി ചെറുപ്പമായി വരുന്നു. അരിഷ്ടത്തിന്റെയും കുറുംതോട്ടിയുടെയും പനാമയുടെയും ഒക്കെ ഗന്ധം അന്തരീക്ഷത്തിൽ ഒഴുകി വരുന്നു.  

കണ്ണ് തുറന്നു... കലണ്ടറിൽ തീയതി നോക്കി, ജൂണ്‍ 21 കഴിഞ്ഞു പോയി, ഇന്ന് ജൂണ്‍ 24. ചില ഓർമ്മകൾക്ക് ഇന്ന് 33 വയസ്. 











                        എന്റെ ചാച്ചക്കൊപ്പമുള്ള ഒരു ഫോട്ടോ എനിക്കുമുണ്ട്...   ഹാപ്പി ഫാദേർസ് ഡേ
                                                               


Read more...

ഒരു കോഴിക്കഥ

>> Thursday, May 21, 2015


മഴയും മഞ്ഞും മലകളും ഒക്കെ അങ്ങ് വിരഹമായി (സാദാരണ മറുനാടൻ മലയാളികളുടെ ജാട നൊസ്റ്റാൽജിയ) മനസ്സിൽ വിങ്ങിനിന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി നാട്ടിൽ പോകേണ്ടി വന്നത്. രാവിലെ കൊച്ചിയിൽ ഇറങ്ങി, വീട്ടിൽ ചെന്നു, അമ്മ വിളംപിത്തന്ന ചോറും, പാവക്കാതോരനും, ചക്കച്ചുള വറത്തതും, മോര് കാച്ചിയതും (വീണ്ടും നൊസ്റ്റി ) ഒക്കെ കൂട്ടി മൃഷ്ടാഞ്ഞ ഭോജനം അടിച്ചു മയങ്ങി എണീറ്റപ്പോൾ മാനം മൂടിക്കെട്ടി നിൽക്കുന്നു. മൂടിയ മാനത്തിന്റെ മനം പിരട്ടൽ തീരത്ത് പിന്നെയൊരു പെയ്തായിരുന്നു. തുള്ളിക്കൊരു കുടം അല്ലെങ്കിൽ കുളം കണക്കേ, ക്ലാരയെയും മഴനനഞ്ഞ എല്ലാ സുന്ദരികളെയും സ്മൃതി പടലത്തിൽ നിരത്തിക്കൊണ്ട്‌. പിന്നെ താമസിച്ചില്ല, നേരെ ജീപ്പെടുത്തു, വാഗമണ്ണിലേക്ക് വെച്ചു പിടിപ്പിച്ചു.

കുരിശുമല ആശ്രമവും, മൊട്ടക്കുന്നും പൈൻ മരക്കാടും ഒക്കെ സ്ഥിരം സ്ഥലങ്ങളായതുകൊണ്ട് പോകുന്ന വഴിക്ക് വെറുതെ ഇതുവരെ കാണാത്ത ഇലവീഴാപൂഞ്ചിറ ഒന്ന് കണ്ടാലോ എന്ന് തോന്നി. ഒട്ടും അമാന്തിച്ചില്ല, അങ്ങ് പോയി. വഴി ചോദിക്കവേ ഒരു ചേട്ടൻ മുന്നറിയിപ്പ് തന്നു, ഇടിയും മിന്നലും കൂടുതൽ ഉള്ള സ്ഥലം ആണ്, സൂക്ഷിക്കണം. ഇടിയും ഇരുട്ടും, മിന്നലും മൃഗങ്ങളും, കള്ളനും കുട്ടിച്ചാത്തനും ഒക്കെ എന്നിൽ പേടിയുടെ വലിയ വിറയലുകൾ തീർത്തിരുന്ന കാലം കഴിഞ്ഞു പോയി. കാലിൽ വലിഞ്ഞു കയറിയ തോട്ടപ്പുഴുക്കളെ പറിച്ചെറിഞ്ഞില്ല. ചോരയുടെ ഒഴുക്കിനായി അവ കടിച്ചുതുപ്പിയ വിഷം എന്റെ സന്ധിവേദന മാറ്റാനുള്ള മരുന്നാകട്ടെ എന്ന് കരുതി അവയെ ചോരയീമ്പി കുടിക്കാൻ അനുവദിച്ചു. അങ്ങനെ അവിടത്തെ പാറയിൽ ഇഴഞ്ഞു വലിഞ്ഞു കയറവേ ഒരു വലിയ മിന്നൽ. അതിന്റെ കൂടെയുള്ള ഇടിയുടെ ശബ്ദം കേൾക്കുന്നതിനു മുംപേ ഞാനും തോട്ടപുഴുക്കളും കരിഞ്ഞു കരിക്കട്ടയായി, ആത്മാവ് ഒരു മിന്നൽപിണറായി യമന്റെ അടുത്തു ചെന്നു. 

എല്ലാം പെട്ടെന്നായിരുന്നു, പരലോകത്തെ കൂട്ടലും കിഴിക്കലും കഴിഞ്ഞു, ചെയ്ത കർമ്മഫലത്തിനു അനുസരിച്ച് ഒരു പുനർജന്മവും തന്നു. ഒരു കോഴിയായി വീണ്ടും ഒരു ജനനം. കോഴിയെങ്കിൽ കോഴി, കഴുത്തേൽ പപ്പില്ലാത്ത ഒരു പൂവനായി, കൂട്ടിൽ കയറാതെ ജാതിയിൽ അന്തിയുറങ്ങുന്ന, കുറെയധികം പിടകളെ ഓടിച്ചിട്ട്‌ കൊത്തി കൊത്തി ഒരു വീരനായി വിരാചിക്കുന്ന വിചാരത്തിൽ വിജ്രുംഭിതനായി എന്റെ ആത്മാവ് നേരെ ഭൂമിയിലേക്ക്‌ വെച്ചു പിടിച്ചു.

കുഞ്ഞി ചുണ്ടുകൾ കൊണ്ട് കൊത്തി കൊത്തി ഞാൻ എന്റെ മുട്ടത്തോട് കുത്തി തുറന്നു. തല പുറത്തിട്ടു ചുറ്റും ഒന്ന് നോക്കി. പൊരുന്നയിരിക്കുന്ന തള്ളക്കൊഴിയെയോ ഒന്നും കാണ്മാനില്ല, പകരം നോക്കെത്താ ദൂരത്ത് തോട് പൊട്ടിയതും പൊട്ടുന്നതും പൊട്ടാത്തതും ആയ മുട്ടകൾ മാത്രം. അങ്ങനെ എനിക്ക് മനസ്സിലായി, ഞാൻ ഏതോ കോഴിക്കച്ചവടക്കാരുടെ ഇങ്കുബേറ്ററിൽ ആണ് എന്ന്.

സ്വതവേ എല്ലാ ജന്മത്തിലും മടിയനെങ്കിലും ഒന്ന് നടന്നേക്കാം എന്ന് വിചാരിച്ചു എണീറ്റപ്പോളേ ആരോ വന്നു എന്നെ പിടിച്ചു കൊണ്ട് പോയി. കൊണ്ട് പോയി ഇട്ടതു ഒരു പറ്റം കുഞ്ഞുങ്ങളുടെ ഒപ്പം. പൂവനും പിടയുമായി എന്റെ പ്രായത്തിലുള്ള അനേകം കോഴിക്കുഞ്ഞുങ്ങൾ, എല്ലാം ഒന്നിനൊന്നു സുന്ദരന്മാരും സുന്ദരികളും. ആദ്യം തന്നെ കൊണ്ട് വന്നു എന്തോ മരുന്ന് തന്നു, അസുഖം വരാതിരിക്കാനുള്ള വാക്സിനേഷൻ ആണ് എന്ന് അപ്പുറത്തെ കൂട്ടിലെ ചേച്ചിമാർ പറഞ്ഞു തന്നു. മനുഷേന്മാർക്കും ഇതൊക്കെ ഉള്ളതാണത്രേ. ചേച്ചിമാരുടെ കൂടെ ചേട്ടന്മാരെന്തിയെ ഇല്ലാത്തെ എന്ന് ചോദിച്ചു ഞാൻ. അപ്പോൾകൂട്ടത്തിലെ ഒരു പരട്ട ചേച്ചി പറഞ്ഞു, ഫെമിനിസ്ടുകളാ ഞങ്ങൾ. ഈ പൂവന്മാരുടെ ഓടിച്ചിട്ടുള്ള കൊത്തുവാങ്ങാതെ തന്നെ മൊട്ടയിടാനുള്ള പരിപാടിക്ക് കൊണ്ട് പോകുവാ ഞങ്ങളെ.

ഞാൻ ചിന്താമഗ്ദനായി, കാര്യം മൊട്ടേന്നു വിരിഞ്ഞതെ ഉള്ളെങ്കിലും കൊത്തുന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ. ഒരു റൌണ്ട് നോട്ടം കഴിഞ്ഞു ഏറ്റവും ക്യൂട്ട് ആയുള്ള ഒരു സുന്ദരി കോഴിക്കുഞ്ഞിന്റെ അടുത്ത് ചെന്ന് മുട്ടിയുരുമ്മി, ചിറകുകൾ കൊണ്ട് ഞോണ്ടി, കൊക്കുകൾ കൊണ്ട് ടിംഗ് ടിംഗ് വെച്ച് ഞങ്ങൾ ലൈൻ ആയി. പ്രാരംഭ ലൈനിംഗ് കഴിഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, അപ്പുറത്ത് നിന്ന് ഒരുത്തൻ, ഒറ്റക്കണ്ണടച്ചു, വായും പൊളിച്ചു പിടിച്ചു എന്റെ പിടയെ നോക്കുന്നു. ഡേയ്... എന്നാക്രോശിച്ചു അവനെ ആക്രമിക്കാനോങ്ങിയ എന്നെ കാമുകി പിന്തിരിപ്പിച്ചു. അവൻ ഒരു പാവമാ, ഒറ്റക്കണ്ണേ ഉള്ളൂ ആ പാവത്തിന്, പിന്നെ അവന്റെ വാ അടയുകയേം ഇല്ലത്രെ. അവളെ കാണിക്കാനല്ലെങ്കിൽ പിന്നെ വെറുതെ ഞാനെന്തിനു മേലനങ്ങണം എന്ന് വിചാരിച്ചു ഞാൻ ആ കാര്യം വിടുകയും ചെയ്തു.

അതാ വന്നു കഴിഞ്ഞു ഭക്ഷണവുമായി ജോലിക്കാര്. വായിക്കകത്തോട്ടു ഒരുട്ടി വെച്ച് തന്നു അവർ ഭക്ഷണം, മതി എന്ന് പറഞ്ഞിട്ടും പിന്നേം കുത്തി കേറ്റി ഒരു വായും കൂടെ. കൂട്ടിൽ ചത്തു കിടന്നിരുന്ന പന്ത്രണ്ടു കുഞ്ഞുങ്ങളുടെ കൂടെ ഇടയ്ക്കു എന്റെ പ്രണയത്തെ ഡിസ്റ്റർബ് ചെയ്ത ഒറ്റക്കണ്ണൻ വാ പൊളിയനെ കൂടെ അവർ ഒരു കൊട്ടയിലാക്കി പുറത്ത് വെച്ചു, കളയാനായി. അപ്പോളാണ് കോഴി മുതലാളിയുടെ മകൻ കുഞ്ഞാണ്ടി ഒരു ടെഡ്ഡി ബെയറുമായി അവിടെ വന്നത്. എന്താ മാണിച്ചേട്ടാ ഈ ജീവനുള്ള കുഞ്ഞിനെ കളയുന്നത് എന്ന് ചോദിച്ചു അവൻ. അപ്പോൾ മാണിച്ചേട്ടൻ പറഞ്ഞു അവനു ഒരു കണ്ണും ഇല്ല, പിന്നെ വാ അടയുകേം ഇല്ല. അതുകൊണ്ട് കളഞ്ഞേക്കാം, വളർത്തീട്ടു കാര്യം ഇല്ല. എന്നാപ്പിന്നെ ഞാൻ അവനെ നോക്കട്ടെ എന്ന് പറഞ്ഞു കുഞ്ഞാണ്ടി അവന്റെ ടെഡ്ഡി ബെയർ അവിടെ ഇട്ടേച്ചു ഈ കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയി. ഞാൻ വിചാരിച്ചു, പൊട്ടൻ കുഞ്ഞാണ്ടി! നല്ലൊരു കളിപ്പാട്ടം കളഞ്ഞു ഒരു വിരതൂറി കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയിരിക്കുന്നു. ബുദ്ധിയില്ലാത്തവാനും അംഗവൈകല്യം ഉള്ളവനും ഒന്നും ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് ചാകുന്നതാ. അതല്ലേ മനുഷേന്മാരൊക്കെ സ്കാൻ ചെയ്തു എല്ലാം നോക്കി എല്ലാം തികഞ്ഞ പിള്ളേരെ ഉണ്ടാക്കുന്നത്‌.

ദിവസങ്ങൾ നീങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടു ഒക്കെ നിവർത്തി, ഒന്ന് ചിറകടിച്ചു പറന്നാലോ എന്നാലോചിച്ചു. പറന്നാൽ പിന്നെ ആരുടെ എങ്കിലും മുതുകത്തു ലാന്റു ചെയ്യണം. എന്നാ പിന്നെ കോപ്പു പരിപാടി പിന്നീടാവട്ടെ എന്ന് വെച്ചു, അല്ലാതെ മടിയായിട്ടല്ല. ദാ അപ്പോളേക്കും എത്തി അടുത്ത ഭക്ഷണം. എന്തൊക്കെയോ ഇറച്ചിയും നെയ്യും ഒക്കെ ചേർത്ത സാധനങ്ങൾ. ബർഗറും പിസ്സായും ഒക്കെ ദിവസവും നാല് നേരം കഴിച്ചാൽ എന്ത് തോന്നുവോ അത് പോലെ തോന്നി. എന്നാലും വലിച്ചു കേറ്റി. ശ്വാസവും മുട്ടി, ശർദിക്കാനും വന്നു. ഒന്ന് സമാധാനമായി കാഷ്ടിച്ചിട്ട് എത്ര സമയമായി, ഒരു മാതിരി മുറുകി കൊഴഞ്ഞു ഹോ... പുറകെ വന്നു ജോലിക്കാർ, വണ്ണം കുറവാണെന്നും പറഞ്ഞു ഒരു ഇഞ്ഞെക്ഷനും തന്നു. എന്ത് ചെയ്യാം, കഴിഞ്ഞ ജന്മത്തിൽ സ്വന്തം പിള്ളേരുടെ അണ്ണാക്കിലേക്ക് തള്ളിയതും ഇത് പോലെ തന്നെ അല്ലായിരുന്നോ? അങ്ങനെകുറച്ചു ദിവസം കൊണ്ട് അത്യാവശ്യം എഴുന്നേൽക്കാൻ പറ്റാത്ത വണ്ണം ആയി. അല്ല, ഇനി എഴുന്നെല്ക്ക്കണ്ട ആവശ്യം ഇല്ലല്ലോ. എല്ലാം സമയാസമയത്ത് നടക്കുന്നുണ്ട്. ദൈവത്തിനു പോലും ഇങ്ങനെ ഒക്കെ വല്ലതും നടക്കുമോ ആവോ?

രാവുകൾ പകലുകൾ ഒക്കെ കടന്നു പോകുന്നു. തിന്നുന്നു, കാഷ്ടിക്കുന്നു, ഒരു മാതിരി പുത്തൻ പണക്കാരുടെ വീട്ടിലെ മടിച്ചി തള്ളകളെ പോലെ. ഒന്ന് ചിരകടിക്കുക പോലും വേണ്ട, ഭക്ഷണവും സൌകര്യങ്ങളും എല്ലാം ഉണ്ട്, സുഖം സുന്ദരം. കുഞ്ഞാണ്ടി എടുത്തു വളർത്തിയ ഒറ്റക്കണ്ണൻ മുറ്റത്തു ചികഞ്ഞു നടക്കുന്നു. അവന്റെ വിരതൂറിയ ഭാവം ഒക്കെ മാറി ജാതിയുടെ മൂട് ചികഞ്ഞു വിരയും ചിതലും ഒക്കെ തിന്നു ജീവിക്കുന്നു. ആരോഗ്യദൃഡഗാത്രനായ കഴുത്തേൽ പപ്പില്ലാത്ത അവൻ പിടകളെ ഓടിച്ചിട്ടു കൊത്തുന്നു. തടിയനും മടിയനുമായ ഞാൻ അപ്പുറത്ത് നിൽക്കുന്ന പിടയുടെ അടുത്തു പോലും പോകാൻ വയ്യാതെ ഒറ്റക്കണ്ണന്റെ പ്രകടനം കണ്ടു ഊഞ്ഞാലാടി ഇരിക്കുന്നു.

അവസാനം ഒരു ദിനം, കാറ്റും വെയിലുമേറ്റ് ഒരു കോഴിവണ്ടിയിൽ, തകരകൂടിനകത്ത് കുത്തിനിറച്ചു പൊരിവെയിലിൽ ഒരു യാത്ര. അവസാനം അവശരായ ഞങ്ങളെ തൂക്കിയെടുത്ത് ഏതോ ഒരു കോഴിക്കടയിൽ ഇട്ടു. മനുഷ്യർക്ക്‌ ഭക്ഷിക്കാനായി ഞങ്ങളെ കൊണ്ടുവന്നു ഇട്ടതാണെന്ന് മനസിലായി.

രണ്ടു കോഴി കൂടുകൾ അവിടെ, അതിൽ തിങ്ങി നിറഞ്ഞു കോഴികൾ. പച്ച ചോരയുടെയും, അഴുകിയ കൊടലും പണ്ടത്തിന്റെയും, കോഴിക്കാഷ്ടത്തിന്റെയും പുഴുങ്ങിയ മണം.  ആദ്യമൊക്കെ പിടിക്കാൻ വരുന്ന കശാപ്പുകാരന്റെ കയ്യിൽ പെടാതെ ഓടി മാറി.

കുന്തിരിക്കം പുകക്കുന്ന മുറിയിൽ, അത്തറു പൂശിയ പട്ടു മെത്തയിൽ, സ്വർണ തളികയിൽ പൊന്നുരുക്കി കഴിച്ചവനെങ്കിലും പന്നിക്കൂട്ടിൽ രണ്ടു നാൾ കഴിഞ്ഞാൽ അവന്റെ അറപ്പും മണവും മാറും. ഞാനും പൊരുത്തപ്പെട്ടു. അങ്ങനെ രണ്ടു മൂന്നു ദിനം കഴിഞ്ഞു. ആദ്യമൊക്കെ കടക്കാരാൻ കൂട്ടിൽ കയറുംപോൾ ഓടി മാറിയിരുന്ന ഞാനും മറ്റൊരുവനും അതിനിടയിൽ കൂട്ടായി. ഒരു മൂലയിൽ ഇരുന്നു ഞങ്ങൾ കണ്ണ് തുറന്നു നോക്കിയിരുന്നു. ആളുകൾ വരുന്നു, ഒരു കോഴികളുടെ എണ്ണം പറയുന്നു. കശാപ്പുകാരൻ വലുതോ ചെറുതോ എന്ന് ചോദിക്കുന്നു, കോഴിയെ പിടിക്കുന്നു, കൊന്നു പീസാക്കി പാക്ക് ചെയ്തു കൊടുക്കുന്നു.

അതാ ഒരു തടിയൻ കടയിലേക്ക് വരുന്നു. ഞാൻ നോക്കിയപ്പോൾ എന്റെ കൂടെ എൽ പി സ്കൂളിൽ പഠിച്ച, എന്റെ സുഹൃത്തായിരുന്ന തടിയൻ മഞ്ജിത്ത്. അവൻ ഇപ്പോൾ വലിയ നിലയില ആണെന്ന് തോന്നുന്നു, വലിയ വണ്ടിയിലാ വന്നിരിക്കുന്നെ, വണ്ടിയിൽ ഒത്തിരി കൂട്ടുകാരും കയ്യിൽ ഒരു ഗോൾഡ്‌ ഫ്ലേക്ക് കിങ്ങ്സും ഒക്കെ ഉണ്ട്.  ചേട്ടാ ഒരു രണ്ടു കിലോയുടെ ഒരെണ്ണത്തിനെ എടുത്തോ എന്ന് അവൻ പറഞ്ഞു. കടക്കാരൻ വരുന്നത് ഞങ്ങളുടെ നേരെ ആണെന്ന് കണ്ട ഞാൻ മാറി, പക്ഷെ എന്റെ കൂട്ടുകാരാൻ അവിടെ തന്നെ തലകുനിച്ചു നിന്നു.  ഞാൻ വിഷമത്തോടെ അവനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു.

അരയിൽ നിന്നും കത്തി എടുത്ത കടക്കാരാൻ കൂട്ടിൽ നിന്നും ഇറങ്ങുന്ന വഴിയെ തന്നെ അവന്റെ കഴുത്തിൽ വരഞ്ഞു. ഒരു പ്ലാസ്റിക് വീപ്പയിലേക്ക് അവനെ എറിഞ്ഞു.  തൊണ്ട മുറിഞ്ഞ അവന്റെ ബീഫൽസമായ കരച്ചിൽ, പ്രാണൻ വിടപറയുന്ന പിടച്ചിൽ, വീപ്പയിൽ പ്രകമ്പനം കൊള്ളുന്ന അവന്റെ ചിറകടിയൊച്ചകൾ, എന്റെ പപ്പിൽ വീണ ചുടു ചോരയുടെ പച്ച മണം, ഹോ... ഭീകരം തന്നെ. ജീവൻ മുഴുവനായും ആ ശരീരത്തിൽ നിന്നും പടിയിറങ്ങും മുംപേ അവന്റെ തൊലി പൊളിച്ചു. വലിച്ചെറിഞ്ഞ അവന്റെ അവയവ ഭാഗങ്ങളെന്തോ എന്റെ കാലിൽ  വീണു. അതിന്റെ ചെറു ചൂടും, ചെറിയ തുടിപ്പും എന്നിൽ ഭയാനകമായ ഒരു വികാരവും നിർവികാരതയും നിറച്ചു. അടുത്ത കസ്റ്റമറുടെ ഇരയായി ഞാൻ എന്നെ തന്നെ തീരുമാനിച്ചു.

അതാ രണ്ടു കുട്ടികൾ വരുന്നു, ഞാൻ റെഡിയായിരുന്നു. . ദൈവമേ, എന്റെ മനുഷ്യ ജന്മത്തിലെ കുട്ടികൾ തന്നെ അല്ലെ അത്? അതവർ തന്നെ. വളരെ സന്തോഷത്തോടെ അവർ കടക്കാരനോട് പറഞ്ഞു, അങ്കിളേ, ഒരു കോഴിയെ തരാമോ എന്ന്.

എത്ര കോഴിയെ വേണമെങ്കിലും തരാമെടാ മോനെ എന്ന് പറഞ്ഞു കടക്കാരൻ അകത്തു കയറി. ഞാൻ പുള്ളിയുടെ മുമ്പിലേക്ക് അടുത്ത് നിന്നു. പക്ഷെ എന്നെ തള്ളി മാറ്റി കടക്കാരൻ മറ്റു രണ്ടു കോഴികളെ എടുത്തു, ഇതിൽഏതു വേണം മക്കൾക്ക് എന്ന് ചോദിച്ചു. മൂത്തവാൻ പറഞ്ഞു അങ്കിളിനു ഇഷ്ടമുള്ളത് എടുത്തോളാൻ...

ഇപ്പോൾ ചാകുവാണേൽ സ്വന്തം മക്കളുടെ ശരീരത്തിന്റെ ഭാഗമാകുവാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എവിടെ നിന്നോ ഒരു ഊർജം. പ്രപഞ്ചത്തിന്റെ പരിക്രമണ പ്രകൃയയിൽ ഭാഗമാകുമ്പോൾ സ്വന്തം ചോരയിൽ തന്നെ ഒഴുകാനായി ഒരു ഭാഗ്യം ഉണ്ടായെങ്കിലോ ....  ഞാൻ വർദ്ധിച്ച വീര്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു. അത് കണ്ട എന്റെ രണ്ടാമത്തെ മോൻ കടക്കാരനോട് പറഞ്ഞു. അങ്കിളേ.. ദാണ്ടേ അവനെ പിടിച്ചോ, അവനു ഇത്തിരി അഹങ്കാരം കൂടുതലാ എന്ന്. അത് കേട്ട കടക്കാരാൻ എന്നെ പിടിച്ചു. സന്തോഷത്തോടെ ഞാൻ എന്റെ കുട്ടികളെ നോക്കി കണ്ണടച്ചു.......







Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP